കട്ടപ്പന: സംസ്ഥാനത്തെ മുഴുവന്‍ കയ്യേറ്റ ഭൂമികളും ഒഴിപ്പിച്ച് ഭൂരഹിതര്‍ക്കും, ഏറ്റെടുക്കുന്ന തോട്ടഭൂമികളിലെ തൊഴിലാളികള്‍ക്കും വിതരണം ചെയ്യണമെന്ന് ഹിന്ദുഐക്യവേദി ആവശ്യപ്പെട്ടു. ഇടുക്കി ജില്ല കേന്ദ്രീകരിച്ച് പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുവാന്‍ ഹിന്ദുഐക്യവേദി തീരുമാനിച്ചതായി ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ് ബിജു, ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് വി.വി വിനോദ്, ജില്ലാ സംഘടന സെക്രട്ടറി സി.ഡി മുരളീധരന് എന്നിവര്‍ പറഞ്ഞു.
മുഖ്യമന്ത്രിയും സിപിഎം നേതാക്കളും സംസ്ഥാനത്തെ ഭൂമി കയ്യേറ്റ മാഫിയകള്‍ നടത്തുന്ന നിയമലംഘനത്തിന് കൂട്ടുനില്‍ക്കുകയാണ്. മന്ത്രി സഹോദരന്റെ ചിന്നക്കനാല്‍ വില്ലേജിലേയും ചൊക്രമുടിയിലേയും 60 ഏക്കര്‍ കയ്യേറ്റ ഭൂമിയും, ജോയ്സ് ജോര്‍ജ്ജ് എം
പി കാട്ടാക്കമ്പൂരില് വ്യാജരേഖ ചമച്ച് കൈവശപ്പെടുത്തിയ ഭൂമിയും, എസ് രാജേന്ദ്രന് എംഎല്‍എയും, എറണാകുളം, കോട്ടയം ജില്ലകളിലെ രാഷ്ട്രീയ നേതാക്കള്‍ കൈവശപ്പെടുത്തിയ ഭൂമിയും സിപിഎം ആശ്രിതരായ കയ്യേറ്റ മാഫിയ വെള്ളൂക്കുന്നേല്‍ കുടുംബം നടത്തിയ കയ്യേറ്റങ്ങളും അടക്കം ഇടുക്കി ജില്ലയിലെ കയ്യേറ്റങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതും സഹായം ചെയ്യുന്നതും ഏരിയ നേതാക്കളടങ്ങുന്ന സിപിഎം നേതൃത്വമാണ്.
മന്ത്രി സഹോദരന്റെയും ആശ്രിതരുടെയും ഭൂമിയിലേക്ക് വി എസ് നിശ്ചയിച്ച കരിംപൂച്ചകള്‍ നീങ്ങിയപ്പോഴാണ് സിപിഎം നേതാക്കള്‍ ഉപരോധത്തിനിറങ്ങിയത്. കുരിശ് സ്ഥാപിച്ച് ഭൂമികയ്യേറിയ വെള്ളുക്കുന്നേല്‍ കുടുംബത്തിന് സഹായം നല്കാന് എം എം മണി നിയോഗിച്ചത് വിശ്വസ്ഥനായ ആല്‍ബി എന്ന ഏരിയാ നേതാവിനെയാണ്. സത്യസന്ധരായ ഉദ്യോഗസ്ഥരും റവന്യൂ മന്ത്രിയും കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടി സ്വീകരിക്കുമ്പോള്‍ അവരെ അവഹേളിക്കാനും മാനസികമായി തളര്‍ത്താനും സംസ്ഥാനത്തെ മന്ത്രി തന്നെ അശ്ലീല വര്‍ത്തമാനവും ആക്ഷേപവുമായി രംഗത്ത് വരുന്നത് കേരളസര്‍ക്കാരിന് അപമാനമാണ്.
സ്ത്രീ സമൂഹത്തിനെതിരായി അധിക്ഷേപം നടത്തിയ എം എം മണിയുടെ രാജി ആവശ്യപ്പെട്ട് പെമ്പിളൈ ഒരുമ നേതാവ് ഗോമതി നടത്തുന്ന നിരാഹാര സമരത്തിന് ഹിന്ദുഐക്യവേദി പിന്തുണ നല്കി. പ്രക്ഷോഭങ്ങളുടെ ഭാഗമായി മെയ് 3ന് ദേവികുളം സബ്കളക്ടര്‍ ഓഫീസിലേയ്ക്ക് ഹിന്ദുഐക്യവേദി ജനകീയ മാര്‍ച്ച് നടത്തും. ഹാരിസണ്‍ ഗ്രൂപ്പ് വ്യാജരേഖ ചമച്ച് കോഴിക്കോട് ഹാരിസണ്‍ ഗ്രൂപ്പിന് കൈമാറിയ കൊടികുത്തി ബോയ്സ് എസ്റ്റേറ്റിലേയ്ക്ക് മെയ് 5ന് മാര്‍ച്ച് നടത്തി ഭൂമി പിടിച്ചെടുത്ത് തോട്ടം തൊഴിലാളികള്‍ക്ക് സമര്‍പ്പിക്കും.
എം എം മണിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴ സിവില്‍ സ്റ്റേഷന് മുമ്പില്‍ മെയ് 8ന് ബഹുജന സത്യാഗ്രഹം നടത്തും. മെയ് 10ന് നെടുങ്കണ്ടം താലൂക്ക് ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തും. കാട്ടാക്കമ്പൂരില് വ്യാജരേഖ ചമച്ച് ഭൂമി കൈവശപ്പെടുത്തിയ ഇടുക്കി എം പി ജോയ്സ് ജോര്‍ജ്ജിന്റെ ചെറുതോണി വാഴത്തോപ്പിലുള്ള എം പി ഓഫീസിലേയ്ക്ക് മെയ് 23ന് മാര്‍ച്ചും ധര്‍ണ്ണയും നടത്തും.
മാര്‍ച്ചിന് ഹിന്ദു ഐക്യവേദി സംസ്ഥാനഅദ്ധ്യക്ഷ കെ പി ശശികല ടീച്ചര്‍ നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: