ന്യൂദല്‍ഹി: സൗമ്യക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്കിയ തിരുത്തല്‍ ഹര്‍ജി ആറംഗ ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചില്‍ ദീപക് മിശ്ര, ജെ. ചെലമേശ്വര്‍ എന്നിവര്‍ അംഗങ്ങളാണ്. വധശിക്ഷ ജീവപര്യന്തമായി കുറച്ച ബെഞ്ചിലെ മൂന്നു ജഡ്ജിമാര്‍ക്ക് പുറമേയാണിവര്‍.
വ്യാഴാഴ്ചയാണ് കേസ് ആറംഗ ബെഞ്ച് പരിഗണിക്കുന്നത്. വധശിക്ഷ ജീവപര്യന്തമായി കുറച്ച വിധിക്കെതിരായ പുനപ്പപരിശോധനാ ഹര്‍ജി തുറന്ന കോടതിയില്‍ കേട്ട് തള്ളിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ അവസാനശ്രമമാണ് വ്യാഴാഴ്ച പരിഗണിക്കുന്ന തിരുത്തല്‍ ഹര്‍ജി. നിരവധി കേസുകളില്‍ പ്രത്യാഘാതമുണ്ടാക്കുകയും കുറ്റവാളികള്‍ക്ക് തെറ്റായ സന്ദേശം നല്‍കുകയും ചെയ്യുന്ന വിധിയാണ് സുപ്രീംകോടതിയില്‍ നിന്നുണ്ടായതെന്നാണ് കേരളത്തിന്റെ വാദം.
അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗിയാണ് തിരുത്തല്‍ ഹര്‍ജി തയാറാക്കിയത്. ഹര്‍ജി പരിഗണിക്കാന്‍ മുതിര്‍ന്ന ജഡ്ജിമാരടങ്ങിയ ബെഞ്ച് ചീഫ് ജസ്റ്റിസ് രൂപീകരിച്ചു. കേസില്‍ വിധി പറഞ്ഞ ജസ്റ്റിസുമാരായ രഞ്ജന്‍ ഗഗോയ്, പി.സി. പന്ത്, യു.യു. ലളിത് എന്നിവരും ബെഞ്ചിലുണ്ട്. തിരുത്തല്‍ ഹര്‍ജിയും തുറന്ന കോടതിയില്‍ തന്നെ വാദം കേള്‍ക്കണമെന്ന് കേരളം ആവശ്യപ്പെട്ടു. എന്നാല്‍, ഹര്‍ജി പരിഗണിക്കാതെ തള്ളാനാണ് തീരുമാനമെങ്കില്‍ ഈ ആവശ്യവും നിഷേധിക്കപ്പെടും.
സൗമ്യയെ ട്രെയിനില്‍ നിന്ന് ഗോവിന്ദച്ചാമി തള്ളിയിട്ടു എന്നതിന് നേരിട്ട് തെളിവുകളൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വധശിക്ഷയില്‍ നിന്ന് പ്രതിയെ ഒഴിവാക്കിയത്. നേരത്തെ വിചാരണക്കോടതിയും ഹൈക്കോടതിയും പ്രതിയ്ക്ക് വധശിക്ഷ വിധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: