അതിനുത്തരം കൊടുത്തത് പില്ക്കാലത്ത് ഭാരതത്തിന്റെ നാനാഭാഗത്തും വിശ്വഹിന്ദുപരിഷത്ത് സംഘടിപ്പിച്ച വമ്പിച്ച സമ്മേളനങ്ങളായിരുന്നു. ഇവയിലൊന്നുപോലും പരമപൂജനീയ ഗുരുജി മരിക്കുന്നതുവരെ ഒഴിവാക്കിയില്ല. 1971 ലാണെന്നു തോന്നുന്നു ആസാമില്‍ വച്ച് അവിടുത്തെ ‘സത്രാധികാരികള്‍’ എന്നറിയപ്പെട്ടുപോന്ന കൃഷ്ണ ചൈതന്യ ശിഷ്യപരമ്പരയോട് അദ്ദേഹം തുറന്നു പറഞ്ഞു: ‘ദയവായി ആശ്രമങ്ങള്‍ക്കു പുറത്തുവരുക, ശിഷ്യഗണങ്ങള്‍ക്ക് ആശ്രമഭിക്ഷ അങ്ങോട്ടുകൊടുക്കുക. നിങ്ങള്‍തന്നെ പരസ്പരം സന്ദര്‍ശിക്കാതിരുന്ന പതിവ് കൈവെടിയുക.
പരസ്പരബോധം പരസ്പരദര്‍ശനത്തില്‍ നിന്നും സംഭാഷണത്തില്‍നിന്നുമാണുണ്ടാകുന്നത്. ആസാമിനെ രക്ഷിക്കുന്ന മഹായജ്ഞത്തില്‍ മൈതാനത്തിലിറങ്ങി പങ്കാളികളാവൂ.’ ഇത് ഹിന്ദുക്കള്‍ക്കാവേശകരവും അഭിമാനകരവുമെന്നു പറയട്ടെ. മൂന്നുനാലു ശതാബ്ദങ്ങളായി ഇടയ്ക്ക് കടന്നുകൂടിയ തെറ്റായ കീഴ്വഴക്കങ്ങള് അവര്‍ വലിച്ചെറിഞ്ഞു പുറത്തുവന്നു. പരസ്പരം ഇടപഴകാന്‍ തുടങ്ങി. ക്രിസ്തുമതത്തില്‍ ചേരാതെ അവശേഷിച്ച അരണ്യവാസികള്‍ക്കിടയില്‍ ഹൈന്ദവബോധം പ്രബലപ്പെടുത്തുവാന്‍ തുടങ്ങി.
ഉഡുപ്പിയിലെയും പ്രയാഗിലെയും സമ്മേളനത്തില്‍ പൂജനീയ ഗുരുജി ഇതേ അഭ്യര്‍ത്ഥന ആചാര്യസമക്ഷം ഉണര്‍ത്തി. അതിന് അനുകൂലവുമായ ഫലവും കിട്ടി. പരമ്പരാമഠാധിപതിന്മാരും മഠേതരസന്ന്യാസിമാരും ഒരുപോലെ സമാജത്തിന്റെ ആവശ്യമനുസരിച്ച് പുറത്തിറങ്ങിത്തുടങ്ങി. അത് സത്യത്തില്‍ അവരോടുള്ള ആദരവ് വര്‍ധിപ്പിക്കുകയാണുണ്ടായത്.
ഉഡുപ്പിയിലെ പേജാര്‍മഠം സ്വാമികളാണ് ഇതില്‍ ഏറ്റവും കൂടുതലും ഏറ്റവും ആദ്യവും മുന്നോട്ടു വന്നത്. ആ മഹാത്മാവ് ബാംഗ്ലൂരിലും മറ്റും ഹരിജനച്ചേരികളും ഗിരിജന ഊരുകളും സന്ദര്‍ശിച്ചു തുടങ്ങി. കേരളത്തില്‍തന്നെ വയനാട്ടിലെ ബത്തേരിക്കടുത്തുള്ള പുഞ്ചവയല്‍ കറുമകോളനിയില്‍ അദ്ദേഹം പോയി. അവിടത്തെ ആബാലവൃദ്ധം സഹോദരങ്ങള്‍ ആ യതിവര്യന് പഞ്ചഫലങ്ങള്‍ കൊടുത്ത് സ്വാഗതമരുളി. അദ്ദേഹത്തിന്റെ കാലുതൊട്ടു നമസ്കരിച്ചു. പൂവ് വച്ച് യഥാര്‍ത്ഥ പാദപൂജ നടത്തി. ഒരു കൊച്ചു കാശും അവര്‍ക്ക് ചെലവുണ്ടായിരുന്നില്ല. മനഃപ്രസാദം നിറയെ കിട്ടീതാനും.
അതെ, ആ മംഗളമുഹൂര്‍ത്തത്തില്‍ ആ നിഷ്കളങ്കരുടെ ആനന്ദവും നിര്‍വൃതിയും ഒരുമിച്ചു കളിയാടിയ ഏതോ ഒരു സ്വര്‍ഗീയ നവവികാരം അവിടെ നൃത്തം വയ്ക്കുന്നുണ്ടായിരുന്നു. ഒരു ‘പാരമ്പര്യ’ത്തില്‍ നിന്നുള്ള ഈ ‘വ്യതിയാന’ത്തില്‍ അനൗചിത്യത്തിന്റെ ആശങ്ക സങ്കോചത്തോടെ പ്രകടിപ്പിച്ച ഒരു യാഥാസ്ഥിതിക ശിഷ്യനോട് സ്വാമികള്‍ ചോദിച്ചു: ”ഏതു സ്മൃതിയിലാണ് പറഞ്ഞിരിക്കുന്നത്, നാം ഈ വീടുകളില്‍ പോകരുതെന്ന്?” ആസാമില്‍ അദ്ദേഹം താമസിച്ചത് ഒരു ക്ഷുരകന്റെ വീട്ടിലാണ്.
കാമകോടിപീഠം അധിപതി ജയേന്ദ്രസ്വാമികളുടെ പ്രവര്‍ത്തനവും പെരുമാറ്റവും ഈ വേളയില്‍ പ്രത്യേകം സ്മര്ത്തവ്യമാണ്. പദയാത്ര പതിവാക്കിയ യോഗിഗുരുവിന്റെ യോഗശിഷ്യനായിരുന്നു അദ്ദേഹം. എഴുപത്തിനാലിലാണെന്ന് തോന്നുന്നു അദ്ദേഹം കാസര്‍കോടു മുതല്‍ കന്യാകുമാരി വരെ കാല്‍നടയായി സഞ്ചരിച്ചു. നൂറുകണക്കിന് കേരള ഗ്രാമങ്ങള്‍ സന്ദര്‍ശിച്ചു. അതുപോലെ മുഴുവന്‍ ഭാരതത്തിലും പിന്നീട് സഞ്ചരിച്ചു. ഏതു ജാതിക്കാരാലും നിര്‍മിച്ച ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചു. ജനസഹസ്രങ്ങള്‍ക്കിടയില്‍ക്കൂടി നടന്നുനീങ്ങി. തിരക്കു കൂടിയപ്പോള്‍ ഒരു സ്റ്റൂളില്‍ കയറിനിന്ന് അവര്‍ക്ക് ദര്‍ശനം കൊടുത്തു. പരിശീലനം കഴിഞ്ഞവര്‍ക്കു മഠംവക പ്രമാണപത്രം സ്വന്തം കൈകൊണ്ടു വിതരണം ചെയ്തു. ഇതെല്ലാം രണ്ടുദശാബ്ദങ്ങള്‍ മുന്‍പ് ഊഹിക്കാന്‍ സാധിക്കാത്ത സംഗതിയായിരുന്നു.
മഠേതര സന്യാസിമാരും തിലക് സ്വാമികളെപ്പോലെ ഗ്രാമാന്തരങ്ങളില്‍ സഞ്ചരിക്കാന്‍ സന്മനസ്സ് കാണിച്ചു തുടങ്ങി. ധര്‍മജാഗരണ യാത്രകള്‍ ഭാരതത്തിലെ പല ഭാഗത്തും നടന്നു. അത് ഒരു പുതിയ പതിവായി. കേരളത്തിലെ അനുഭവം നമുക്കേവര്‍ക്കും ഓര്മയുണ്ടായിരിക്കും. സന്യാസിമാര്‍ കടലോരങ്ങള്‍ മുതല്‍ മലയോരങ്ങള്‍വരെ സന്ദര്‍ശിച്ചു. നിലയ്ക്കല്‍ പ്രശ്നത്തില്‍ ഹിന്ദുക്കളുടെ കണ്ണു തുറപ്പിക്കുന്നതില്‍ അവര്‍ ശാരീരികമായ പീഡനം തന്നെ സഹിച്ചു. അവര്‍ ഹൈന്ദവ വികാരങ്ങളുടെ ശരിയായ പ്രതിനിധികളായി മുന്നോട്ടുവന്നു സമരം നയിച്ചു ജയിച്ചു. കേരളം, ഒരു പക്ഷേ ഭാരതം, ഇദംപ്രഥമമായി കണ്ട കാഴ്ചയായിരുന്നു അത്.
അസൂയാലുക്കളായ പുരോഗമന കുത്തകക്കാരിലും രാഷ്ട്രീയ മാടമ്പികളിലുമാണ് അതിന്റെ അമര്‍ഷ പ്രതികരണം ഉണ്ടായത്. അവര്‍ സമനില തെറ്റി പിച്ചുപേയും പറഞ്ഞുതുടങ്ങി. അതെന്തെങ്കിലുമായിക്കൊള്ളട്ടെ, ഹിന്ദുക്കള്‍ക്ക് ഇതൊരു പുതിയ വെളിച്ചമായിരുന്നു. അനുഭവമായിരുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: