ന്യൂദല്‍ഹി: ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ ബൂത്തുതലത്തില്‍ ദൃഢമാക്കുകയെന്ന ലക്ഷ്യവുമായി ദീനദയാല്‍ വിസ്താരക് യോജനയ്ക്ക് തുടക്കമായി. ബംഗാളിലെ നക്സല്ബാരിയില് വീടുവീടാന്തരം കയറിയിറങ്ങി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നാലു ലക്ഷത്തോളം മുഴുവന്‍ സമയ പ്രവര്‍ത്തകരാണ് 15 ദിവസം വീതം ബൂത്തുതലത്തില്‍ പ്രവര്‍ത്തിക്കാന്‍ ഇക്കാലയളവില്‍ സജ്ജമായത്.
ബംഗാളിലെ നക്സല്ബാരിയില് 93-ാം നമ്പര്‍ ബൂത്തിലാണ് ഇന്നലെ ദേശീയ അധ്യക്ഷന്‍ ചിലവഴിച്ചത്. വിവിധ വീടുകള്‍ കയറിയിറങ്ങി പാര്‍ട്ടിയുടെ ആശയങ്ങള്‍ ജനങ്ങളുമായി പങ്കുവെച്ച അമിത് ഷാ ദക്ഷിണ് കതിയജോത് ഗ്രാമത്തിലെ രാജു മഹലിയുടെ വീട്ടില്‍ ഉച്ചഭക്ഷണവും കഴിച്ചു. സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷും അമിത്ഷായ്ക്കൊപ്പമുണ്ടായിരുന്നു.
ഇവിട നിന്നാണ് ചുവപ്പന്‍ ഭീകരതയുടെ ആക്രമണങ്ങള്‍ക്ക് തുടക്കമിട്ടത്. താമരയുടെ തിളക്കം ഇവിടെ നമുക്ക് കാണാനും സാധിച്ചിരിക്കുന്നു. വികസനത്തിന്റെ സന്ദേശം അങ്ങു കൊല്‍ക്കത്ത വരെ എത്തിക്കാന്‍ നമുക്കാവണം, നക്സല്ബാരിയില് വീടുകളില്‍ സന്ദര്‍ശനം നടത്തിക്കൊണ്ട് അമിത് ഷാ പറഞ്ഞു. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മണ്ഡലമായ ഭവാനിപൂരിലാണ് ഇന്ന് അമിത് ഷാ പ്രവര്‍ത്തനത്തിനിറങ്ങുന്നത്. അമിത് ഷായുടെ ത്രിദിന സന്ദര്‍ശനത്തോടെ ബംഗാളിലെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ വലിയ ഊര്‍ജ്ജം നിറയ്ക്കാനാവുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.
ദേശീയ അധ്യക്ഷന്‍ 95 ദിവസമാണ് ബൂത്തുതല പ്രവര്‍ത്തനങ്ങള്‍ക്കായി സപ്തംബര്‍ വരെ നീക്കിവെച്ചിരിക്കുന്നത്. ജൂലൈ 22,23,24 തീയതികളില്‍ അമിത് ഷാ കേരളത്തിലും പാര്‍ട്ടി പ്രചാരണത്തിനെത്തും. ബംഗാളിന് ശേഷം ഒഡീഷ, ആന്ധ്രാപ്രദേശ്, തെലങ്കാന, കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും അമിത് ഷാ എത്തും.
പഞ്ചാബിലായിരിക്കും കൂടുതല്‍ ദിവസങ്ങളും ദേശീയ അധ്യക്ഷനുണ്ടാകുന്നത്. കേന്ദ്രമന്ത്രിമാരും ദേശീയ ഭാരവാഹികളും സംസ്ഥാന-ജില്ലാ ഭാരവാഹികളും കുറഞ്ഞത് 15 ദിവസം വീതം ഇക്കാലയളവില്‍ മുഴുവന്‍ സമയ പ്രവര്‍ത്തകരായി വിവിധ മേഖലകളിലെ ബൂത്ത് തലങ്ങളില്‍ പ്രവര്‍ത്തനത്തിനെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: