കോട്ടയം: എക്കാലവും പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയാവുന്ന ജീവിതത്തിനു ഉടമയായിരുന്നു കെ.ജി. മാരാര്‍. വശ്യമായ പെരുമാറ്റംകൊണ്ടും ഹൃദ്യമായ അവതരണശൈലിക്കൊണ്ടും സരസഭാഷാ പ്രയോഗത്താലും സാധാരണ ജനഹൃദയങ്ങളില്‍ എന്നും സ്മരിക്കപ്പെടുന്ന വ്യക്തിത്വമാണ് കെ.ജി. മാരാരുടേത് എന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. കോട്ടയത്ത് നടന്ന കെ.ജി. മാരാരുടെ 22-ാമത് സ്മൃതി ദിനത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ത്യാഗ സമ്പന്നരായ നേതാക്കളുടേയും പ്രവര്‍ത്തകരുടേയം അക്ഷീണ പ്രയത്നമാണ് ബിജെപിയുടെ ഇന്നത്തെ വളര്‍ച്ചയ്ക്ക് പിന്നില്‍. മാരാര്‍ജിയുടെ ഓര്‍മ്മപോലും ഇന്നത്തെ യുവജനതയ്ക്ക് ആവേശവും പ്രലോഭനവുമാണ്. ‘ചെകുത്താന്റെയും, കടലിന്റെയും ഇടയിലാ’ണ് കേരളമെന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. ഇന്ന് അത് യാഥാര്ത്ഥ്യമായിത്തീര്ന്നിരിക്കുന്നുവെന്ന് മൂന്നാര്‍ കയ്യേറ്റത്തെ പരാമര്‍ശിച്ച് എം.ടി. രമേശ് പറഞ്ഞു. പാവപ്പെട്ടവരുടെയും സാധാരണക്കാരുടേയും ഇടയില്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയ മാരാര്‍ജിയുടെ സ്വപ്നം 2019-ല്‍ കേരളത്തില്‍ സഫലീകൃതമാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന സമിതിയംഗങ്ങളായ ഏറ്റുമാനൂര്‍ രാധാകൃഷ്ണന്, കെ.ജി. രാജ്മോഹന്‍, എം.ബി. രാജഗോപാല്‍, അഡ്വ. എസ്. ജയസൂര്യന്‍, പി.ആര്. മുരളീധരന്, കെ.പി. സുരേഷ്, ലിജിന്‍ ലാല്‍, സി.എന്‍. സുഭാഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: