ഡ്രൈവര്‍മാര്‍ മദ്യപിക്കുന്നതുമൂലം ദേശീയപാതകളിലുണ്ടാകുന്ന അപകടങ്ങള്‍ക്ക് അറുതിവരുത്താന്‍ ബഹുമാനപ്പെട്ട സുപ്രീംകോടതി അടുത്തിടെ ഒരു വിധി പുറപ്പെടുവിച്ചിരുന്നല്ലോ. അതുമായി ബന്ധപ്പെട്ട് കേട്ട കൗതുകകരമായ ഒരു വാര്‍ത്ത ദേശീയപാതയോരത്തെ മദ്യവില്‍പ്പനശാലകള്‍ മിക്കതും സുപ്രീംകോടതി നിര്‍ദ്ദേശിച്ച പരിധി പാലിക്കാന്‍ വേണ്ടി സൂത്രവിദ്യകള്‍ നടത്തുകയും കച്ചവടം നിര്‍ബാധം ഇപ്പോഴും നടത്തുകയും ചെയ്യുന്നുണ്ട് എന്നാണ്.
ചിലര്‍ നിര്‍ദ്ദിഷ്ട ദൂരത്തിനപ്പുറത്തേക്ക് തങ്ങളുടെ വില്‍പ്പനശാലകള്‍ മാറ്റി സ്ഥാപിച്ചു. മറ്റു ചിലരാകട്ടെ നിര്‍ദ്ദിഷ്ട ദൂരപരിധിക്കപ്പുറത്തേക്ക് തങ്ങളുടെ പ്രവേശന കവാടം മാറ്റിക്കൊണ്ട് ഉപഭോക്താക്കള്‍ക്ക് ഒരു പെഗ് കഴിക്കാനുള്ള അവസരം ഉണ്ടാക്കിക്കൊടുത്തു!
സംസ്ഥാന സര്‍ക്കാരുകളുടെ പ്രതികരണമാണ് ഏറ്റവും രസകരം. കോടിക്കണക്കിന് രൂപയുടെ വരുമാനം നഷ്ടപ്പെടുമെന്ന ഭീതിയില്‍ അവര്‍ ചില സംസ്ഥാന പാതകളെ ജില്ലാ റോഡുകളായി പ്രഖ്യാപിച്ചു. കാരണം സുപ്രീംകോടതി വിധി ദേശീയപാതകള്‍ക്കും സംസ്ഥാന പാതകള്‍ക്കും അരികിലുള്ള മദ്യവില്‍പ്പനശാലകള്‍ക്കു മാത്രമാണ് ബാധകം.
ദേശീയപാതയോരത്തെ മദ്യവില്‍പ്പനശാലകള്‍ മുന്‍പ് നിന്നിരുന്നിടത്ത് തന്നെയാണെങ്കിലും ചില അറ്റകുറ്റപ്പണികള്‍ നടത്തി അവര്‍ സുപ്രീംകോടതി വിധിയനുസരിച്ചുള്ള ദൂരപരിധി ഇപ്പോള്‍ പാലിക്കുന്നുണ്ട്. നിയമപരമായി അവര്‍ ശരിയാണ്. അതുകൊണ്ട് കോടതികള്‍ക്ക് അവരെ ഒന്നും ചെയ്യാനാകില്ല. സംസ്ഥാന ഭരണകൂടവും തെറ്റുകാരും ഒത്തുചേര്‍ന്ന് നിയമവ്യവസ്ഥക്കുനേരെ പല്ലിളിക്കുന്ന അവസ്ഥയാണിത്.
സംസ്ഥാന ഭരണകൂടങ്ങള്‍ക്ക് അവരുടെതായ ന്യായീകരണങ്ങളുണ്ടാകാം. 65000 കോടിയിലപ്പുറമാണ് ദേശീയപാതയോരത്തെ വില്‍പ്പനശാലകളില്‍നിന്ന് സംസ്ഥാനങ്ങള്ക്കൊന്നാകെ ലഭിക്കുന്ന വരുമാനം. ഈ വിധി കാരണം 15000 കോടി രൂപയുടെ നഷ്ടമാണ് കേരളത്തിനുമാത്രം കണക്കാക്കപ്പെടുന്നത്. വരുമാന നഷ്ടം മാത്രമല്ല ഇവിടുത്തെ വിഷയം. കോടതികള്‍ അമിതാധികാരം കാണിക്കുന്നെന്നും വിമര്‍ശനമുയരുന്നുണ്ട്.
അപ്രായോഗികമായ വിധികള്‍ സംസ്ഥാനങ്ങള്‍ക്കുമേല്‍ കെട്ടിവെക്കുന്നതായും പഴി ഉയരുന്നുണ്ട്.
ഈ വിധിയുടെ ലക്ഷ്യം എന്തായിരുന്നു? എന്ത് പൊതുജന താല്പര്യമാണ് ഈ വിധിയിലൂടെ സംരക്ഷിക്കാന്‍ കോടതി ആഗ്രഹിച്ചത്? ദേശീയപാതകളിലെ അപകടങ്ങളും മരണങ്ങളും ഇല്ലാതാക്കുകയായിരുന്നുവോ ഉദ്ദേശ്യം?
ഈ വിധിയുടെ ലക്ഷ്യം എന്തായിരുന്നു? എന്ത് പൊതുജന താല്പര്യമാണ് ഈ വിധിയിലൂടെ സംരക്ഷിക്കാന്‍ കോടതി ആഗ്രഹിച്ചത്? ദേശീയപാതകളിലെ അപകടങ്ങളും മരണങ്ങളും ഇല്ലാതാക്കുകയായിരുന്നുവോ ഉദ്ദേശ്യം?
ഈ വിധിയെ വിമര്‍ശിക്കുന്നവര്‍ ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഉദ്ധരിച്ചുകൊണ്ടുപറയുന്നത് മദ്യപിച്ച ഡ്രൈവര്‍മാര്‍ മൂലം വെറും 1:5:1 അപകടങ്ങളാണ് ദേശീയപാതകളില്‍ ഉണ്ടാകുന്നത് എന്നാണ്. ശരിയാണ്, പക്ഷെ ലക്ഷത്തില്‍ ഒരാള്‍ മരിക്കുന്നതുപോലും ഖേദകരമാണ്. ഒഴിവാക്കപ്പെടേണ്ടതുമാണ്.
പ്രധാന വിമര്‍ശനം ഇതാണ്. ഈ ഒരു വിധികൊണ്ട് മദ്യപാനം മൂലമുള്ള ഡ്രൈവിങ് ഇല്ലാതാക്കാനോ അതു മൂലമുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാനോ സാധിക്കില്ല. ദിവസേന ആയിരക്കണക്കിന് കിലോമീറ്റര്‍ വാഹനം ഓടിക്കുന്ന ഒരു ട്രക്ക് ഡ്രൈവറെ സംബന്ധിച്ച് 500 മീറ്റര്‍ അധികം സഞ്ചരിച്ച് മദ്യപിക്കുന്നത് ഒരു വിഷയമേയല്ല. അവധിദിനം ആസ്വദിക്കാന്‍ കുറച്ചധികം ദൂരത്തേക്ക് പോകുന്ന ഒരാളെ സംബന്ധിച്ചു ഈ ദൂരപരിധി പ്രശ്നമല്ല. അയാള്‍ അഞ്ഞൂറുമീറ്റര്‍ കൂടി വാഹനം ഓടിച്ച് മദ്യം വാങ്ങിയേക്കാം.
മദ്യപിച്ചുകൊണ്ടുള്ള വാഹനമോടിക്കലും വാഹനത്തില്‍ ഇരുന്നുകൊണ്ട് യാത്രക്കാര്‍ മദ്യപിക്കുന്നതും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുന്നതിലും ഈ വിധി പരാജയപ്പെട്ടെന്ന് വിമര്‍ശനമുണ്ട്. മദ്യപിച്ചുകൊണ്ട് വാഹനമോടിക്കുന്നവര്‍, തങ്ങള്‍ക്കും മറ്റുള്ള വാഹനയാത്രക്കാര്‍ക്കും വലിയ ഭീഷണി തന്നെയാണ്. പക്ഷേ വാഹനത്തിലിക്കുന്ന വാഹനമോടിക്കാത്ത യാത്രക്കാര്‍ മദ്യപിക്കുന്നതങ്ങനെയല്ല.
ഏതെങ്കിലും ഡ്രൈവര്‍മാര്‍ വാഹനത്തില്‍ മദ്യംകൊണ്ടുപോകുകയും ദേശീയപാതക്കരികില്‍ ആളൊഴിഞ്ഞിടത്തുവച്ച് മദ്യപിക്കുകയും എന്നിട്ട് വാഹനമോടിക്കുകയും ചെയ്താല്‍ എന്തുചെയ്യും? ഇത്തരം സാധ്യതകളെ അഭിമുഖീകരിക്കാന്‍ ഈ വിധിക്കും സാധിച്ചിട്ടില്ല. അതിനാലാണ് പലരും ഇതിനെ കളിയാക്കുന്നത്.
ഈ വിധി പുനഃപരിശോധിക്കണമെന്ന് സര്‍ക്കാരുകള്‍ ആവശ്യപ്പെടാന്‍ ഒരുപാടു കാരണങ്ങളുണ്ട്. വരുമാനനഷ്ടം, തൊഴില്‍ നഷ്ടം, സ്വകാര്യതയിലേക്കുള്ള അനാവശ്യ കടന്നുകയറ്റം എന്നിങ്ങനെ പലതും. എല്ലാത്തിനുമുപരിയായി പൗരന്റെ സ്വകാര്യതയെ ഭരണകൂടങ്ങള്‍ മാനിക്കണ്ടേ? ഭരണകൂടം എപ്പോഴും പൗരന്റെ സന്തോഷങ്ങളെ ഹനിക്കുന്ന ഒന്നായി തീരണോ എന്നൊക്കെയുള്ള വിഷയങ്ങളും ഇതോടൊപ്പം ചര്‍ച്ച ചെയ്യേണ്ടതുണ്ട്.
തമിഴ്നാട്ടിലെ ജല്ലിക്കെട്ട് നിരോധനവും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും നമുക്കറിയാം. പൊതുജന പ്രതിഷേധത്തെത്തുടര്‍ന്ന് നിരോധനം നീക്കേണ്ടിവന്നു. ഒറ്റനോട്ടത്തില്‍ തിരുത്തേണ്ടതെന്നു തോന്നിക്കുന്ന പല വിഷയങ്ങളിലും കോടതികള്‍ ഇപ്രകാരം ഇടപെടുകയും എന്നാല്‍ പാരമ്പര്യം, പൊതുജന താല്പര്യം, സാമൂഹിക സമ്മര്‍ദ്ദം എന്നിവ മൂലം പിന്നോട്ടുപോകേണ്ടിവരുകയും ചെയ്തിട്ടുണ്ട്.
ഉദാഹരണത്തിന് മദ്യനിരോധനമെടുക്കാം. 1985 ല്‍ പൊതുസമ്മതനായ ആന്ധ്ര മുഖ്യമന്ത്രി എന്‍ടിആര്‍ മദ്യം നിരോധിച്ചതിനെക്കുറിച്ച് ഓര്‍ത്തുനോക്കൂ. മദ്യനിരോധനത്തെത്തുടര്‍ന്ന് നിയമവിരുദ്ധമായി ചാരായം ഒഴുകാന്‍ തുടങ്ങി. ഖജനാവും കാലിയായി. സര്‍ക്കാരിന്റെ സാമൂഹിക സുരക്ഷാ പദ്ധതികളെല്ലാം അവതാളത്തിലായി. എന്‍ടിആറിന്റെ മദ്യനിരോധനം വലിയ പരാജയമായി.
കേരളത്തിലെ യുഡിഎഫ് ഭരണത്തിനന്ത്യം കുറിച്ചതിലും മദ്യനിരോധനത്തിനു പങ്കുണ്ട്. ചെത്തു തൊഴിലാളികള്‍ക്കു തൊഴില്‍ നഷ്ടപ്പെട്ടു. ഹിന്ദുക്കള്‍ക്കെതിരെയുള്ള ബിഷപ്പുമാരുടെയും അന്നത്തെ ധനകാര്യമന്ത്രിയുടെയും ഗൂഢാലോചനയുടെ ഫലമാണ് മദ്യനിരോധനം എന്ന് ആക്ഷേപമുയര്‍ന്നു. ഇതെല്ലാം യുഡിഎഫിന് എതിരായ ജനവികാരമുണര്‍ത്തി.
മേല്‍കോടതി നിരോധനം ശരിവച്ചു. പിന്നീടുവന്ന ഭരണകൂടം നിരോധനത്തെ പിന്തുണക്കുന്നതായി നടിക്കുന്നുണ്ടെങ്കിലും പൊതുജന സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് ചില ഇളവുകള്‍ക്ക് തയ്യാറായിട്ടുണ്ട്.
മദ്യപിച്ചുകൊണ്ടുള്ള വാഹനമോടിക്കലിനെക്കുറിച്ചുള്ള വിഷയത്തില്‍ സുപ്രീംകോടതി ചില പ്രധാന വസ്തുതകള്‍ അവഗണിച്ചിട്ടുണ്ട്. ഒന്ന്, മദ്യപിച്ചുകൊണ്ടുള്ള വാഹനമോടിക്കല്‍ ദേശീയപാതയില്‍ മാത്രമല്ല എല്ലാ റോഡുകളിലും അപകടകരമാണ്. രണ്ട്, ഈ പ്രശ്നത്തിന്റെ കാമ്പ് കിടക്കുന്നത് മദ്യത്തിന്റെ ലഭ്യതയിലല്ല, വാഹനമോടിക്കുന്നയാള്‍ മദ്യപിക്കുന്നതിലാണ്. മൂന്ന്, കേവലം 500 മീറ്റര്‍ ദൂരപരിധി നിശ്ചയിക്കുന്നതുകൊണ്ട് മദ്യപിക്കുന്നതില്‍നിന്ന് ഒരാളെ പിന്തിരിപ്പിക്കാന് സാധിക്കുമോ?
ഇതിന് ഒരു പരിഹാരമുണ്ട്. എല്ലാ റോഡുകളിലും മദ്യപിച്ചു വാഹനമോടിക്കുന്നവരെ കണ്ടുപിടിക്കുകയും നിയമത്തിനു മുന്നില്‍ കൊണ്ടുവരികയും മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്യുക. ഉദാഹരണത്തിന് മദ്യപിച്ചു വാഹനമോടിക്കുന്നവരുടെ വാഹനങ്ങള്‍ നിയമപരമായി പിടിച്ചെടുക്കുകയും ലേലം ചെയ്യുകയും ചെയ്യുക. കുറ്റവാളികളെ ജയിലിലേക്കയക്കുക.
മദ്യപാനം എന്ന മഹാവിപത്ത് മൂലമുണ്ടാകുന്ന അപകടങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണാന്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഒത്തുചേര്‍ന്ന് കുറ്റമറ്റ ഒരു പദ്ധതി തയ്യാറാക്കുകയും നടപ്പാക്കുകയും ചെയ്യുക എന്നതാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: