ബെംഗളൂരു: വടക്കന്‍ കര്‍ണാടകത്തിലെ ബെലഗാവിയില്‍ ശനിയാഴ്ച വൈകുന്നേരം കുഴല്‍ക്കിണറിന്റെ ആഴങ്ങളിലേക്കു പതിച്ച കാവേരി എന്ന ആറു വയസ്സുകാരി മരിച്ചു. തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് കാവേരി മരിച്ചത്. മൃതദേഹം അത്താണി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കര്‍ണാടകത്തിലെ ബെലാഗവി ജില്ലയിലെ ഝുഞ്ച്ഹര്വാഡി ഗ്രാമത്തിലാണ് ദാരുണമായ സംഭവം. വീടിനടുത്തുള്ള പറമ്പില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുമ്പോള്‍ 400 അടി ആഴമുള്ള കുഴല്‍ക്കിണറിലേക്ക് വീഴുകയായിരുന്നു കാവേരി. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തില്‍ കുഞ്ഞിനെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും വിഫലമായി. നിറയെ പാറകള്‍ നിറഞ്ഞ പ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ഉദ്ദേശിച്ച തരത്തില്‍ നീങ്ങിയിരുന്നില്ല.
കുഞ്ഞ് പതിച്ച കിണറിന് സമാന്തരമായി മറ്റൊരു കിണര്‍ കുഴിക്കാനുള്ള ശ്രമവും പരാജയപ്പെട്ടിരുന്നു. കിണറിന്റെ മുപ്പത്തടി ആഴത്തിലാണ് കാവേരി പതിച്ചത്. സമാന്തരമായി കിണര്‍ കുഴിച്ച് പത്തടി ആഴത്തിലെത്തിയപ്പോള്‍ പാറ കണ്ടതോടെ ആ ശ്രമം ഉപേക്ഷിച്ചു. ഖനികളില്‍ രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്കുന്ന പ്രത്യേക സംഘവും ദുരന്ത നിരാവണ സേനക്കൊപ്പമുണ്ടായിരുന്നു. വിവരമറിഞ്ഞ് കാവേരിയുടെ അമ്മ കുഴഞ്ഞു വീണു. അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ സ്വീകരിക്കാതെ കുഴല്‍ക്കിണര്‍ കുഴിച്ച കരാറുകാരനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ദരാമയ്യ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: