ന്യൂദല്‍ഹി: വ്യത്യസ്തമായൊരു പരീക്ഷയ്ക്കാണ് ഞായറാഴ്ച രാജ്യതലസ്ഥാനം വേദിയായത്. പരീക്ഷയ്ക്കെത്തിയവരും ചോദ്യം തയാറാക്കിയവരുമൊന്നും മോശക്കാരല്ല. എല്ലാവരും ജനങ്ങളുടെ പരീക്ഷ വിജയിച്ചവര്‍.
ന്യൂദല്‍ഹി അശോക റോഡിലെ ബിജെപി ആസ്ഥാനമായിരുന്നു പരീക്ഷാ കേന്ദ്രം. എഴുതാനെത്തിയവര്‍ പാര്‍ട്ടി ഭരിക്കുന്ന 13 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍. ചോദ്യം തയാറാക്കിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും. നിരീക്ഷകരായി ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്, വിദേശ മന്ത്രി സുഷമ സ്വരാജ്, നഗരവികസന മന്ത്രി വെങ്കയ്യ നായിഡു, ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി എന്നിവര്‍. വൈകിട്ട് ഏഴിന് തുടങ്ങിയ പരീക്ഷ അഞ്ചു മണിക്കൂറിലധികം നീണ്ടു.
സംസ്ഥാന ഭരണം, വികസന പദ്ധതികള്‍ നടപ്പാക്കല്‍, പാര്‍ട്ടിയും സര്‍ക്കാരും തമ്മിലുള്ള ഏകോപനം, സോഷ്യല്‍ മീഡിയ ഇടപെടല്‍, പാവപ്പെട്ടവര്‍ക്കുള്ള പദ്ധതി നടപ്പാക്കല്‍ തുടങ്ങിയ 12 വിഷയങ്ങളിലാണ് മുഖ്യമന്ത്രിമാര്‍ നടപടികളും നിലപാടും വിശദീകരിച്ചത്. ഈ വിഷയങ്ങളിലെടുത്ത തീരുമാനങ്ങളും, ഭാവി പദ്ധതികളും അവര്‍ വിശദമാക്കി. കഴിഞ്ഞ ആഗസ്തിലും പ്രധാനമന്ത്രി ഇത്തരമൊരു യോഗം വിളിച്ചു ചേര്‍ത്തിരുന്നു. അന്ന് നല്കിയ ലക്ഷ്യങ്ങളുടെ പൂര്‍ത്തീകരണവും ചര്‍ച്ചയായി.
സംസ്ഥാന സര്‍ക്കാരുകളും പ്രധാനമന്ത്രിയുടെ ഓഫീസും തമ്മിലുള്ള ഏകോപനത്തെക്കുറിച്ച് മോദി മുഖ്യമന്ത്രിമാരോട് ചോദിച്ചറിഞ്ഞു. വികസന പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ഏകോപനം കാര്യക്ഷമമാകണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. രാഷ്ട്രീയവും ഭരണപരവുമായ കാര്യങ്ങളില്‍ മുഖ്യമന്ത്രിമാര്‍ക്കുള്ള അഭിപ്രായവും മോദി തേടി. സംസ്ഥാന മന്ത്രിമാര്‍ക്ക് അവരുടെ വകുപ്പിന് പുറമെ നല്കിയ ചുമതലകളെയും അതിന്റെ പൂര്‍ത്തീകരണത്തെക്കുറിച്ചും പ്രധാനമന്ത്രി ആരാഞ്ഞു.
2019 ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടും കേന്ദ്ര സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തിനും മുന്നോടിയായാണ് യോഗം. അടുത്തിടെയുള്ള തെരഞ്ഞെടുപ്പ് വിജയങ്ങളില്‍ മോദി സംതൃപ്തനെന്നും പാര്‍ട്ടിയും സര്‍ക്കാരുകളും ഈ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകണമെന്നാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.
യോഗി ആദിത്യനാഥ് (ഉത്തര്‍പ്രദേശ്), ശിവരാജ് സിങ് ചൗഹാന് (മധ്യപ്രദേശ്), വസുന്ധര രാജെ സിന്ധ്യ (രാജസ്ഥാന്), ദേവേന്ദ്ര ഫഡ്നാവിസ് (മഹാരാഷ്ട്ര), മനോഹര്‍ പരീഖര്‍ (ഗോവ), മനോഹര്‍ ലാല്‍ ഖട്ടര്‍ (ഹരിയാന), വിജയ് രൂപാണി (ഗുജറാത്ത്), രഘുബീര്‍ ദാസ് (ഝാര്‍ഖണ്ഡ്), രമണ്‍ സിങ് (ഛത്തീസ്ഗഡ്), പെമ ഖണ്ഡു (അരുണാചല്‍ പ്രദേശ്), സര്‍ബാനന്ദ സൊനോവാള്‍ (ആസാം), എന്‍. ബീരേന്‍ സിങ് (മണിപ്പൂര്‍), ത്രിവേന്ദ്ര സിങ് റാവത്ത് (ഉത്തരാഖണ്ഡ്) എന്നീ മുഖ്യമന്ത്രിമാര്‍ പങ്കെടുത്തു. മൂന്ന് ഉപമുഖ്യമന്ത്രിമാരും യോഗത്തിനെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: