സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്ന് ടി.പി.സെന്‍കുമാറിനെ നീക്കിയ നടപടി സുപ്രീംകോടതി റദ്ദാക്കിയിരിക്കുന്നു. ഇത് നീതിയുടെ വിളംബരം മാത്രമല്ല പിണറായി വിജയന് സര്‍ക്കാരിന്റെ അഹങ്കാരത്തിനേറ്റ വലിയ അടികൂടിയാണ്. ഇടതു സര്‍ക്കാര്‍ എടുത്ത ആദ്യ പ്രാധാന തീരുമാനങ്ങളിലൊന്നായിരുന്നു സെന്‍കുമാറിന്റെ മാറ്റം. എല്ലാം ശരിയാക്കുന്നതിന്റെ തുടക്കമെന്ന് അവകാശപ്പെട്ട് എടുത്ത നടപടിക്ക് പുറത്തുപറഞ്ഞ കാര്യങ്ങള്‍ യുക്തിക്കു നിരക്കാത്തതായിരുന്നു.
ജിഷ വധക്കേസ്, പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തം എന്നിവക്കുശേഷം ജനങ്ങള്‍ക്ക് പൊലീസിലുള്ള വിശ്വാസം നഷ്ടപ്പെടാതിരിക്കാനാണ് സെന്‍കുമാറിനെ മാറ്റിയതെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. ഇത് തള്ളിയാണ് പോലീസ് മേധാവിയായി സെന്‍കുമാറിനെ നിയമിക്കണമെന്ന സുപ്രീംകോടതി വിധി. സെന്‍കുമാറിനോടുള്ള സര്‍ക്കാരിന്റെ സമീപനം വളരെ മോശമായിരുന്നുവെന്നു ചൂണ്ടിക്കാട്ടി ക്രമവിരുദ്ധവും നിയമവിരുദ്ധവുമായി ഉദ്യോഗസ്ഥരെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ ദൈവത്തിന്റെ സ്വന്തം നാടിനെ ആര്‍ക്കും രക്ഷിക്കാനാകില്ലെന്ന് നിരീക്ഷിച്ചുമാണ് പരമോന്നത കോടതിയുടെ ചരിത്രപരമായ വിധി.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് പൊലീസ് മേധാവിയെ മാറ്റാന്‍ ഒരു സര്‍ക്കാര്‍ എടുത്ത തീരുമാനം സുപ്രീംകോടതി റദ്ദാക്കുന്നത്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്റെ പിറ്റേന്ന് ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ നല്കിയ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് സെന്‍കുമാറിനെ മാറ്റിയത്. സെന്‍കുമാറിനെതിരെ ആഭ്യന്തര സെക്രട്ടറി തയ്യാറാക്കിയ കുറിപ്പിന്റെ ഉള്ളടക്കം എവിടെനിന്ന് കിട്ടിയെന്ന കോടതിയുടെ ചോദ്യത്തിന് കൃത്യമായ മറുപടി നല്കാന് സര്‍ക്കാരിന് കഴിഞ്ഞില്ല. സെന്‍കുമാറിനെ മാറ്റിയതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഫയലുകള്‍ എല്ലാം നേരിട്ട് പരിശോധിച്ചാണ് സുപ്രീംകോടതിയുടെ വിധി.
പുതിയ സര്‍ക്കാര്‍ നിലവില്‍ വരുമ്പോള്‍ ഉന്നത ഉദ്യോഗതലത്തില്‍ അഴിച്ചുപണി നടത്തുക പതിവാണ്. കേരളത്തില്‍ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലും ഇത് നടക്കാറുണ്ട്. ചട്ടത്തിനുള്ളില്‍നിന്നുകൊണ്ടും മതിയായ കാരണം പറഞ്ഞുമായിരിക്കും അത്. പക്ഷേ സെന്‍കുമാറിന്റെ കാര്യത്തില്‍ നടപടിയുടെ കാരണം ദുരൂഹം എന്നതു മാത്രമല്ല, പുറത്താക്കിയശേഷം അദ്ദേഹത്തെ ആക്ഷേപിക്കാനും അവഹേളിക്കാനും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവരുകയും ചെയ്തു.
സെന്‍കുമാറിനെ ബിജെപിക്കാരനായി ചിത്രീകരിച്ച് പ്രതിപക്ഷത്തിന്റെകൂടി കയ്യടി നേടാനാണ് നിയമസഭയ്ക്കുള്ളില്‍ മുഖ്യമന്ത്രി ശ്രമിച്ചത്. സെന്‍കുമാര്‍ രാഷ്ട്രീയം കളിച്ച് സര്‍ക്കാരിനെതിരെ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് പിണറായി നിയമസഭയില്‍ ആരോപിച്ചിരുന്നു. രാഷ്ടീയം കളിക്കുന്നത് സര്‍ക്കാരാണെന്ന നിരീക്ഷണമാണ് ഇപ്പോള്‍ സുപ്രീംകോടതി നടത്തിയിരിക്കുന്നത്. രാഷ്ട്രീയ കൊലപാതക കേസുകളില്‍ സിപിഎം നേതാക്കള്‍ക്കെതിരെ നടത്തിയ സത്യസന്ധമായ അന്വേഷണത്തോടുള്ള പ്രതികാരമായിരുന്നു സെന്‍കുമാറിനെതിരായ നടപടിയെന്ന ആരോപണം ഉണ്ടായിരുന്നു.
ടി.പി. ചന്ദ്രശേഖരന്, ഷുക്കൂര്‍, കതിരൂര്‍ മനോജ് വധക്കേസുകളില്‍ സ്വീകരിച്ച നടപടികള്‍ ഭരണ കേന്ദ്രങ്ങളെ ഭയപ്പെടുത്തിയിരുന്നു. ഇതിനുപുറമെ സംസ്ഥാനത്തെ മതതീവ്രവാദ സംഘടനകള്‍ക്കെതിരെ ശക്തമായ നിലപാടും സെന്‍കുമാര്‍ സ്വീകരിച്ചു. ഇന്റലിജന്‍സ് മേധാവിയായിരുന്നപ്പോള്‍ തീവ്രവാദ സംഘടനകളും പ്രവര്‍ത്തന ശൃംഖലയും അപകടവും മനസ്സിലാക്കുകയും, ശക്തമായ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യുകയുമുണ്ടായി. അദ്ദേഹം തീവ്രവാദികളുടെ നോട്ടപ്പുള്ളിയാവുകയും ചെയ്തു. ഇതിന്റെ പേരില്‍ പൊലീസ് പ്രത്യേകം സുരക്ഷ വാഗ്ദാനം ചെയ്തപ്പോള്‍ അദ്ദേഹം അത് നിരസിക്കുകയും ചെയ്തു.
ഇന്റലിജന്‍സ് സംവിധാനത്തെ ഉടച്ചുവാര്‍ക്കുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സെന്‍കുമാര്‍ കാഴ്ച്ചവച്ചു.നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം തീവ്രവാദ സംഘടനകളുടെ പിന്തുണ ഇടതുമുന്നണി ഉറപ്പാക്കിയിരുന്നു. അവരുടെ ആവശ്യങ്ങളില്‍ ഒന്നായിരുന്നു സെന്‍കുമാറിനെ ഒഴിവാക്കുക എന്നത്. സംസ്ഥാനം കണ്ട മികച്ച പോലീസ് ഉദ്യോഗസ്ഥനാണ് സെന്‍കുമാര്‍. അഴിമതി തൊട്ടുതീണ്ടിയിട്ടില്ലാത്ത കാര്യപ്രാപ്തിയുള്ള ഉദ്യോഗസ്ഥന്. ചെയ്യുന്ന ജോലിയോട് സത്യസന്ധതയും കൂറും പുലര്‍ത്തുന്ന സെന്‍കുമാര്‍ പലപ്പോഴും നിലപാടുകളിലെ കാര്‍ക്കശ്യം കാരണം പൊലീസ് കുപ്പായത്തില്‍നിന്നും മാറ്റപ്പെട്ട വ്യക്തികൂടിയാണ്. എങ്കിലും തന്റെ കര്‍ത്തവ്യത്തില്‍ വിട്ടുവീഴ്ച ചെയ്തില്ല.
ആത്മാര്‍ത്ഥതയോടെ ഫലപ്രദമായി ജോലി ചെയ്യുകയായിരുന്നു സെന്‍കുമാര്‍. വഴിവിട്ട ഇടപെടലുകള്‍ അവസാനം വരെയും എതിര്‍ത്തു. സത്യസന്ധതയും നീതിയും എപ്പോഴും മുറുകെപ്പിടിച്ചു. കേസുകളിലെ സാക്ഷികള്‍ക്ക് നീതി നിഷേധിക്കുന്ന കോടതിക്കെതിരെ അദ്ദേഹം തുറന്നടിച്ചതും നേരത്തെ ചര്‍ച്ചയായിരുന്നു. സാമൂഹിക പ്രശ്നങ്ങളില്‍ ശക്തമായ ഇടപെടല്‍ നടത്തുന്ന സെന്‍കുമാര്‍ നടന് കലാഭവന്‍ മണിക്കെതിരെയുള്ള പൊലീസ് നടപടിയെയും ചോദ്യം ചെയ്തിരുന്നു. ജാതിക്കും മതത്തിനും അതീതമായിരിക്കണം നീതി നിര്‍വ്വഹണമെന്നതാണ് അദ്ദേഹത്തിന്റെ നിലപാട്.
തിരുവനന്തപുരത്തെ എംജി കോളജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടെ തന്റെ ഉത്തരവ് പാലിക്കാതിരുന്ന ഉദ്യോഗസ്ഥന്റെ കോളറില്‍ പിടിച്ച് പരസ്യമായി ചോദ്യം ചെയ്യാനും, തൊപ്പി തട്ടിത്തെറിപ്പിക്കാനും, അച്ചടക്ക നടപടി സ്വീകരിക്കാനും മടിച്ചില്ല. പുറത്താക്കപ്പെട്ട പദവി തിരിച്ചേല്പിക്കാനുള്ള സുപ്രീംകോടതി വിധി എങ്ങനെ നടപ്പാകാതിരിക്കാം എന്നാകും ഇനി സര്‍ക്കാരിന്റെ ചിന്ത. ദുരഭിമാനം വെടിഞ്ഞ് വിധി നടപ്പാക്കുകയാണ് നീതിബോധമുള്ള സര്‍ക്കാരിന്റെ കടമ. അത് ചെയ്യുമെന്ന് പ്രതീക്ഷിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: