എഡി 950 നും 1200 നും മധ്യേ സിദ്ധന്മാരുടെ ഈ പരമ്പര വളര്‍ന്ന് വിദൂരപ്രദേശങ്ങളില്‍ പോലും എത്തിച്ചേര്‍ന്നു. രാജ്യം മുഴുവന്‍ ഇവരുടെ സിദ്ധാന്തങ്ങള്‍ക്ക് പ്രചാരം സിദ്ധിച്ചു. വിശിഷ്യ രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളായ ബംഗാള്‍, ബീഹാര്‍, ഒറീസ, അസം, തിബത്ത് എന്നിവിടങ്ങളില്‍ ഇവര്‍ക്ക് കൂടുതല്‍ കീര്‍ത്തിയും ഫലസിദ്ധിയും ഉണ്ടായി. ഇവരില്‍ ഏറ്റവും പ്രമുഖനായിത്തീര്‍ന്ന സര്ഹപായെക്കൂടാതെ ലുയിപാ, കാന്ഹപാ, ജാലന്ധര്പാ, ശബര്പാ, മീനപാ എന്നിവരും പ്രസിദ്ധരായ സിദ്ധന്മാരാണ്. പഞ്ചാബ് മുതല്‍ തമിഴ്നാട് വരെ നീണ്ട ഒരു പരമ്പരയായിത്തീര്‍ന്നു സിദ്ധന്മാര്.
സിദ്ധന്മാര് ഓരോ പ്രദേശത്തെയും ജനഭാഷയില്ത്തന്നെ ഗ്രന്ഥങ്ങള്‍ രചിക്കുകയും ജാതിപരമായ ഉച്ചനീചഭാവത്തെ പരിപൂര്‍ണമായി നിരാകരിക്കുകയും ചെയ്തു. സിദ്ധന്മാരെ സംബന്ധിച്ച ചില വസ്തുതകള്‍ പ്രത്യേകം പ്രസ്താവയോഗ്യമാണ്.
* ജാതിയില്‍ കുറഞ്ഞവര്‍ എന്ന് പറയപ്പെട്ടിരുന്നവരുമായുള്ള ഇവരുടെ ബന്ധവും അടുപ്പവും അദ്ഭുതാവഹമാണ്. ദളിതരും ശൂദ്രരും എന്ന് പറയപ്പെടുന്നവരുമായിട്ടായിരുന്നു ഇവരുടെ ഉറ്റ ബന്ധം.
* സിദ്ധന്മാര് ശ്മശാനസാധന (ചില പ്രത്യേക മാസങ്ങളില്‍ രാത്രി സമയത്ത് ഏതെങ്കിലും മൃതശരീരത്തിന്റെ മാറില്‍ കയറിയിരുന്നുകൊണ്ട് മന്ത്രസിദ്ധി വരുത്തുന്ന ഒരു താന്ത്രികവിധി) ചെയ്യുന്നവരാണ്. സിദ്ധന്മാരുടെ ജീവിതത്തില്‍ സൗമ്യസുന്ദരമായ ഒരു ഉന്മത്തത ഉണ്ട്.
* ബ്രാഹ്മണരുടെയും ശ്രമണന്മാരുടെയും (ബുദ്ധസന്യാസിമാര്‍) സങ്കുചിത വൈജാത്യമനോഭാവത്തോടും സംസ്കൃതഭാഷയോടും ആയിരുന്നു സിദ്ധന്മാരുടെ നിരന്തരമായ സംഘര്‍ഷം.
* അവര്‍ ഈശ്വരനില്‍ വിശ്വസിക്കുന്നുണ്ടെങ്കിലും വേദശാസ്ത്രങ്ങള്‍ പഠിക്കുന്നില്ല, മന്ത്രം ചൊല്ലുന്നില്ല. എന്നാല്‍ കവിതകള്‍ ചൊല്ലുകയും ശ്രുതിമധുരധ്വനികളുപയോഗിച്ച് സന്ദേശം പകര്‍ന്നു നല്‍കുകയും ചെയ്യുന്നു.
ചൗരാസീ സിദ്ധന്മാരുടെ ഈ പ്രക്ഷോഭം ബുദ്ധസന്യാസിമാരുടെയും ബ്രാഹ്മണരുടെയും സങ്കുചിതത്വങ്ങളോട് ഏറ്റുമുട്ടിക്കൊണ്ടിരുന്ന ചൈതന്യ-സന്യാസി-സമൂഹത്തിന്റെ വിസ്മയകരമായ മുന്നേറ്റമാണ്. അക്കാലത്തെ സാമൂഹിക ചുറ്റുപാടുകളില്‍ നിന്നുതന്നെയാണ് സിദ്ധന്മാരുടെ ഉദ്ഭവം. ഇവര്‍ ജാതിപരമായ ഉച്ചനീചത്വങ്ങളെ അംഗീകരിച്ചിരുന്നില്ല.
ഈ ആചാര്യന്മാര് (സിദ്ധന്മാര്) സഹജാവസ്ഥ പ്രാപിക്കുമ്പോള്‍ അനുഭവവേദ്യമാകുന്ന ഒരു മഹാസുഖത്തേക്കുറിച്ച് പറയുന്നു. യോഗസാധനയിലൂടെ സഹജാവസ്ഥയില്‍ എത്തിച്ചേരുന്ന സാധകനെയാണ് ‘അവധൂതന്’ എന്ന് വിളിക്കുന്നത്. ഭൂസുകപാദ് സഹജാനന്ദലീലയിലൂടെയാണ് സ്വയം ആ മഹാസുഖത്തെ സാക്ഷാത്കരിക്കുന്നത്.
”ഭൂസുക ഭനയി മയി ബുജ്ജി അകേലേം
സഹജാനന്ദ് മഹാസുഖ് ലീലേം” – ‘കബീര്‍’-ഹസാരി പ്രസാദ് ദ്വിവേദി (പേജ് 32).
ബാഹ്യാനുഷ്ഠാനങ്ങളിലൊന്നും ഇവര്‍ക്ക് വിശ്വാസം ഉണ്ടായിരുന്നില്ല. ബ്രാഹ്മണര്‍, യാഗം നടത്തുന്നവര്‍, ദണ്ഡ് ധരിക്കുന്നവര്‍, ജടാധാരികള്‍ എന്നിവരെയൊക്കെ ഇവര്‍ പരിഹസിച്ചിരുന്നു. പൂജയിലും അര്‍ച്ചനയിലും ഒന്നും വിശ്വസിച്ചിരുന്നില്ല. ധ്യാനത്തിലൂടെ, പൂജയിലൂടെ, ധര്മശാസ്ത്രപാരായണത്തിലൂടെ മോക്ഷം എങ്ങനെ കിട്ടും എന്നാണ് അവരുടെ ചോദ്യം.
”മോഖ് കി ലബ്ഭയീ
ജ്ഞാന്‍ പവിഠാ
കിന്തഹ് കിജ്ജയി കിന്തഹ് ണിവേജ്ജം
കിന്തഹ് കിജ്ജയി കിന്തഹ്
സേവ്വം” (കബീര്‍-പേജ് 33)
(രാഷ്ട്രീയ സ്വയംസേവക സംഘം സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍ രചിച്ച നവോത്ഥാന ഭരതം, നായകരും പ്രസ്ഥാനങ്ങളും എന്ന പുസ്തകത്തില്‍നിന്ന്)
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: