കേരളരാഷ്ട്രീയത്തില്‍ സര്‍വര്‍ക്കും ആദരണീയനായിരുന്ന കെ.ജി. മാരാര്‍ജിയുടെ 22-ാം സ്മൃതിദിനമാണിന്ന്. സംഘ, ജനസംഘ പ്രവര്‍ത്തനത്തിലൂടെ ബിജെപിയുടെ സംസ്ഥാന അധ്യക്ഷപദവിയിലെത്തിയ മാരാര്‍ജി, ആരോടും പ്രീണനമില്ലാതെയും എല്ലാവര്ക്കും തുല്യനീതി ലഭ്യമാക്കുന്നതുമായ കാലത്തെയാണ് സ്വപ്നംകണ്ടത്.
മാരാര്‍ജി അന്തരിച്ച് ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ അടല്‍ജിയുടെ അധികാരപ്രവേശത്തോടെ ഭാഗികമായി അത് പ്രാവര്‍ത്തികമായി. എന്നാല്‍ നരേന്ദ്രമോദിയുടെ ഭരണത്തില്‍ മാരാര്‍ജി അടക്കമുള്ള നേതാക്കളുടെ പ്രയത്നം ഫലവത്താകുകയാണ്. ഇന്ന് ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയായി ബിജെപി ശക്തിപ്പെട്ടിരിക്കുന്നു. ഇന്ത്യയുടെ 70 ശതമാനം ഭാഗവും ബിജെപി ഭരണത്തിലാണ്. പാവപ്പെട്ടവരുടെ പ്രശ്നങ്ങളും പ്രയാസങ്ങളും ദൂരീകരിക്കാനുള്ള ഭരണം പാര്‍ട്ടി തുടരുകയാണ്. 15 വര്‍ഷത്തിനകം ഇന്ത്യയും വികസിത രാജ്യങ്ങളുടെ പട്ടികയിലെത്താനുള്ള പദ്ധതികളുമായി സര്‍ക്കാര്‍ മുന്നേറുന്നു. ഇതിനെല്ലാം സാഹചര്യമുണ്ടാക്കിയത് മാരാര്ജിയെപ്പോലുള്ള ത്യാഗസമ്പന്നരായ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അക്ഷീണ പ്രയത്നമാണ്.
ജനസംഘമോ ബിജെപിയോ ഇന്നത്തെപ്പോലെ മഹാപ്രസ്ഥാനമായി വളരുമെന്നോ അധികാരത്തിലെത്തുമെന്നോ ഊഹിക്കാന്‍പോലും പറ്റാത്ത സാഹചര്യത്തില്‍ ജീവിതംതന്നെ രാജ്യത്തിന് സമര്‍പ്പിച്ച മാരാര്‍ജിയുടെ ഓര്‍മപോലും ഇന്നത്തെ യുവജനതയ്ക്ക് ആവേശവും പ്രചോദനവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: