വിഴിഞ്ഞം: കുടിവെള്ളത്തിനായി കാതങ്ങളോളം സഞ്ചരിക്കേണ്ടി വരുന്നവര്‍, വെള്ളവുമായി എത്തുന്ന ടാങ്കറുകളെ പ്രതീക്ഷിച്ച് പണവുമായി കാത്ത് നില്ക്കുന്നവര്, പൊതുടാപ്പുകള്‍ക്ക് മുന്നില്‍ വരിവരിയായി നിരത്തി വച്ചിരിക്കുന്ന കുടങ്ങള്‍ എന്നിവ വിഴിഞ്ഞത്തും പരിസരങ്ങളിലും നിത്യകാഴ്ചയായി. കോവളം ഉള്‍പ്പെടെയുള്ള ടൂറിസം മേഖലയിലും നഗരസഭയുടെ കീഴില്‍ വരുന്ന വിഴിഞ്ഞം തീരദേശ മേഖലയിലുമാണ് കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കുന്നത്.
ജലസംരക്ഷണത്തിനും വിനിയോഗത്തിനുമായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നിലവിലുണ്ട്. എന്നാല്‍ ഈ വകുപ്പുകളുടെ ഏകോപനമില്ലായ്മയും അനാസ്ഥയും കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. കോടികണക്കിന് രൂപ മുതല്‍ മുടക്കി നിര്‍മിക്കുമെന്ന പ്രഖ്യപനത്തോടെ ആരംഭിച്ച പദ്ധതികള്‍ എല്ലാം പാതി വഴിയിലാണ്. പണി പൂര്‍ത്തിയായവയില്‍ പലതും അശാസ്ത്രീയമായതിനാല്‍ ലക്ഷ്യ പൂര്‍ത്തിയിലും എത്തിയിട്ടില്ല. ജന്റം എന്ന ജവഹര്‍ലാല്‍ നെഹ്റു നാഷണല്‍ അര്‍ബന്‍ റിന്യൂവല്‍ മിഷന് പദ്ധതിയും സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേട് കൊണ്ട് വഴിയാധാരമായി.
നഗരസഭാ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ ആഴ്ചയിലൊരിക്കല്‍ പോലും കുടിവെള്ളം ലഭ്യമല്ല. ടാങ്കറുകള്‍ വഴി കുടിവെള്ളം വിതരണം ചെയ്യുമെന്ന വാക്ക് വാഗ്ദാനത്തിലൊതുങ്ങി. പഞ്ചായത്ത് പ്രദേശങ്ങളില്‍ ഒട്ടവനവധി ജലസോതസ്സുകള് നിലവിലുണ്ട്. ഇവയൊന്നും കൃത്യമായി സംരക്ഷിക്കാത്തതിനാല്‍ മലിനമായി കിടക്കുകയാണ്. ഈ ജലസ്രോതസ്സുകളില്‍ നിന്നാണ് ടാങ്കര്‍ ലോറികള്‍ വഴി പലയിടത്തും കുടിവെള്ളം എന്ന പേരില്‍ ജലമെത്തിക്കുന്നത്. കുടം ഒന്നിന് അഞ്ച് രൂപാ നിരക്കിലാണ് പലയിടത്തും വിതരണം ചെയ്യുന്നത്. ഈ മലിനജലം കുടിക്കുന്നവര്‍ക്ക് ഉണ്ടാകുന്ന രോഗങ്ങളും ഒട്ടനവധിയാണ്.
ഇത്രയും രൂക്ഷമായ കുടിവെള്ളക്ഷാമം ഉണ്ടായിട്ടും അധികാരികള്‍ ഇതൊന്നും കണ്ട ഭാവം നടിക്കുന്നില്ല എന്നത് ശക്തമായ എതിര്‍പ്പിന് കാരണമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: