ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണത്തിലെ രത്നങ്ങള്‍ പതിച്ച പതക്കം കാണാതായ സംഭവത്തല്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിജയകുമാരന്‍ നായരുടെ നേതൃത്വത്തിലുള്ള 11അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.
ഇന്നലെ ക്ഷേത്രത്തിലെത്തിയ സംഘം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, മറ്റ് ജീവനക്കാര്‍ എന്നിവരില്‍ നിന്ന് മൊഴിയെടുത്തു. ദേവസ്വം വിജിലന്‍സ് എസ്പി രതീഷ് കൃഷ്ണന്റെ നേതൃത്വത്തിലും അന്വേഷണം നടക്കുന്നുണ്ട്. ദേവസ്വം ബോര്‍ഡ് തിരുവാഭരണ കമ്മീഷണര്‍ പാര്‍വ്വതിയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിലെ എല്ലാ പുരാതന വസ്തുക്കളും തിട്ടപ്പെടുത്തിത്തുടങ്ങി. ഇവയുടെ മാറ്റും പരിശോധിക്കുമെന്ന് തിരുവാഭരണ കമ്മീഷണര്‍ പറഞ്ഞു.
ആറാട്ടിന് ഉപയോഗിച്ച പൂമാലകള്‍ക്കൊപ്പം പതക്കവും കത്തിച്ചതാകാമെന്ന സംശയത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തില്‍ ജില്ലയിലെ സ്വര്‍ണ്ണക്കടകളില്‍ പോലീസ് നോട്ടീസ് നല്‍കിത്തുടങ്ങി. സ്വര്‍ണ്ണക്കടകളില്‍ ഇത് ആരെങ്കിലും വിറ്റിട്ടുണ്ടോയെന്ന സംശയം ഉയര്‍ന്ന സാഹചര്യത്തിലാണിത്.
തിരുവാഭരണം കാണാതായ സംഭവത്തില്‍ പോലീസുമായി സഹകരിക്കാന്‍ ഓള് കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് തീരുമാനിച്ചു. സംസ്ഥാനത്തെ മുഴുവന്‍ സ്വര്‍ണ വ്യാപാരികള്‍ക്കും ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. സംശയകരമായ രീതിയിലോ കാണാതായതായി പറയപ്പെടുന്ന പതക്കത്തിന്റെ രൂപസാദൃശ്യമുള്ള വസ്തുക്കളോ വില്‍ക്കാനോ തൂക്കിനോക്കാനോ വന്നാല്‍ അടിയന്തരമായി പോലീസുമായി ബന്ധപ്പെടണമെന്ന് അസോസിയേഷന് വ്യാപാരികളോട് അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: