തൃശൂര്‍: ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികളോട് കേരളം കാണിക്കുന്നത് ക്രൂരത. ഭിന്നശേഷിക്കാരുടെ ജോലിസംവരണം 95-ല്‍ നിയമമായെങ്കിലും കേരളം ഇതുവരെ ഇത് നടപ്പാക്കിയിട്ടില്ല. 95ലെ കേന്ദ്രനിയമത്തില്‍ മൂന്ന് ശതമാനം സംവരണമാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം അത് നാല് ശതമാനമായി വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ 19ന് ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനമിറക്കി.
1, 34, 67 സ്ഥാനങ്ങളില്‍ വരുന്ന ഒഴിവുകള്‍ കാഴ്ച, കേള്‍വി, അസ്ഥിസംബന്ധമായ വൈകല്യങ്ങളുള്ളവര്‍ക്ക് സംവരണം ചെയ്യുന്നതാണ് 95ലെ നിയമം. ഓട്ടിസം, ഒന്നിലേറെ വൈകല്യങ്ങള്‍ ഉള്ളവരെക്കൂടി ഉള്‍പ്പെടുത്തിയാണ് സംവരണം 4 ശതമാനമാക്കി കേന്ദ്രസര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചത്. ഉന്നത വിദ്യാഭ്യാസത്തിനുള്ള ഭിന്നശേഷിക്കാരുടെ സംവരണം അഞ്ച് ശതമാനമാക്കിയും കേന്ദ്രം ഉയര്‍ത്തി. പുതിയ ഭേദഗതിയനുസരിച്ച് ഓരോ തസ്തികയുടെയും കേഡര്‍ സ്ട്രെങ്ത് കണക്കാക്കി സംവരണം നിശ്ചയിക്കണമെന്നും നിര്‍ദ്ദേശിക്കുന്നു.
എന്നാല്‍ കേരളത്തിലെ സ്ഥിതി ഒട്ടും ആശാവഹമല്ല. 95ലെ നിയമമനുസരിച്ചുള്ള മൂന്ന് ശതമാനം സംവരണം പോലും കേരളത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് ലഭിക്കുന്നില്ല. ഇതെത്തുടര്‍ന്ന് ചില ഉദ്യോഗാര്‍ത്ഥികള്‍ നല്കിയ കേസുകള്‍ സുപ്രീംകോടതിയുടെയും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെയും പരിഗണനയിലാണ്.
വിവിധ തസ്തികകളില്‍ സംവരണം പാലിച്ച് നിയമനം നടത്തിയശേഷം മറുപടി നല്കാന് ട്രൈബ്യൂണല്‍ കേരളസര്‍ക്കാരിനും പിഎസ്സിക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നിട്ടും നടപടി ഉണ്ടായില്ല. പുതിയ സര്‍ക്കാര്‍ അധികാരമേറ്റയുടനെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ഉദ്യോഗാര്‍ത്ഥികള്‍ നിവേദനം നല്‍കിയിട്ടും ഫലമുണ്ടായില്ല. ഒരു വര്‍ഷം കഴിഞ്ഞിട്ടും സര്‍ക്കാര്‍ അനങ്ങാപ്പാറ നയം തുടരുന്നു. ’95’ലെ നിയമം നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് ഉദ്യോഗാര്‍ത്ഥികള്‍ സുപ്രീംകോടതിയിലും ട്രൈബ്യൂണലിലും പരാതി നല്‍കിയിട്ടുള്ളത്. കേരളം ഇത് നടപ്പിലാക്കാന്‍ തീരുമാനിച്ചാലും പുതിയ ഭേദഗതിപ്രകാരമുള്ള സംവരണം ഭിന്നശേഷിക്കാര്‍ക്ക് ലഭിക്കില്ല. കേന്ദ്രം നിര്‍ദ്ദേശിച്ച നാല് ശതമാനം സംവരണം നല്‍കാനുള്ള നടപടികളാണ് പിഎസ്സിയും സര്‍ക്കാരും കൈക്കൊള്ളേണ്ടതെന്ന് ചൂണ്ടിക്കാട്ടുന്നു ഉദ്യോഗാര്‍ത്ഥികള്‍. സുപ്രീംകോടതിയിലും ട്രൈബ്യൂണലിലും ഇതു ചൂണ്ടിക്കാണിച്ച് പുതിയ ഹര്‍ജി നല്‍കാനൊരുങ്ങുകയാണ് അവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: