ശ്രീമദ് നിര്‍മ്മലാനന്ദ സ്വാമികളുടെ കേരളാഗമനത്തോടെയാണ് കേരളത്തില്‍ ശ്രീരാമകൃഷ്ണ പ്രസ്ഥാനം ശക്തമാകുന്നത്. തിരുവനന്തപുരത്തെ നെട്ടയം ശ്രീരാമകൃഷ്ണാശ്രമം ഉള്‍പ്പെടെ 17 ആശ്രമങ്ങള്‍ കേരളത്തില്‍ സ്ഥാപിച്ച്, 32 പേര്‍ക്ക് സന്യാസദീക്ഷ നല്കിയ നിര്‍മ്മലാനന്ദ സ്വാമികളെ മഹാകവി കുമാരനാശാന് ‘യതിശാര്‍ദ്ദൂലന്‍’ എന്നാണ് വിശേഷിപ്പിച്ചത്.
നിര്‍മ്മലാന്ദ സ്വാമികളെ ആദ്യമായി കേരളത്തിലെക്ക് ക്ഷണിച്ചുകൊണ്ടുവന്നത് പത്മനാഭന് തമ്പിയാണ്. തിരുവിതാംകൂറിലെ പ്രഥമ ദിവാനായിരുന്ന രാജാ കേശവദാസന്റെ വംശജനായിരുന്ന പത്മനാഭന് തമ്പിയുടെ ക്ഷണപ്രകാരമാണ് അക്കാലത്ത് ബാംഗ്ലൂര്‍ ശ്രീരാമകൃഷ്ണാശ്രമത്തിന്റെ അധ്യക്ഷനായിരുന്ന നിര്‍മ്മലാനന്ദ സ്വാമികള്‍ 1911 ഫെബ്രുവരി 17ന് ആദ്യമായി ഹരിപ്പാട്ടെത്തുന്നത്. അതേവര്‍ഷം സെപ്തംബറില്‍ സ്വാമികളെ തിരുവനന്തപുരത്തെ വേദാന്ത സംഘം ക്ഷണിച്ചുകൊണ്ടുവന്നു. സ്വാമികളുടെ കുറച്ചുദിവസത്തെ താമസവും പ്രഭാഷണങ്ങളും ഇവിടുത്തെ ആദ്ധ്യാത്മിക തല്പരരെ ശ്രീരാമകൃഷ്ണ-വിവേകാനന്ദ സന്ദേശത്തിലേക്ക് ആകര്‍ഷിച്ചു.
തിരുവനന്തപുരത്തുനിന്നും തിരിച്ചുപോകുന്ന വഴിയില്‍ സ്വാമികള്‍ ശിവഗിരി സന്ദര്‍ശിച്ചു. മഹാകവി കുമാരനാശാന്റെ നേതൃത്വത്തില്‍ നിര്‍മലാനന്ദ സ്വാമികളെ ശിവഗിരിയിലേക്ക് സ്വീകരിച്ചെതിരേറ്റു. തുടര്‍ന്ന് സംസ്കൃതത്തില്‍ രചിച്ച ഒരു മംഗളശ്ലോകം ആശാന് സ്വാമികള്‍ക്ക് സമര്‍പ്പിച്ചു. ആ മംഗളശ്ലോകത്തിലാണ് മഹാകവി നിര്‍മ്മലാനന്ദസ്വാമികളെ യതിശാര്‍ദ്ദൂലന്‍-സന്യാസിമാരിലെ കടുവ-എന്ന് വിശേഷിപ്പിച്ചത്. ആ അവസരത്തിലാണ് മഹാകവി, വിവേകാനന്ദ സ്വാമികളുടെ രാജയോഗം മലയാളത്തില്‍ തര്‍ജ്ജമ ചെയ്യുന്നതിന് സ്വാമികളില്‍നിന്നും അനുവാദം നേടിയത്. നിര്‍മ്മലാനന്ദ സ്വാമികളുടെ ശിവഗിരി സന്ദര്‍ശനം 1087 തുലാം എട്ടിനായിരുന്നു.
നിര്‍മ്മലാനന്ദസ്വാമികളെ കേരളത്തിലേക്ക് ക്ഷണിച്ച പത്മനാഭന് തമ്പി നെയ്യാറ്റിന്‍കര തഹസീല്‍ദാരായിരിക്കുമ്പോഴാണ് (1888 ല്‍) അരുവിപ്പുറം പ്രതിഷ്ഠ നടക്കുന്നത്. ഉല്പതിഷ്ണുവായിരുന്ന തമ്പിയുടെ സമയോചിത നടപടികള്‍മൂലമാണ് അന്ന് യാഥാസ്ഥിതികരുടെ ഭാഗത്തുനിന്നുണ്ടാകേണ്ടിയിരുന്ന എതിര്‍പ്പിന്റെ കാഠിന്യം കുറഞ്ഞത്. ഈ പത്മനാഭന്‍തമ്പിയാണ് നിര്‍മ്മലാനന്ദസ്വാമികളുടെ ശിവിഗിരി സന്ദര്‍ശനത്തിനും നിമിത്തമായത്. പത്മനാഭന് തമ്പി പിന്നീട് നിര്‍മ്മലാനന്ദസ്വാമികളില്‍നിന്നും ‘പരാനന്ദ’ എന്ന പേരില്‍ സന്യാസം സ്വീകരിച്ച് നെട്ടയം ശ്രീരാമകൃഷ്ണാശ്രമത്തില്‍ കഴിഞ്ഞുവരവെ സമാധിയായി.
പരാനന്ദസ്വാമികളെ കൂടാതെ ‘കേരള വിവേകാനന്ദനാ’യി അറിയപ്പെട്ടിരുന്ന ആഗമാനന്ദസ്വാമികള്‍, ഹിമവദ് വിഭൂതിയായി അറിയപ്പെട്ടിരുന്നു. പുരുഷോത്തമാനന്ദപുരി സ്വാമികള്‍ തുടങ്ങിയ നിരവധി സന്യാസിമാരുടെ ഗുരുവായിരുന്നു നിര്‍മ്മലാനന്ദസ്വാമികള്‍. ജന്മംകൊണ്ട് ബംഗാളിയായിരുന്ന തുളസീ മഹാരാജ് കര്‍മ്മംകൊണ്ട് കേരളീയനായ നിര്‍മ്മലാന്ദസ്വാമികളായിത്തീര്‍ന്നു.
1938 ഏപ്രില്‍ 26 ന് നിളാ നദിയുടെ തീരത്ത് മഹാസമാധിയാകുന്നതുവരെ നിര്‍മ്മലാനന്ദ സ്വാമികള്‍ പ്രവര്‍ത്തിച്ച 27 വര്‍ഷക്കാലം കേരളത്തിലെ ശ്രീരാമകൃഷ്ണപ്രസ്ഥാനത്തിന്റെ സുവര്‍ണകാലമായിരുന്നു. വിവേകാനന്ദ സ്വാമികളാല്‍ ‘ഭ്രാന്താലയ’മായി അധിക്ഷേപിക്കപ്പെട്ട കേരളം തീര്‍ത്ഥാടന കേന്ദ്രമായി തീര്‍ന്നിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ നിര്‍മ്മലാനന്ദസ്വാമികളുടെ നിശ്ശബ്ദവും നിസ്വാര്‍ത്ഥവുമായ പ്രവര്‍ത്തനങ്ങളുണ്ട്.
എന്നാല്‍ നിര്‍ഭാഗ്യമെന്ന് പറയട്ടെ, കേരള നവോത്ഥാന ചരിത്രത്തില്‍ നിര്‍മ്മലാനന്ദ സ്വാമികള്‍ തിരസ്കരിക്കപ്പെട്ടു. 1940കള്‍ക്കുശേഷം കേരളത്തില്‍ ശ്രീരാമകൃഷ്ണ പ്രസ്ഥാനത്തിന്റെ വളര്‍ച്ച മന്ദീഭവിച്ചുവെന്നതായിരുന്നു അതിന്റെ പരിണതഫലം. വിവേകാനന്ദ സ്വാമികളുടെ സഹോദരസന്യാസിയുടെ അന്ത്യവിശ്രമ സ്ഥലം കേരളത്തിലാണെന്ന് എത്രപേര്‍ക്കറിയാം? വള്ളുവനാടിന്റെ സാംസ്കാരിക കേന്ദ്രമായി അറിയപ്പെടുന്ന ഒറ്റപ്പാലത്തിനടുത്ത് പാലപ്പുറത്താണ് നിര്‍മ്മലാന്ദസ്വാമികളുടെ മഹാസമാധി കുടികൊള്ളുന്നത്.
ശ്രീരാമകൃഷ്ണ മഠത്തിന്റെ പ്രഥമാധ്യക്ഷനായിരുന്ന ബ്രഹ്മാനന്ദ സ്വാമികളാല്‍ (1916 ല്‍) ശിലാസ്ഥാപനം നിര്‍വഹിച്ച നെട്ടയം ശ്രീരാമകൃഷ്ണാശ്രമം 1924 ല്‍ ഉദ്ഘാടനം ചെയ്യപ്പെട്ടത് നിര്‍മ്മലാനന്ദ സ്വാമികളുടെ കഠിനാദ്ധ്വാനംമൂലമാണ്. സ്വാമികളുടെ സമാധിക്കുശേഷം അദ്ദേഹം സ്ഥാപിച്ച പല ആശ്രമങ്ങളും അന്യാധീനപ്പെട്ടുപോയെങ്കിലും നെട്ടയം ശ്രീരാമകൃഷ്ണാശ്രമം അനന്തപുരിയില്‍ ഇന്നും നിലനില്ക്കുന്നു.ഇവിടെ ദീര്‍ഘകാലം നിര്‍മ്മലാനന്ദസ്വാമികളുടെ ഛായാചിത്രം വെച്ചാരാധിച്ചിരുന്നു.
വിവേകാനന്ദ സന്ദേശവാഹകനായി ബംഗാളില്‍നിന്നും കേരളത്തിലെത്തിയ നിര്‍മലാനന്ദസ്വാമികളുടെ സ്മരണ നിലനിര്‍ത്തേണ്ടത് നവോത്ഥാന കേരളത്തിന്റെ അനിവാര്യതയാണ്. ആര്‍ഷസംസ്കാരം ലോകത്തിന് നല്കിയ സംഭാവനകളില്‍ ശ്രേഷ്ഠമായ ഒന്നാണ് യഥാര്‍ത്ഥ സന്യാസം. വിവേകാനന്ദ സന്ദേശവാഹകനായി ബംഗാളില്‍നിന്നും കേരളത്തിലെത്തിയ നിര്‍മ്മലാനന്ദസ്വാമി.
വിവേകാനന്ദ-നിര്‍മ്മലാനന്ദ സ്വാമിമാരുടെ ജീവിതത്തിലൂടെ ഒരു തീര്‍ത്ഥയാത്ര നടത്തുമ്പോഴാണ് നമുക്കത് ബോധ്യമാവുക. രാജഹംസങ്ങളെ നിന്ദിക്കുകയെന്നത് കൊറ്റികളുടെയും കഴുകന്മാരുടെയും സ്വഭാവമാണ്. ഇനിയെങ്കിലും ഇവയ്ക്ക് കേരളമണ്ണില്‍ വേരാഴ്ത്താന്‍ സജ്ജനസമൂഹം അനുവാദം നല്‍കരുത്. മോഹങ്ങളുടെ ക്ഷയമാണ് മോക്ഷമെങ്കില്‍ സാധുജന സേവനത്തിലൂടെയും അത് നേടാമെന്ന് തെളിയിച്ച യഥാര്‍ത്ഥ വ്രതധാരിയായിരുന്നു നിര്‍മ്മലാനന്ദ സ്വാമികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: