ഇടുക്കി: വിവാദങ്ങള്‍ക്കിടയിലും പരിസ്ഥിതിയെ തകര്‍ക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടികളുമായി ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് മുന്നോട്ട്. ഇന്നലെ ശാന്തന്‍പാറ ഗൂഡമ്പാറ എസ്റ്റേറ്റിന് സമീപം ഏലപ്പട്ടയ സ്ഥലത്ത് അനധികൃതമായി പാറ പൊട്ടിക്കുകയും വഴി വെട്ടുകയും ചെയ്ത ടിപ്പര്‍ ലോറിയും മണ്ണുമാന്തിയും റവന്യൂ സംഘം പിടിച്ചെടുത്തു.
ദേവികുളം ഡെപ്യൂട്ടി തഹസീല്‍ദാര്‍ രാജീവിന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘമാണ് നടപടി യെടുത്തത്. ആലപ്പുഴ കരുണമുറ്റത്ത് ശശി പ്രഭുവിന്റെ ഉടമസ്ഥതയിലുള്ള 113 ഏക്കര്‍ ഏലത്തോട്ടത്തിലായിരുന്നു വഴി വെട്ടും പാറപൊട്ടിക്കലും. റവന്യൂ സംഘമെത്തിയപ്പോള്‍ വഴി വെട്ടാന്‍ അനുമതിയുണ്ടെന്ന് എസ്റ്റേറ്റ് അധികൃതര്‍ അറിയിച്ചു.
കുളം കുഴിക്കാന്‍ മുപ്പത് മീറ്റര്‍ വഴി വെട്ടാന്‍ എഡിഎം നല്കിയ അനുമതി രേഖയാണ് എസ്റ്റേറ്റ് അധികൃതര്‍ നല്‍കിയത്. ഇതിന്റെ മറവില്‍ അറുനൂറ് മീറ്റര്‍ പ്രദേശത്ത് റോഡ് വെട്ടുകയും പാറ പൊട്ടിക്കുകയും ചെയ്തു. ഇതിന് ശാന്തന്‍പാറ വില്ലേജ് ഓഫീസറുടെ മൗനാനുവാദമുണ്ടായിരുന്നതായും പരാതിയുണ്ട്. പിടിച്ചെടുത്ത ഹിറ്റാച്ചിയും ടിപ്പര്‍ ലോറിയും ശാന്തന്‍പാറ പോലീസിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: