ഒന്നു മുഖ്യമന്ത്രിയായിപ്പോയതിനു ഇങ്ങേനേം ഉണ്ടോ ശിക്ഷ എന്നാണിപ്പോള്‍ പിണറായി വിലാപം. കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്നല്ല കൊടുത്താല്‍ എല്ലായിടത്തുനിന്നും കിട്ടുംഎന്നുകൂടിയുണ്ട്. കൊടുത്തതെല്ലാം പിണറായി എല്ലായിടത്തുനിന്നും കൈനീട്ടി വാങ്ങുകയാണ്. ഒരു വര്‍ഷമാകാന്‍ പോകുന്ന മന്ത്രിസഭയുടെ ബാക്കിപത്രം തൊട്ടതെല്ലാം പരാജയം. വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ സര്‍ക്കാര്‍ വളര്‍ച്ചയില്‍ പടവലങ്ങപോലെ കീഴോട്ട് .ഇങ്ങനെയൊരു ഗതികേടു പറ്റാനില്ലെന്ന തരത്തില്‍ തലയില്‍ കൈവച്ചു നടക്കുകയാണ് സിപിഎംകാര്‍.
കേരളത്തില്‍ സിപിഎമ്മിനെ അവസാനിപ്പിക്കാന്‍ ദൈവം മനപ്പൂര്‍വം കച്ചകെട്ടി ഇറങ്ങിയതാണോ എന്നുപോലും ഇപ്പോള്‍ കമ്യൂണിസ്റ്റുകാര്‍ക്കും സംശയം. അല്ലെങ്കില്‍ ഇത്തരം നൂലാമാലകള്‍ ഒന്നിനുപിറകെ ഒന്നായി ഒരേ സമയം കൊടികുത്തി വരുമോ. കരിശ്…മണി…ഇപ്പോള്‍ ഇടിവെട്ടും തീമഴയുംപോലെ ടി.പി.സെന്‍കുമാര്‍. കേസ് തിരിച്ചടിയായേക്കുമെന്ന് നേരത്തെ സര്‍ക്കാരിനു ആശങ്കയുണ്ടായിരുന്നു. അതുകൊണ്ടാണ് ചീഫ് സെക്രട്ടറിയും ഡിജിപിയും ദല്‍ഹിയില്‍ കാത്തുകെട്ടിക്കിടന്നത്. സര്‍ക്കാരിലെ ഏറ്റവും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മുന്‍പൊരിക്കലും ഏതെങ്കിലുമൊരു കേസിന്റെ ഭാഗമായി ദല്‍ഹിയില്‍ കാത്തുകെട്ടി കിടന്നിട്ടില്ല.
ടി.പി.സെന്‍കുമാറിനെ ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്ത് പുനര്‍ നിര്നിയമിച്ചുകൊണ്ട് സുപ്രീംകോടതി നടത്തിയത് ഗൗരവകരമായ പരാമര്‍ശങ്ങളാണ്. സുപ്രധാന സ്ഥാനങ്ങളില്‍ നിയമ വിരുദ്ധമായ നിയമനങ്ങളാണ് നടത്തുന്നതെങ്കില്‍ ദൈവത്തിന്റെ സ്വന്തം നാടിനെ ആര്‍ക്കും രക്ഷിക്കാനാവില്ലെന്നാണ് കോടതി പറഞ്ഞത്. സെന്‍കുമാറിനോട് സര്‍ക്കാര്‍ നീതി യുക്തമായല്ല പെരുമാറിയത്. ഡിജിപി സ്ഥാനത്തുനിന്നും സെന്‍കുമാറിനെ മാറ്റാനുള്ള നടപടിയില്‍ മുഖ്യമന്ത്രിക്കും അന്നത്തെ ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോയ്ക്കും ഉത്തരവാദിത്വമുണ്ടെന്നും കോടതി പറഞ്ഞു. സെന്‍കുമാറിനെ നീക്കുന്നതിന് നളിനി നെറ്റോയുടെ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ പരിഗണിച്ചിരുന്നു.
കഴിവുകെട്ടവനായതുകൊണ്ടാണ് സെന്‍കുമാറിനെ മാറ്റിയത് എന്നാണ് പിണറായി വിജയന് പറഞ്ഞത്. വലിച്ചെറിഞ്ഞകല്ല് മൂലക്കല്ലായി തിരിച്ചെത്തുന്നത് പിണറായിക്ക് ഉള്‍ക്കൊള്ളാനാവില്ല. കേസില്‍ സെന്‍കുമാര്‍ ജയിക്കുന്നത് വലിയൊരു കാവ്യ നീതിയാണ്. അത്രത്തോളം മോശമാക്കിയാണ് പിണറായി കഴിവുകെട്ടവന്‍ എന്നു പ്രയോഗിച്ചത്. സെന്‍കുമാറിനു പകരം കഴിവുള്ളവനായി അവരോധിച്ച ലോക്നാഥ് ബെഹ്റ പരാജയത്തില്‍ സമ്പൂര്ണ്ണനായതില് അടിയായതും പിണറായിക്കു തന്നെയാണ്. ഇടതു സര്‍ക്കാരിനു വലിയ തലവേദന ഉണ്ടാക്കുന്നതും പോലീസാണ്.
സെന്‍കുമാര്‍ കേസില്‍ ജയിച്ചാല്‍ അദ്ദേഹത്തെ തിരികെ പദവിയില്‍ കൊണ്ടു വരണമെന്നു തന്നെയാണ് നേരത്തെ സിപിഎം അടക്കമുള്ള കക്ഷികളുടെ നിലപാട്. അത്രത്തോളം തകരാറിലായ പോലീസിനെ പിടിച്ചുയര്‍ത്താന്‍ സെന്കുമാറിനാകും എന്നാണ് നിഗമനം. എന്നാല്‍ പിണറായിയുടെ നിലപാട് നിര്‍ണ്ണായകമാണ്. പിണറായിയുടെ ഈഗോയെക്കാള്‍ വലുതാണല്ലോ സംസ്ഥാന താല്‍പ്പര്യം. സെന്‍കുമാറിനെതിരെ ഇന്നത്തെ ചീഫ് സെക്രട്ടറി നളിനി നെറ്റോ ചരടു വലിച്ചെന്ന് വലിയ ആരോപണം അന്നേ ഉണ്ടായിരുന്നു. സെന്‍കുമാര്‍ കേസ് ജയിച്ചത് നളിനി നെറ്റോയ്ക്കുകൂടി തിരിച്ചടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: