ചെന്നൈ: ശശികലയേയും അനന്തിരവന് ടിടിവി ദിനകരനേയും ഒതുക്കുക എന്ന ആദ്യ ദൗത്യത്തില്‍ വിജയം നേടിയ ഒ. പനീര്‍ശെല്‍വം മുഖ്യമന്ത്രി സ്ഥാനത്തിനായി പിടിമുറുക്കുന്നിടത്ത് തമിഴ്നാട് രാഷ്ട്രീയത്തില്‍ അനിശ്ചിതത്വം തുടരുന്നു.
അണ്ണാഡിഎംകെ(അമ്മ) വിഭാഗത്തിന് രണ്ടില ചിഹ്നം നിലനിര്‍ത്താന്‍ തെരഞ്ഞെടുപ്പു കമ്മീഷന് പാനലിന് അമ്പതു കോടി രൂപ കൈക്കൂലി നല്കാന് ശ്രമിച്ച കേസില്‍ ദിനകരനെതിരെ ദല്‍ഹി പോലീസ് നടപടികള്‍ ശക്തമാക്കിത്തുടങ്ങിയതോടെ ശശികല കുടുംബം പ്രതിരോധത്തിലായി. അടുത്ത ശനിയാഴ്ച നേരിട്ടു ഹാജരാകാനുള്ള സമന്‍സ് ദിനകരന് ദല്‍ഹി പോലീസ് സംഘം നല്കി.
അണ്ണാഡിഎംകെ(അമ്മ) വിഭാഗം ജനറല്‍ സെക്രട്ടറി സ്ഥാനം ശശികല രാജിവെക്കുക, പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയാക്കുക എന്നീ രണ്ടു വ്യവസ്ഥകളും അണ്ണാഡിഎംകെ(പുരട്ച്ചിത്തലൈവി അമ്മ) വിഭാഗം മുന്നോട്ടു വെച്ചു കഴിഞ്ഞു. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിലെ ദുരൂഹതയെക്കുറിച്ച് സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും പനീര്‍ശെല്‍വം ആവശ്യപ്പെട്ടു കഴിഞ്ഞു.
ഈ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയാണെന്നും അവ അംഗീകരിച്ചാല്‍ മാത്രം ലയനം എന്നുമാണ് പനീര്‍ശെല്‍വം പറയുന്നത്. മുഖ്യമന്ത്രി, പാര്‍ട്ടി ജനറല്‍ സെക്രട്ടറി, ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി, ക്യാബിനറ്റില്‍ പ്രധാനപ്പെട്ട റണ്ടു വകുപ്പുകള്‍ എന്നിവയാണ് പനീര്‍ശെല്‍വം ക്യാംപ് മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങള്‍.
ശശികലയേയും ദിനകരനേയും തള്ളിപ്പറയുക എന്ന ആവശ്യം അംഗീകരിച്ച സാഹചര്യത്തില്‍ പനീര്‍ശെല്‍വം വിട്ടുവീഴ്ച ചെയ്യണം എന്ന നിലപാടിലാണ് മുഖ്യമന്ത്രി പളനിസ്വാമി. എന്നാല്‍ പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയാക്കി പാര്‍ട്ടിയെ ഒന്നിച്ചു നിര്‍ത്താന്‍ ശ്രമിക്കുക എന്ന നിലപാട് ഭൂരിപക്ഷം എംഎല്‍എമാരും അറിയിച്ചു എന്നാണ് സൂചന.
പളനിസ്വാമി വിഭാഗത്തിലെ പ്രമുഖ നേതാവും ലോക്സഭാ ഡെപ്യൂട്ടി സ്പീക്കറുമായ തമ്പിദുരൈ, ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. എന്നാല്‍ 122 എംഎല്‍എമാരുടെ പിന്തുണയോടെ സഭയില്‍ ഭൂരിപക്ഷം തെളിയിച്ച പളനിസ്വാമി രാജിവെക്കുന്നതെന്തിന് എന്നാണ് ഈ കൂടിക്കാഴ്ചയ്ക്കു ശേഷം തമ്പിദുരൈ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: