തിരുവനന്തപുരം : സ്ത്രീത്വത്തെ അപമാനിച്ച മന്ത്രി എം.എം മണിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. എംഎം മണിയുടെ സംസാരം നാട്ടു ശൈലിയിലുള്ളതാണ്. ചിലര്‍ അതിനെ പര്‍വതീകരിച്ച് കാണിക്കുകയാണെന്നും മാധ്യമങ്ങള്‍ അത് വളച്ചൊടിച്ചുവെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.
പെമ്പിളൈ ഒരുമയുടെ സമരം രാഷ്ട്രീയ പ്രേരിതമാണ്. പ്രസംഗത്തിൽ മണി ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു. പ്രതിപക്ഷത്ത് നിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ നൽകിയ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടിയായാണ് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ വിശദീകരണം നടത്തിയത്.
അതേസമയം നിയമസഭയില്‍ മന്ത്രി എം.എം മണിക്കെതിരെ പ്രതിപക്ഷ പ്രതിഷേധം നടക്കുകയാണ്. പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിക്കുന്നു. മണിയുടെ വിശദീകരണം തടസ്സപ്പെടുത്തിയാണ് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങിയത്.
ഇടുക്കിയിലെ ഭൂമി പ്രശ്നത്തില്‍ സര്‍ക്കാരിന് വ്യക്തമായ നിലപാടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. വന്‍കിട തോട്ടം ഉടമകളുടെ കയ്യേറ്റം ഒഴിപ്പിക്കുമെന്നും കയ്യേറ്റം ഒഴിപ്പിച്ച രീതി ശരിയായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പാപ്പാത്തിച്ചോലയിലെ കയ്യേറ്റ ഭൂമിയിലെ കുരിശ് പൊളിച്ചത് പോലീസ് അറിയാതെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: