ന്യൂദല്‍ഹി: എല്ലാവര്ക്കും പാര്‍പ്പിടം എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച പ്രധാന് മന്ത്രി ആവാസ് യോജന (അര്‍ബന്‍) പദ്ധതി കേരളമുള്‍പ്പെടെ 15 സംസ്ഥാനങ്ങളില്‍ 2019ഓടെ പൂര്‍ത്തീകരിക്കുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. 2022 ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചത്.
കേരളം, ഹിമാചല്‍ പ്രദേശ്, ജമ്മു കാശ്മീര്‍, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, മേഘാലയ, നാഗാലാന്റ്, സിക്കിം, തൃപുര, ആന്‍ഡമാന്‍ ആന്റ് നിക്കോബാര്‍, ചണ്ഡിഗഢ്, ദാദ്രാ നാഗര്‍ഹവേലി, ദാമന്‍ ആന്‍ഡ് ദിയു, പുതുച്ചേരി എന്നിവ നേരത്തെ ലക്ഷ്യം കൈവരിക്കുമെന്ന് മന്ത്രി വിശദീകരിച്ചു. മറ്റ് സംസ്ഥാനങ്ങളോട് അടുത്ത വര്‍ഷം അവസാനത്തോടെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതി ആരംഭിച്ച് 22 മാസങ്ങള്‍ക്കുള്ളില്‍ നഗരപ്രദേശങ്ങളിലെ ദരിദ്രര്‍ക്കായി 97,489 വീടുകള്‍ 12 സംസ്ഥാനങ്ങളിലായി നിര്‍മ്മിച്ചു.
ദേശീയ നഗരഭവന വാടകനയം ഉടന്‍ പ്രഖ്യാപിക്കുമെന്ന് വെങ്കയ്യ അറിയിച്ചു.
കുടിയേറ്റ തൊഴിലാളികള്‍, വിദ്യാര്‍ത്ഥികള്‍, തൊഴിലെടുത്ത് തനിച്ച് താമസിക്കുന്ന സ്ത്രീകള്‍ തുടങ്ങിയവരുടെ ആവശ്യങ്ങള്‍ പരിഗണിച്ചാകും നയത്തിന് രൂപം നല്‍കുക.
2016ലെ റിയല്‍ എസ്റ്റേറ്റ് നിയമത്തിന്റെ അവശേഷിക്കുന്ന 32 വകുപ്പുകള്‍കൂടി വിജ്ഞാപനം ചെയ്തതിട്ടുണ്ട്. ഈ നിയമപ്രകാരം റിയല്‍ എസ്റ്റേറ്റ് പദ്ധതികളും റിയല്‍ എസ്റ്റേറ്റ് ഏജന്റുമാരും അടുത്ത മൂന്ന് മാസത്തിനുള്ളില്‍ നിശ്ചിത റെഗുലേറ്ററി അതോറിറ്റിക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: