റായ്പ്പൂര്‍: ഛത്തീസ്ഗഢിലെ സുക്മയില്‍ മാവോയിസ്റ്റ് ഭീകരര്‍ നടത്തിയ അപ്രതീക്ഷിത ആക്രമണം സര്‍ക്കാരിനോടുള്ള വെല്ലുവിളിയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ആരെയും വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണത്തില്‍ ജവാന്മാര് വീരമൃത്യു വരിച്ചതിന് തനിക്ക് അഗാധമായ ദുഖം ഉണ്ടെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. തന്റെ ആദരാഞ്ജലികള്‍ ഇവരുടെ കുടുംബത്തെ അറിയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറ്റുമുട്ടലില്‍ 26 സിആര്‍പിഎഫ് ജവാന്മാര്ക്ക് വീരമൃത്യു വരിച്ചിരുന്നു. തിരിച്ചടിച്ച സൈനികര്‍ അഞ്ചു മാവോയിസ്റ്റുകളെ കൊന്നു. ആറു സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരേയാടെയാണ് തെക്കന്‍ ബസ്തറിലെ ബര്‍ക്കാപാല്‍ – ചിന്താഗുഫ മേഖലയില്‍ ആക്രമണം ഉണ്ടായത്. നക്സലുകളുടെ കേന്ദ്രമായ ഇവിടെ പുതിയ റോഡ് നിര്‍മ്മാണത്തിന്റെ കാവലിന് നിയോഗിച്ചിരുന്ന എഴുപത്തി നാലാം ബറ്റാലിയനിലെ സൈനികരാണ് കൊല്ലപ്പെട്ടത്. ഇവര്‍ പ്രേടാളിങ് നടത്തുമ്പോള്‍ നക്സലുകള്‍ തുടരെ വെടിയുതിര്‍ത്തു.
തിരിച്ചടിച്ചെങ്കിലും ഇന്‍സ്പെക്ടര്‍ അടക്കം 26 സിആര്‍പിഎഫ് സൈനികര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്ക് റായ്പ്പൂരിലേക്ക് ഹെലിക്കോപ്ടറില്‍ കൊണ്ടുപോയി. കൊല്ലപ്പെട്ട സൈനികരുടെ തോക്കുകളും വയര്‍ലസ് സെറ്റുകളും നക്സലുകള്‍ തട്ടിയെടുത്തു.
റോഡ് നിര്‍മിക്കുന്ന പ്രദേശത്തേക്ക് ഗ്രാമീണരെ അയച്ച് സൈനികര്‍ എവിടെയാണെന്നു മനസിലാക്കിയതിനു ശേഷമായിരുന്നു ആക്രമണം. മുന്നൂറോളം മാവോയിസ്റ്റുകളാണ് സൈനികരെ ആക്രമിച്ചതെന്ന് സിആര്‍പിഎഫ് ദന്തേവാദ ഡിഐജി പി. സുന്ദര്‍രാജ് പറഞ്ഞു. പട്രോളിങ് സംഘത്തില്‍ 150 സൈനികരാണുണ്ടായിരുന്നത്. ഏറ്റുമുട്ടലിനു ശേഷം കമാന്‍ഡര്‍ ഉള്‍പ്പെടെ ഏഴു സൈനികരെ കാണാതായെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: