കുറവിലങ്ങാട്: മേഖലയീല്‍ ലഹരി-കഞ്ചാവ് മാഫിയ നാട്ടുകാരുടെ സൈ്വരജീവിതത്തിന് ഭീഷണി ഉയര്‍ത്തുമ്പോള്‍, പോലീസും, എക്സൈസും നടപടികള്‍ക്ക് കാലതാമസം വരുത്തുന്നതായി പരാതികള്‍ ഉയരുന്നു. കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷന് പരിധികളില്‍ ആണ് കഞ്ചാവ്-ലഹരി മരുന്ന മാഫിയ അഴിഞ്ഞാടുന്നത്.
പോലീസിലും, എക്സൈസിലും പരാതിപ്പെട്ടാല്‍ പേരിന് മാത്രം പരിശോധനകള്‍ നടത്തി മടങ്ങുന്ന അവസ്ഥയാണ്. മരങ്ങാട്ടുപള്ളി പോലീസ്റ്റേഷന് പരിധിയില്‍ വരുന്ന വയല ഇലയ്ക്കാട് നെച്ചിമറ്റം മണ്ണയ്ക്കനാട് കുറിച്ചിത്താനം മരങ്ങാട്ടുപള്ളി തുടങ്ങിയ പ്രദേശങ്ങളിലാണ് ലഹരിമരുന്ന് സംഘം തമ്പടിക്കുന്നത്. ലഹരിമരുന്ന് മാഫിയ നാട്ടുകാരുടെ സ്വര്യജീവിതത്തിന് ഭീഷണി ഉയര്‍ത്തുമ്പോഴും ഹെല്‍മറ്റ് വേട്ടയില്‍ മാത്രം മരങ്ങാട്ടുപിള്ളി പോലീസ് ശ്രദ്ധകേന്ദ്രീകരിക്കുന്നു.
കഞ്ചാവ് മദ്യവില്പനയെപ്പറ്റി പോലീസിലറിയിച്ചാല്‍ പേരിന് പരിശോധന നടത്തി മടങ്ങുകയാണ് പതിവ്. മരങ്ങാട്ടുപിള്ളി, കുറവിലങ്ങാട് പോലീസ് സ്റ്റേഷന് പരിധിക്കുള്ളില്‍ നിന്നാണ് കഞ്ചാവ്-ലഹരി മരുന്ന് വില്പന സംഘങ്ങള്‍ മറ്റിടങ്ങളിലേക്ക് ലഹരി മരുന്നുകള്‍ എത്തിക്കുന്നത്. മേഖലയിലെ ഗ്രാമീണറോഡുകളാണ് സംഘം താവളങ്ങളായി തെരഞ്ഞെടുത്തിരിക്കുന്നത്. എളുപ്പത്തില്‍ പോലീസിന്റെയോ, എക്സൈസിന്റെയോ പരിശോധനകള്‍ നടക്കാത്ത സ്ഥലങ്ങളായതുകൊണ്ടാണ് സംഘങ്ങളുടെ സുരക്ഷതാവളമായി ഈ പ്രദേശങ്ങള്‍ മാറുന്നത്.
മണ്ണയ്ക്കനാട്, ഇടക്കോലി, ചക്കാമ്പുഴ, നെടുമ്പാറ, കലാമുകുളം, കൂടപ്പുലം, കുടുക്കപ്പാറ, കുടക്കച്ചിറ സെന്റ് തോമസ് മൗണ്ട് എന്നീ സ്ഥലങ്ങളിലാണ് പ്രദേശവാസികള്‍ക്ക് പോലും പരിചിതമില്ലാത്ത ചെറുപ്പക്കാരുടെ സംഘം വാഹനങ്ങളില്‍ തമ്പടിക്കുന്നത്. ഉഴവൂര്‍-നെടുംമ്പാറ-കൂടപ്പുലം റോഡില്‍ ഈ സംഘങ്ങളുടെ രാത്രികാലങ്ങളിലെ ഉള്ള ഒത്തുച്ചേരല്‍ പരിസരവാസികള്‍ക്ക് ഭീഷണിയായിട്ടുണ്ട്. മോനിപ്പള്ളി-അട്ടക്കാനാല്‍-പയസ്മൗണ്ട് റോഡരുകിലും സംഘം തമ്പടിക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. നിരവധി തവണ ലഹരി സംഘാംഗങ്ങള്‍ എന്ന് സംശയിക്കുന്നവര്‍ തമ്മില്‍ പരസ്യമായി ഏറ്റുമുട്ടലുകളും ഉണ്ടായിട്ടുണ്ട്. നിരവധി തവണ നാട്ടുകാര്‍ പോലീസിലും, എക്സൈസിലും അറിയിച്ചിട്ടും നടപടികള്‍ ഉണ്ടായിട്ടില്ല. മേഖലയിലെ ലഹരി-കഞ്ചാവ് മാഫിയയെ അടിച്ചമര്‍ത്തുവാന്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: