ലക്നൗ: വ്യാഴാഴ്ച ഉത്തര്‍പ്രദേശ് ഭീകര വിരുദ്ധ സ്ക്വാഡ് പിടിച്ച നാലു ഭീകരരും ലക്ഷ്യമിട്ടത് വന്‍ ആക്രമണം. ഹരിദ്വാര്‍ അടക്കം തിരക്കേറിയ സ്ഥലങ്ങളില്‍ സ്ഫോടനത്തിനും, മുംബൈയിലെ ഒരു പോലീസ് ഓഫീസറെയും പാക്കിസ്ഥാനില്‍ ജനിച്ച കനേഡിയന്‍ എഴുത്തുകാരന് താരേക് ഫത്തയെയും കൊലപ്പെടുത്താനും ഇവര്‍ ഉദ്ദേശിച്ചിരുന്നതായി ഭീകര വിരുദ്ധ സംഘം ഐജി അസിം അരുണ്‍ പറഞ്ഞു.
നസീം എന്ന ഉമര്‍, ഫൈസാന്‍ എന്ന മുഫ്തി, എഹ്തേഷം എന്ന സക്വാന്‍, ഘാസി ബാബ എന്നിവരാണ് അറസ്റ്റിലായത്. ഉമര്‍ മുംബൈയില്‍ നിന്നും, ഫൈസാന്‍ ബിജ്നോറില് നിന്നും പിടിയിലായപ്പോള്‍, ബിഹാറിലെ നര്‍കതിയാഗഞ്ചില്‍ നിന്ന് സക്വാന്‍ അറസ്റ്റിലായി. ഘാസിയെ ജലന്ധറില്‍ നിന്നാണ് പിടികൂടിയത്.
ഉമറില്‍ നിന്നാണ് തരേക്കിനെ ലക്ഷ്യമിട്ടിരുന്നുവെന്ന വിവരം ലഭിച്ചത്. മുംബൈ സന്ദര്‍ശിക്കുമ്പോള്‍ വധിക്കാനായിരുന്നു പദ്ധതി. തരേക്കിന്റെ യാത്രാ പദ്ധതികള്‍ ഇയാള്‍ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു. ശരി അത്ത് നിയമത്തെ എതിര്‍ക്കുന്ന തരേക്, ഇസ്ലാമിലെ പുരോഗമനവാദിയാണ്.
ഇതിനു പുറമെയാണ് മറ്റ് ലക്ഷ്യങ്ങള്‍ നിര്‍ണയിച്ചത്. ഹരിദ്വാറില്‍ തിരക്കേറിയ ദിവസം സ്ഫോടനം നടത്തുകയായിരുന്നു ഉദ്ദേശ്യം. ഉത്തരാഖണ്ഡിലെ മറ്റു പ്രധാന കേന്ദ്രങ്ങളും ലക്ഷ്യമായിരുന്നു. തിരക്കേറിയ നഗരങ്ങളിലെ വാതക സിലിണ്ടറുകള്‍ സൂക്ഷിക്കുന്ന സ്ഥലങ്ങള്‍, ബാറ്ററി കടകള്‍ എന്നിവയും ആക്രമണ പദ്ധതിയിലുണ്ടായിരുന്നു. ഇതിലൂടെ വന്‍ നാശം വിതയ്ക്കാമെന്നും ഇവര്‍ കണക്കുകൂട്ടി. നര്കതിയാഗഞ്ചിലെ പഞ്ചസാര മില്ലും തകര്‍ക്കാന്‍ പദ്ധതിയിട്ടു. പോലീസ് ഓഫീസറെ ലക്ഷ്യമിട്ടത് ഭയം ജനിപ്പിക്കാനായിരുന്നുവെന്നും അസിം അരുണ്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: