വിഴിഞ്ഞം: ‘കണ്ടില്ല ഞാനന്ന് കണ്ട മരങ്ങളും പൂക്കളും ചെടികളും പുല്‍നിലവും. കേട്ടില്ല പിന്നെയാക്കാടിന്റെ ഗീതവും കുളിരും കിളിയുടെ കിന്നാരും ”
പ്രണയം മാത്രമാണ് ലോകം എന്ന് ചിന്തിക്കുന്ന യുവതലമുറയിലും പ്രകൃതിയുടെ മനോഹാരിതയെ കുറിച്ച് കവിത രചിച്ച് ഈണത്തില്‍ ചൊല്ലി വ്യത്യസ്ഥയാകുകയാണ് ഒരു പതിനേഴുകാരി. കോവളം ചെറുവാരകോണത്ത് മേലേ വീട്ടില്‍ നീതു. എസ് എന്ന കുഞ്ഞ് കലാകാരി വ്യത്യസ്ഥയാകുന്നത് രചനാ ഭംഗി കൊണ്ട് മാത്രമല്ല ആലാപന സൗന്ദര്യം കൊണ്ട് കൂടിയാണ്.ഇതിനോടകം ചെറുതും വലുതുമായ അന്‍പതോളം കവിതകള്‍ എഴുതി കഴിഞ്ഞു ഈ മിടുക്കി.
അമ്മ സന്ധ്യയാണ് നീതുവിന്റെ കഴിവിനെ ആദ്യം തിരിച്ചറിഞ്ഞത്. വാഴമുട്ടം ഗവണ്മെന്റ് സ്കൂളിലെ പഠനകാലഘട്ടത്തില്‍ അധ്യാപകരാണ് നീതുവിലെ പ്രതിഭയെ വളര്‍ത്താന്‍ സഹായിച്ചത്.കവിതകള്‍ പ്രസിദ്ധീകരിക്കാനുള്ള സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വലുതായിരുന്നു. ഇക്കാരത്താല്‍ കവിതകളുടെ ഫോട്ടോ കോപ്പി എടുത്ത് പുറംചട്ട ഇട്ടാണ് ആദ്യ കവിതാ പുസ്തകം പുറത്തിറക്കിയത്. ഹൃദയ ചിന്തുകള്‍ എന്ന പേരിലിറക്കിയ പുസ്തകം 16 കവിതകളുടെ സമാഹാരമായിരുന്നു.
ജീവിത യാഥാര്‍ത്ഥ്യവുമായി അടുത്ത് നില്ക്കുന്നവയാണ് കവിതകളില്‍ ഭൂരിഭാഗവും. പിതാവിന്റെ മരണം എഴുത്തില്‍ ചെറിയ ഇടവേള ഉണ്ടാക്കിയിരുന്നു.ചെറു പ്രായത്തില്‍ നഷ്ടപ്പെട്ട അച്ഛന്റെ സ്നേഹത്തെ കുറിച്ച് കണ്ണ് നനയിക്കുന്ന കവിതയെഴുതി കൊണ്ടാണ് വീണ്ടും കവിത എഴുത്ത് രംഗത്ത് സജീവമായത്.
കവിതാ രചനയില്‍ മാത്രമല്ല പഠനകാര്യങ്ങളിലും മിടുക്കിയാണ്. മണക്കാട് ഗവണ്മെന്റ് സ്കൂളില്‍ നിന്നും പ്ലസ് ടു പഠനം കഴിഞ്ഞ് ഫലം കാത്തിരിക്കുകയാണ്. കൂലിപ്പണിയെടുത്ത് കുടുംബം പോറ്റുന്ന അമ്മയാണ് വീടിന്റെ ഏക വരുമാന മാര്‍ഗ്ഗം. സമൂഹത്തിന്റെ കാരുണ്യം കൊണ്ട് കിട്ടിയ ചെറിയ വീട്ടിലാണ് താമസം. സുഗതകുമാരി ടീച്ചറിനെ നേരില്‍ കാണാനും സ്വന്തം രചനകളെ പുസ്തക രൂപത്തിലാക്കാനും കവിതകളെ സ്നേഹിക്കുന്ന ആരെങ്കിലും എത്തുമെന്ന ശുഭപ്രതീക്ഷയിലാണ് നീതു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: