ഏറ്റുമാനൂര്‍: പടിഞ്ഞാറു ഭാഗത്ത് 33, 34 വാര്‍ഡുകളിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായ കുടിവെള്ള പദ്ധതിയുടെ കിണര്‍ മലിനം. 2010-ല്‍ ജില്ലാ പഞ്ചായത്തിന്റെ അധീനതയില്‍ ഉപഭോക്താക്കളുടെ സഹകരണത്തോടെ നിര്‍മ്മിച്ച കിണറാണ് ഉപയോഗശൂന്യമായ നിലയില്‍ മലിനമായി കിടക്കുന്നത്.
ജില്ലാപഞ്ചായത്ത് ഫണ്ട് ഉള്‍പ്പെടെ 10 ലക്ഷത്തോളം രൂപാ സമാഹരിച്ചാണ് കുടിവെള്ള പദ്ധതിക്കായി ബോയ്സ് സ്കൂള്‍ മൈതാനത്ത് സ്ഥലവാസികള്കിണര് നിര്‍മ്മിച്ചത്. കൂടാതെ, മുനിസിപ്പല്‍ അധികാരികളുടെ നിര്‍ദ്ദേശ പ്രകാരം ടാങ്ക് നിര്‍മ്മിക്കാനുള്ള ഒരു സെന്റ് സ്ഥലം കണ്ണാറന്മുകള് ഭാഗത്ത് സ്വകാര്യ വ്യക്തിയില്‍നിന്ന് വിലകൊടുത്തു വാങ്ങി നഗരസഭക്ക് കൈമാറുകയും ചെയ്തു. എന്നാല്‍ നഗരസഭയുടെ അവഗണനയും അനാസ്ഥയും മൂലം ആറുവര്‍ഷം കഴിഞ്ഞിട്ടും പദ്ധതി നടപ്പായില്ല.
2013-14 ല്‍ 33, 34 വാര്‍ഡുകളിലെ കുടിവെള്ള പദ്ധതിക്കായി 14,90,000 രൂപയാണ് വകയിരുത്തിയിരുന്നത്. പദ്ധതി നടത്തിപ്പില്‍ വന്ന കാലതാമസം മൂലം സ്പില്‍ ഓവര്‍ തുകയായ 8,90,000 രൂപ ലാപ്സായി. ഏകദേശം 60 ലക്ഷം രൂപാ ചെലവു പ്രതീക്ഷിക്കുന്ന കുടിവെള്ള പദ്ധതി എംഎല്‍എ, എംപിഫണ്ടുകളില് നിന്ന് തുക അനുവദിച്ച് പൂര്‍ത്തിയാക്കണമെന്ന് കൗണ്‍സിലര്‍ ഉഷാ സുരേഷ് ആവശ്യപ്പെട്ടു.
ഇതിനിടെ, 33,34 വാര്‍ഡ് നിവാസികള്‍ പടിഞ്ഞാറെ നട കുടിവെള്ള ഉപഭോക്തൃസമിതി എന്ന പേരില്‍ ഒരു സംഘടന രജിസ്റ്റര്‍ ചെയ്ത് സമര പരപാടികള്ക്കൊരുങ്ങുകയാണെന്ന് അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: