സോള്‍:ഏതു നിമിഷവും യുദ്ധമുണ്ടായേക്കാമെന്ന ആശങ്കയുയര്‍ത്തി അമേരിക്കന്‍ അന്തര്‍വാഹിനിയായ യു.എസ്.എസ് മിഷിഗണ്‍ ദക്ഷിണ കൊറിയന്‍ തീരത്തെത്തി. അന്തര്‍വാഹിനി ബുസാന്‍ തീരത്താണ് എത്തിയിരിക്കുന്നത്. ഇതോടൊപ്പം ഉത്തരകൊറിയ സൈനിക ശക്തി തെളിയിക്കുന്ന അഭ്യാസ പ്രകടനങ്ങള്‍ നടത്തുകയും ചെയ്തതോടെ മേഖലയില്‍ വീണ്ടും ആശങ്ക ഉയര്‍ന്നു.
ഉത്തര കൊറിയ അഭ്യാസപ്രകടനം നടത്തിയത് സൈനിക വിഭാഗമായ ‘കൊറിയന്‍ പീപ്പിള്‍സ് ആര്‍മി’യുടെ 85-ാം സ്ഥാപക ദിനത്തോട് അനുബന്ധിച്ചാണ്. എന്നാല്‍, പുതിയ സാഹചര്യത്തില്‍ കാര്യങ്ങളെ ഏറെ ആശങ്കയോടെയാണ് ലോകം കാണുന്നത്. ഉത്തരകൊറിയന്‍ ഏകാധിപതി അഭ്യാസ പ്രകടനങ്ങള്‍ കാണാന്‍ എത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ലോകരാജ്യങ്ങള്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആശങ്കയോടെ കേള്‍ക്കുന്ന ഉത്തര കൊറിയയുടെ ആറാം അണു പരീക്ഷണമോ ഒരു പുതിയ ദീര്‍ഘദൂര മിസൈലിന്റെ പരീക്ഷണമോ സൈനിക സ്ഥാപക ദിനമായ ചൊവ്വാഴ്ച നടന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും പരീക്ഷണം നടന്നിട്ടില്ലെന്നാണ് സൂചന. അതിനിടെ, ജപ്പാനിലെ ടോക്കിയോയില്‍ വച്ച് യുഎസ്, ജപ്പാന്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടെ സ്ഥാനപതിമാര്‍ കൂടിക്കാഴ്ച നടത്തി. ആക്രമണം മുന്നില്‍കണ്ട് ഉത്തര കൊറിയന്‍ സൈന്യം വോന്‍സണില്‍ യുദ്ധപരിശീലനം നടത്തിയതായി ദക്ഷിണ കൊറിയ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: