ചെന്നൈ: ഇരുപതു വര്‍ഷമായി എന്റെ പാസ്പോര്‍ട്ട് കോടതിയിലല്ലേ? പിന്നെന്തിന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു? ഞാനെങ്ങനെ രാജ്യം വിട്ടുപോകും? ദയനീയമായ ഈ ചോദ്യം ടിടിവി ദിനകരന്റേതാണ്.
ഏതാനും ദിവസങ്ങളുടെ ഇടവേളയില്‍ തമിഴ്നാട് രാഷ്ട്രീയത്തില്‍ ഉദിച്ചുയര്‍ന്ന് അതിനേക്കാള്‍ വേഗത്തില്‍ അസ്തമിച്ചു ഈ ദിനകരന്.
അണ്ണാഡിഎംകെ(അമ്മ) വിഭാഗത്തിന്റെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയും ജനറല്‍ സെക്രട്ടറി വി.കെ. ശശികലയുടെ അനന്തിരവനുമായ ദിനകരന് ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയുമായിരുന്നു. പാര്‍ട്ടി ഇരു വിഭാഗമായപ്പോള്‍ രണ്ടില ചിഹ്നം കിട്ടാന്‍ തെരഞ്ഞെടുപ്പു കമ്മീഷന് പാനലിനു കൈക്കൂലി നല്കാന് ശ്രമിച്ച കേസില്‍ നേരിട്ടു ഹാജരാകാന്‍ ദല്‍ഹി പോലീസ് ദിനകരനോടു ആവശ്യപ്പെട്ടിരിക്കുകയാണ്.
ഈ കേസില്‍ ദിനകരന്റെ സഹായി സുകേഷ് ചന്ദ്രശേഖര്‍ നേരത്തേ അറസ്റ്റിലായിരുന്നു. ദിനകരന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ദല്‍ഹി പോലീസിനു കിട്ടിയിട്ടുണ്ട്. ചോദ്യം ചെയ്യലിനു ഹാജരായാല്‍ അറസ്റ്റ് ചെയ്തേക്കുമെന്നാണ് സൂചന.
അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട കേസാണ് കഴിഞ്ഞ ഇരുപത് വര്‍ഷമായി ദിനകരനെതിരെ തുടരുന്നത്. ഈ കേസിലാണ് പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.
നേരിട്ടു ഹാജരാകാനുള്ള നോട്ടീസ് നല്കാന് ദല്‍ഹി പോലീസ് സംഘം ചെന്നൈയിലെ ദിനകരന്റെ വീട്ടിലെത്തിയത് ബുധനാഴ്ച രാത്രി. നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്.
പോലീസ് സംഘത്തെ തടയാന്‍ ചിലര്‍ ശ്രമിച്ചു. വീട്ടിലുണ്ടായിരുന്ന ചില പ്രവര്‍ത്തകര്‍ ആത്മാഹൂതി നടത്തുന്ന തരത്തില്‍ ചില നാടകങ്ങള്‍ക്കു ശ്രമിച്ചെങ്കിലും പോലീസ് അവരെ അറസ്റ്റ് ചെയ്തു നീക്കി. പിന്നീടു വീടിനു പുറത്തെത്തിയ ദിനകരന് മാധ്യമപ്രവര്‍ത്തകരെ കണ്ടു. തനിക്കെതിരെ ദല്‍ഹി പോലീസ് പുറപ്പെടുവിച്ച ലുക്കൗട്ട് നോട്ടീസിനെക്കുറിച്ച് അപ്പോഴാണ് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: