മുംബൈ: ഫിലിം ഫെയറിന്റേതടക്കം വര്‍ണാഭമായ ഒരു പുരസ്കാര നിശയിലും താരമല്ല അമീര്ഖാന്. ദുബായിലും സിംഗപ്പൂരിലും ബോളിവുഡിലെ താരങ്ങളൊന്നാകെ ആര്‍ത്തുല്ലസിക്കുന്ന സ്റ്റേജ് ഷോകളില്‍ ഭാഗമല്ല അമീര്ഖാന് പതിനാറു വര്‍ഷമായി.
എന്നാല്‍, ഇന്നലെ മുംബൈയില്‍ ലളിതഗംഭീരമായ ചടങ്ങില്‍ ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതില്‍ നിന്ന് ആ പുരസ്കാരം സ്വീകരിക്കുമ്പോള്‍ പുരസ്കാരങ്ങളോടുള്ള തന്റെ പതിനാറു വര്‍ഷത്തെ നിലപാടു മാറ്റുകയായിരുന്നു അമീര്‍ ഖാന്.
വിഖ്യാത സംഗീതജ്ഞന് ദീനാനാഥ് മങ്കേഷ്കറിന്റെ പേരിലുള്ള പുരസ്കാരമാണ് അമീര്‍ സ്വീകരിച്ചത് എന്നു കൂടി അറിയുമ്പോള്‍ ആ ചടങ്ങിന് മാറ്റു കൂടുന്നു. വിവിധ മേഖലകളിലെ മികച്ച നേട്ടത്തിന് ദീനാനാഥ് മങ്കേഷ്കര്‍ ട്രസ്റ്റ് നല്കുന്ന പുരസ്കാരങ്ങളുടെ സമര്‍പ്പണ ചടങ്ങില്‍ മോഹന്‍ ഭാഗവത് മുഖ്യാതിഥിയായിരുന്നു. ലതാ മങ്കേഷ്കര്‍ അടക്കമുള്ളവരുടെ സാന്നിധ്യം ചടങ്ങിനെ ധന്യമാക്കി.
ദംഗല്‍ എന്ന ചിത്രത്തിലെ മികച്ച അഭിനയം പരിഗണിച്ചാണ് അമീറിനെ പുരസ്കാരത്തിനു തെരഞ്ഞെടുത്തത്. പുരസ്കാര ജേതാക്കള്‍ എപ്പോഴും നാടിനാകെ പ്രചോദനമാണെന്ന് മോഹന്‍ ഭഗവത് പറഞ്ഞു. ഓരോ മേഖലയിലേയും അവരുടെ സംഭാവനകള്‍ക്ക് രാഷ്ട്രനിര്‍മാണത്തില്‍ ശ്രദ്ധേയമായ പങ്കു വഹിക്കാനുണ്ട്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുരസ്കാര ചടങ്ങിലേക്ക് ലത മങ്കേഷ്കര്‍ നേരിട്ടു തന്നെ ക്ഷണിക്കുകയായിരുന്നെന്നും അതു തന്നെ വലിയ അംഗീകാരമാണെന്നും അമീര്‍ പറഞ്ഞു.
വിഖ്യാത നടിയും നര്‍ത്തകിയുമായ വൈജയന്തി മാല, ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ കപില്‍ദേവ് എന്നിവരുള്‍പ്പെടെ വിവിധ മേഖലകളിലെ പ്രമുഖര്‍ പുരസ്കാരങ്ങള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: