കോട്ടയം: സിപിഎം ലോക്കല്‍കമ്മറ്റി അംഗം പ്രതിയായ മോഷണക്കേസില്‍ പോലീസ് നടപടി വൈകിക്കുന്നതായി പ്രതിയുടെ പിതാവിന്റെ ആരോപണം. കിടങ്ങൂര്‍ ലോക്കല്‍കമ്മറ്റി സെക്രട്ടറി അശോക് കുമാര്‍ പ്രതിയായ കേസ്സില്‍ പ്രതികളെ പിടികൂടാന്‍ പോലീസ് തയ്യാറാവുന്നില്ലെന്നാണ് ആക്ഷേപം. വിമുക്തഭടനായ കിടങ്ങൂര്‍ പുതുമന ഗോവിന്ദന് നായരാണ് വാര്‍ത്താ സമ്മേളനത്തില്‍ ആക്ഷേപം ഉന്നയിച്ചത്.
കഴിഞ്ഞ 8ന് ഗോവിന്ദന്‍നായരുടെ കൈവശമുള്ള കടമുറി കുത്തിത്തുറന്ന് നിരവധി രേഖകളും 15,000 രൂപയും ടെലിവിഷനും മോഷ്ടിച്ച കേസ്സിലാണ് പോലീസ് അലംഭാവം കാട്ടുന്നത്. സംഭവത്തില്‍ അശോക് കുമാറിനെയും മൂന്ന് കൂട്ടാളികളെയും പ്രതിയാക്കി ഭവനഭേദനത്തിനും മോഷണത്തിനും കിടങ്ങൂര്‍ പോലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ മകനായ പ്രതിയുടെ രാഷ്ട്രീയ സ്വാധിനത്തില് മേല്‍നടപടികള്‍ സ്വീകരിക്കാന്‍ പോലീസ് തയ്യാറാകുന്നില്ലെന്നാണ് പിതാവിന്റെ ആരോപണം. ഒരു മകനും മകളും ഉണ്ടെങ്കിലും എഴുപത്തൊമ്പതുകാരനായ ഗോവിന്ദന്‍നായരും ഭാര്യ സരോജിനിയും തനിച്ചാണ് കിടങ്ങൂരില്‍ താമസം. വിമുക്തഭടനുള്ള പെന്‍ഷനും മകളുടെ സഹായത്തിലുമാണ് കഴിയുന്നത്.
ചെറിയ മുറുക്കാന്‍കട നേരത്തെ നടത്തിയിരുന്നെങ്കിലും അസുഖംമൂലം കടപൂട്ടി. സ്വന്തം പേരിലുണ്ടായിരുന്ന വീടും കടമുറികളും ധനനിശ്ചയ ആധാരപ്രകാരം മകന് നല്‍കിയിരുന്നു. എന്നാല്‍ മാതാപിതാക്കള്‍ക്ക് ജീവിതാവസാനം വരെ താമസിക്കുന്നതിനും മുറിവാടക തുടങ്ങിയ ആദായങ്ങള്‍ വാങ്ങിയെടുക്കാനുമുള്ള അവകാശം ഇവര്‍ നിലനിര്‍ത്തിയിരുന്നു. മകന് കട നടത്താന്‍ ഒരു മുറി വിട്ടുകൊടുത്തിരുന്നു. മകന് വസ്തു പണയെപ്പെടുത്തി എടുത്ത വായ്പ കുടിശിക ആയതോടെ ബാങ്ക് നടപടിയിലാണ്. നിലവിലുള്ള ഒരു മുറിയുടെ വാടക വാങ്ങാനോ ആദായം എടുക്കുന്നതിനോ മകന് അനുവദിക്കുന്നില്ലെന്നാണ് പിതാവിന്റെ പരാതി.
പോലീസിനും മറ്റ് അധികാരികള്‍ക്കും നിരവധി തവണ പരാതി നല്‍കിയെങ്കിലും രാഷ്ട്രീയപരമായ സ്വാധീനം ഉപയോഗിച്ച് എല്ലാ പരാതികളും ഒതുക്കി തീര്‍ക്കുകയാണെന്ന് ഗോവിന്ദന് നായര്‍ പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: