ആറ്റിങ്ങല്‍: ചോര്‍ന്നൊലിക്കുന്ന, കാടും പടലും കയറിയ ദുര്‍ഗന്ധം വമിക്കുന്ന റെയില്‍വേ സ്റ്റേഷന്. ഇതാണ് അകത്തുമുറി റെയില്വേസ്റ്റേഷന്. അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ലാതെ വികസന നാമ്പുകള്‍ മുളയ്ക്കാത്ത അകത്തുമുറി റെയില്‍വേ സ്റ്റേഷന് വികസിപ്പിക്കണമെന്ന് യാത്രക്കാര്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടായില്ല.
കാടുമൂടിയ റെയില്‍വേ സ്റ്റേഷന് പരിസരത്ത് ഇഴജന്തുക്കളുടെയും തെരുവ് നായ്ക്കളുടെയും ശല്യം അതിരൂക്ഷമാണ്. യാത്രക്കാര്‍ക്ക് പല പ്രാവശ്യം പാമ്പുകടിയും തെരുവ് നായ്ക്കളില്‍ നിന്നുള്ള ആക്രമണം നേരിടേണ്ടിവന്നിട്ടും കാടും പടര്‍പ്പും വെട്ടിത്തെളിക്കുവാനുള്ള നടപടി ഇതുവരെ ഉണ്ടായിട്ടില്ല. വര്‍ക്കലയ്ക്കും കടയ്ക്കാവൂരിനും ഇടയിലുള്ള ഹാള്‍ട്ട് സ്റ്റേഷനാണ് അകത്തുമുറി. പാസഞ്ചര്‍ ട്രെയിനുകള്‍ക്കും മെമു ട്രെയിനുകള്‍ക്കും മാത്രമാണ് സ്റ്റോപ്പുള്ളത്.
സ്റ്റേഷന്റെ സംരക്ഷണത്തിന് റെയില്‍വേ പോലീസോ മറ്റ് ചുമതലപ്പെട്ടവരോ ഇല്ല. റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴി വിളക്കുകള്‍ കത്തിയിട്ട് മാസങ്ങളായി. ഫ്ളാറ്റ് ഫോമിന്റെ ഉയരക്കുറവും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു. കരാര്‍ അടിസ്ഥാനത്തിലാണ് ഇവിടെ ടിക്കറ്റ് വിതരണം നടക്കുന്നത്. റെയില്‍വേ കെട്ടിടത്തില്‍ സാമൂഹ്യവിരുദ്ധര്‍ താവളമാക്കി ഭിത്തികളില്‍ അറപ്പുളവാക്കുന്ന ദൃശ്യങ്ങള്‍ വരച്ചും എഴുതിയും പിടിപ്പിച്ചിരിക്കുന്നു. കെട്ടിടത്തില്‍ വെള്ള പൂശിയാല്‍ തല്ക്കാലം ഇത് മായ്ക്കാമെങ്കിലും അധികൃതര്‍ അതിനും തുനിഞ്ഞിട്ടില്ല. റെയില്‍വേ ഇന്‍സ്പെക്ഷന്റെ ഭാഗമായി വര്‍ഷാവര്‍ഷ ഡിവിഷണല്‍ മാനേജര്‍ ഉള്‍പ്പെടെയുള്ള ഉദേ്യാഗസ്ഥര്‍ സ്റ്റേഷനിലെത്തും. അപ്പോള്‍ എംപിയും എംഎല്‍എയും പാഞ്ഞെത്തി ഇവര്‍ ഒരുമിച്ച് പൊള്ളയായ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും നടത്തുന്നതല്ലാതെ വികസനപദ്ധതികള്‍ ആവിഷ്ക്കരിക്കാറില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
വക്കം, ചെറുന്നിയൂര്‍, വെന്നികോട്, കവലയൂര്‍, താന്നിമൂട്, മണനാക്ക്, വെട്ടൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് ഏറെ പ്രയോജനം ലഭിക്കുന്ന റെയില്‍വേ സ്റ്റേഷനാണ് അകത്തുമുറി. ഈ ഭാഗങ്ങളിലെ ഉദേ്യാഗസ്ഥരും കൂലിത്തൊഴിലാളികളും വിദ്യാര്‍ത്ഥികളും കിലോമീറ്റര്‍ സഞ്ചരിച്ച് വര്‍ക്കലയിലോ കടയ്ക്കാവൂരിലോ എത്തിയാല്‍ മാത്രമേ മറ്റു പ്രദേശങ്ങളിലേയ്ക്കുള്ള യാത്ര തുടങ്ങുവാന്‍ കഴിയുകയുള്ളൂ. ഇതില്‍ ശാശ്വത പരിഹാരം കാണുകയും ഏതാനും ചില എക്സ്പ്രസ് ട്രെയിനുകള്‍ക്കെങ്കിലും സ്റ്റോപ്പ് അനുവദിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: