തിരുവനന്തപുരം: മണിയുടെ നാവില്‍ വികട സരസ്വതി കളിയാടുന്നുവെന്ന് ആരോപിച്ച് ആരോപണ പ്രത്യാരോപണം നിറഞ്ഞ സഭയുടെ ആദ്യ ദിനത്തില്‍ മണിയാശാനൊഴിച്ച് പലര്‍ക്കും നാവു പിഴച്ചു. മൂന്നാര്‍ കൈയേറ്റത്തിനും മണി വിവാദത്തിനും മറുപടി പറഞ്ഞു തുടങ്ങിയ മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യം പിഴച്ചത്. പാപ്പാത്തിച്ചോലയെ ചപ്പാത്തിച്ചോലയാക്കിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. മറ്റുള്ളവര്‍ ഇടപെട്ടതോടെ മുഖ്യമന്ത്രി തിരുത്തി.
അടിയന്തര പ്രമേയം അവതരിപ്പിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സഭയെ ചിരിപ്പിച്ചു. പൊമ്പിളൈ ഒരുമൈ എന്നത് വായിക്കാന്‍ തിരുവഞ്ചൂര്‍ പെട്ടപാട് ശരിക്കും ഭരണപക്ഷം ആസ്വദിച്ചു. ”പെണ്‍കള്‍…പെണ്മ….പെണ്‍പിളൈ എരുമ” എന്നു പറഞ്ഞ് തപ്പിത്തടഞ്ഞ് തിരുവഞ്ചൂര്‍ ഒരുവിധം ഒപ്പിച്ചു. മണിയുടെ വിവാദ പ്രസംഗം സഭയുടെ ശ്രദ്ധയില്പ്പെടുത്തുന്നതിനിടെയും തിരുവഞ്ചൂരിന് പിഴച്ചു. മണിയുടെ അവിടെയൊരു ഡിവൈഎസ്പിയുണ്ടായിരുന്നല്ലോ… എന്ന പ്രയോഗം തിരുവഞ്ചൂര്‍ അവതരിപ്പിച്ചപ്പോള്‍ ഡിവൈഎഫ്ഐ ആയി.
സഭയെ ഒന്നടങ്കം ചിരിപ്പിച്ചത് കെ.എം. മാണിയുടെയും പാര്‍ട്ടിയുടെയും രാജിയാണ്. പ്രതിപക്ഷ ബഹളത്തിനിടെ കെ. എം. മാണിയും സംഘവും വാക്കൗട്ടിനായി എഴുന്നേറ്റു. വാക്കൗട്ട് പ്രസംഗത്തിനിടെ എം.എം. മണി രാജിവയ്ക്കാത്ത നടപടിയില്‍ പ്രതിഷേധിച്ച് താനും തന്റെ പാര്‍ട്ടിയും രാജി വയ്ക്കുന്നുവെന്നായി കെ.എം. മാണി. പറഞ്ഞു കഴിഞ്ഞാണ് അബദ്ധം മനിസ്സിലായത്. അപ്പോഴേക്കും സ്പീക്കറുടെ ചോദ്യവും വന്നു. താങ്കളും പാര്‍ട്ടിയും രാജിവയ്ക്കുന്നുവോ എന്ന്. ഞാനും എന്റെ പാര്‍ട്ടിയും രാജിവയ്ക്കുന്നതേയില്ല എന്ന് പറഞ്ഞ് കെ.എം. മാണി തടിതപ്പിയപ്പോള്‍ സഭയിലാകെ കൂട്ടച്ചിരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: