ഗുവാഹത്തി: കറന്‍സിയുടെ വില അറിയാവുന്ന കരിവീരന്മാര്ക്ക് പണപ്പെട്ടി കിട്ടിയാല്‍ ഇതേ സംഭവിക്കൂ. അമ്പതിന്റേയും പത്തിന്റേയുമൊക്കെ നോട്ടുകള്‍ ആര്‍ക്കു വേണം. അവര്‍ക്ക് അഞ്ഞൂറും രണ്ടായിരവുമൊക്കെ മതി. അവര്ക്കാണെങ്കില് നല്ല വിശപ്പുമുണ്ടായിരുന്നു. അകത്താക്കിയത് ഇരുപത്താറായിരം രൂപയുടെ നോട്ടു കെട്ട്.
ആസാമിലെ സോണിത്പുര്‍ ജില്ലയിലെ താരാജുലി ടീ എസ്റ്റേറ്റില്‍ അതിക്രമിച്ചു കടന്ന കാട്ടാനക്കൂട്ടമാണ് കറന്‍സിക്ക് നല്ല സ്വാദുണ്ടെന്നു കൂടി തെളിയിച്ചത്. ഗുവഹാത്തിയില്‍ നിന്ന് ഇരുനൂറു കിലോമീറ്റര്‍ തെക്കുകിഴക്കാണ് ഈ എസ്റ്റേറ്റ്.
ആനയിറങ്ങുന്നത് പതിവാണ് ഈ മേഖലയില്‍. കഴിഞ്ഞ വെളുപ്പിന് രണ്ടുമണിയോടെയാണ് നാലോ അഞ്ചോ ആനകളുടെ സംഘം എസ്റ്റേറ്റിന്റെ വളപ്പിലെത്തിയത്. ഗേറ്റു തകര്‍ത്ത് അകത്തു കടന്ന ആനകള്‍ ഓഫീസിന്റെ വാതില്‍ പൊളിച്ചു. തിന്നാന്‍ പറ്റിയതെന്തെങ്കിലുമുണ്ടോ എന്നന്വേഷിച്ചു നിരാശരായപ്പോഴാണ് പണപ്പെട്ടി ശ്രദ്ധയില്‍പ്പെട്ടത്.
അതില്‍ നാല്‍പ്പതിനായിരം രൂപയുണ്ടായിരുന്നു. ആനകളുടെ അതിക്രമത്തിനു ശേഷം പണപ്പെട്ടി പരിശോധിച്ചപ്പോള്‍ ഇരുപത്താറായിരം രൂപയില്ല. രണ്ടായിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകളടങ്ങുന്ന കെട്ടുകള്‍ ആനകള്‍ അകത്താക്കിയെന്നു മനസ്സിലായി. പത്തിന്റേയും അമ്പതിന്റേയും കെട്ടുകളില്‍ തൊട്ടിട്ടില്ല.
ആനയിറക്കവും ആള്‍നാശവും ഈ മേഖലയില്‍ പതിവാണ്. എന്നാല്‍ ഇത്തവണ കാശു തിന്ന് വിശപ്പടങ്ങിയതിനാലാവണം കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കാതെ ആനക്കൂട്ടം കാട്ടിലേക്കു മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: