തിരുവനന്തപുരം: എംഎം മണിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. മണി രാജിവയ്ക്കാതെ സഭയിൽ സഹകരിക്കില്ലെന്നു പ്രതിപക്ഷം അറിയിച്ചു.
മൂന്നാര്‍ കയ്യേറ്റവും മന്ത്രിയുടെ പരാമര്‍ശവും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നല്കിയ അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെയാണ് സഭാതലം പ്രക്ഷുബ്ദമായത്. പ്രതിപക്ഷാംഗങ്ങള്‍ കറുത്ത ബാനറുമായി സ്പീക്കറുടെ ഇരിപ്പിടത്തിന് ചുറ്റും എത്തുകയായിരുന്നു. ഇത് അംഗീകരിക്കാനാവില്ലെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അറിയിച്ചിരുന്നു. മറ്റ് നിയമസഭകളിൽ ഒന്നും ഇത്തരത്തിലുള്ള പ്രതിഷേധം ഇല്ലെന്നും സ്പീക്കർ പറഞ്ഞു.
ക്ഷുഭിതനായ സ്പീക്കര്‍ എന്ത് അരാജകത്വമാണ് കാണിക്കുന്നതെന്ന് പ്രതിപക്ഷത്തോട് ചോദിച്ചു. തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങളും സ്പീക്കറുമായി വാക്കേറ്റമുണ്ടായി. മണി രാജിവയ്ക്കുകയോ മുഖ്യമന്ത്രി പുറത്താക്കുകയോ ചെയ്യുവരെ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: