ദല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നിരിക്കുന്നു. ബിജെപിക്ക് വന്‍ വിജയം നല്കിയ ഫലത്തില്‍ തകര്‍ന്നടിഞ്ഞത് അഴിമതി നിറഞ്ഞ ഭരണമാണ്.
ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പ്രതിഛായയ്ക്ക് കോട്ടം തട്ടിയിരിക്കുകയാണ് വിധിയെഴുത്ത്. 2015ല്‍ 70 അസംബ്ലി സീറ്റുകളില്‍ 67 സീറ്റുകളും കൈപിടിയിലൊതുക്കിയ എഎപി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടിരിക്കുന്നു. ഇത് വ്യക്തമാക്കുന്നത് കേജ്രിവാളിന്റെ നേതൃത്വത്തിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടെന്നാണ്.
പഞ്ചാബിലും ഗോവയിലുമടക്കം അടുത്തിടെ നടന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ എഎപിയുടെ പ്രകടനം ദയനീയമായിരുന്നു. പരാജയം സമ്മതിക്കില്ലെന്ന വാശിയുള്ള കേജ്രിവാള് ഏത് തെരഞ്ഞെടുപ്പ് ഫലത്തില്‍ തോറ്റാലും പഴി ചാരുന്നത് ഇലക്ട്രോണിക്ക് വോട്ടിക്ക് യന്ത്രത്തേയും(ഇവിഎം). ദല്‍ഹി മുന്‍സിപ്പല്‍ കോര്പ്പറേഷന് തെരഞ്ഞെടുപ്പിലും സ്ഥിതി വ്യത്യസ്ഥമായിരുന്നില്ല. പരാജയം സംഭവിച്ച ഉടനെ അത് അംഗീകരിക്കാതെ കേജ്രിവാള് കുറ്റം പറഞ്ഞത് വോട്ടിംഗ് യന്ത്രത്തെയാണ്. എന്നാല്‍ ജനങ്ങള്‍ ഇത് വിശ്വസിക്കാന്‍ തക്ക വിഡ്ഢികളാണോയെന്ന് കേജ്രിവാള് പുനര്‍ചിന്തനം നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മുമ്പ് കേജ്രിവാള് ജനങ്ങള്‍ക്ക് നല്കിയ താക്കീതും ഇതിന് മുമ്പ് കേട്ട് കേള്വിയില്ലാത്തതാണ്. ജനങ്ങള്‍ സമ്മതിദാനം നിര്‍വ്വഹിക്കുന്നത് അവരുടെ ഇഷ്ടപ്രകാരമാണ്. അതിനെയാണ് ജനാധിപത്യമെന്ന് വിളിക്കുന്നത്. എന്നാല്‍ കേജ്രിവാള് ജനാധിപത്യത്തിലും ഇടംകോലിടാന്‍ ശ്രമിക്കുകയായിരുന്നു. ബിജെപിക്കാണ് ജനങ്ങള്‍ വോട്ട് ചെയ്യുന്നതെങ്കില്‍ അതിന്റെ ഉത്തരവാദിത്തം അവര്‍ക്ക് തന്നെയായിരിക്കുമെന്നായിരുന്നു കേജ്രിവാളിന്റെ മുന്നറിയിപ്പ്. പരാജയത്തിന്റെ പഴി ആര്‍ക്കെങ്കിലുമൊക്കെ നല്കി തടിതപ്പാന്‍ ശ്രമിക്കുമ്പോള്‍ കേജ്രിവാളിന്റേത് ‘ഒട്ടകപ്പക്ഷി നയമാണെന്ന്’ ജനങ്ങളും മനസ്സിലാക്കിയിരിക്കുന്നു. അതിന്റെ മറുപടി ജനങ്ങള്‍ നല്‍കിയത് വോട്ടിന്റെ രൂപത്തിലാണെന്ന് മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: