ലാഹോര്‍: ഇരന്നു തിന്നാന്‍ ഇഷ്ടമായിരുന്നില്ല മെഹമൂദ് ബട്ടിന്. ദാരിദ്ര്യം അന്നം മുട്ടിച്ചപ്പോള്‍ പ്രതിവിധി കണ്ടത് പച്ചിലകളിലും മരക്കഷ്ണങ്ങളിലും. പിന്നീടതൊരു ശീലമായി. അതിപ്പോള്‍ കാല് നൂറ്റാണ്ട് പിന്നിടുന്നു.
പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഗുജ്രന്‍വാല സ്വദേശിയാണ് മെഹമൂദ് ബട്ട്. ഇലകളും മരക്കഷ്ണവും തിന്നു തുടങ്ങിയത് ഇരുപത്തിയഞ്ചാം വയസില്‍. ഇപ്പോള്‍ പ്രായം അമ്പത്. ഇത്രയും കാലത്തിനിടയ്ക്ക് ഒരിക്കല്‍ പോലും അസുഖമുണ്ടായിട്ടില്ല. കുതിരവണ്ടിയില്‍ പാഴ്സലുകള്‍ കൊണ്ടുപോവുകയാണ് ഇപ്പോഴത്തെ ജോലി. കൈയില്‍ സൂക്ഷിച്ച ഇലകള്‍ യാത്രയ്ക്കിടെ ഭക്ഷിക്കും. അതാണ് ഇപ്പോഴത്തെ ഭക്ഷണശീലം. പേരാല്‍, റോസ്വുഡ് തുടങ്ങിയ മരങ്ങളുടെ ഇലകളാണ് കൂടുതലിഷ്ടം.
ദാരിദ്ര്യമാണ് തന്നെ ഈ ശീലത്തിലേക്കു നയിച്ചതെന്ന് ബട്ട് പറഞ്ഞു. ഒരു നേരത്തെ ഭക്ഷണത്തിന് ബുദ്ധിമുട്ട് നേരിട്ടിരുന്ന കാലം. യാചിച്ച് ഭക്ഷണം കഴിക്കാന്‍ തോന്നിയില്ല. അതിനു കണ്ടെത്തിയ പ്രതിവിധിയാണിത്. ഇന്നിപ്പോള്‍ ദിവസം 600 രൂപ കൂലി ലഭിക്കുന്നുവെങ്കിലും ഭക്ഷണക്രമം മാറ്റാനില്ലെന്നും ഇദ്ദേഹം പറഞ്ഞു.
പ്രദേശത്തെ താരമാണ് ഇദ്ദേഹം. ഇത്രയും നാള് അസുഖമില്ലാതെ ഡോക്ടര്‍മാരെ കാണാതെ ജീവിച്ചുവെന്നത് അത്ഭുതകരമാണ്, അയല്‍വാസിയായ ഗുലാം മുഹമ്മദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: