റായ്പൂര്‍: സുക്മാ അക്രമണത്തിന് തങ്ങള്‍ പകരം ചോദിക്കുമെന്ന് സിആര്‍പിഎഫ് ജവാന് മഹേന്ദ്ര കുമാര്‍. ഛത്തീസ്ഗഢില്‍ വച്ച് തന്റെ സഹപ്രവര്‍ത്തകരായ 25 പേരെയാണ് മാവോയിസ്റ്റുകള്‍ കൊന്നൊടുക്കിയത്. ഇതിന് പകരമായി 50 മാവോയിസ്റ്റുകളേയും വകവരുത്തുമെന്നാണ് ജവാന്റെ പ്രതികരണം.
മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട മഹേന്ദ്ര കുമാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച സിആര്‍പിഎഫ് ജവാന്മാരുടെ കൂട്ടക്കൊല നടന്ന സുക്മ ജില്ലയില്‍ താന്‍ ഒറ്റയ്ക്ക് പോകുമെന്നും ജവാന് പറയുന്നു.
നക്സലുകളുടെ കേന്ദ്രമായ ഇവിടെ പുതിയ റോഡ് നിര്‍മ്മാണത്തിന്റെ കാവലിന് നിയോഗിച്ചിരുന്ന 74-ാം ബറ്റാലിയനിലെ സൈനികര്‍ക്ക് നേരെയാണ് മാവോയിസ്റ്റുകള്‍ അക്രമണം അഴിച്ചു വിട്ടത്. ഇവര്‍ പട്രോളിങ് നടത്തുമ്പോള്‍ നക്സലുകള്‍ തുടരെ വെടിയുതിര്‍ത്തു. തിരിച്ചടിച്ചെങ്കിലും ഇന്‍സ്പെക്ടര്‍ അടക്കം 25 സിആര്‍പിഎഫ് സൈനികര്‍ കൊല്ലപ്പെട്ടു. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്. കൊല്ലപ്പെട്ട സൈനികരുടെ തോക്കുകളും വയര്‍ലസ് സെറ്റുകളും നക്സലുകള്‍ തട്ടിയെടുത്തു.
റോഡ് നിര്‍മിക്കുന്ന പ്രദേശത്തേക്ക് ഗ്രാമീണരെ അയച്ച് സൈനികര്‍ എവിടെയാണെന്നു മനസിലാക്കിയതിനു ശേഷമായിരുന്നു ആക്രമണം. മുന്നൂറോളം മാവോയിസ്റ്റുകളാണ് സൈനികരെ ആക്രമിച്ചത്. പട്രോളിങ് സംഘത്തില്‍ 150 സൈനികരാണുണ്ടായിരുന്നത്. ഏറ്റുമുട്ടലിനു ശേഷം കമാന്‍ഡര്‍ ഉള്‍പ്പെടെ ഏഴു സൈനികരെ കാണാതായെന്നും റിപ്പോര്‍ട്ടുണ്ട്.
സുക്മ മേഖലയില്‍ കഴിഞ്ഞ രണ്ടു മാസത്തിനിടെ മാവോയിസ്റ്റുകളുടെ രണ്ടാമത്തെ ആക്രമണമാണിത്. മാര്‍ച്ച് പതിനൊന്നിന് പന്ത്രണ്ട് സിആര്‍പിഎഫ് സൈനികരാണ് വീരമൃത്യു വരിച്ചത്. ഈ പ്രദേശത്ത് നിര്‍മാണം തുടരുന്ന റോഡ് പൂര്‍ത്തിയായാല്‍ മാവോയിസ്റ്റ് മേഖലയിലേക്കുള്ള യാത്ര എളുപ്പമാവും. ഇതു തടസ്സപ്പെടുത്താനാണ് മാവോയിസ്റ്റുകളുടെ ശ്രമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: