ചെന്നൈ: എഐഎഡിഎംകെയില്‍ നിന്നു താത്ക്കാലിക ജനറല്‍ സെക്രട്ടറി വി.കെ. ശശികല പുറത്തായിത്തുടങ്ങി. എഐഎഡിഎംകെ(അമ്മ)യുടെ ചെന്നൈയിലെ കേന്ദ്ര ഓഫിസില്‍ നിന്ന് ശശികലയുടെ ഫ്ളക്സുകള്‍ നീക്കി.
ശശികലയുടെ അനന്തരവനും പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ ടിടിവി ദിനകരനെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് ഈ നടപടി. ശുഭസൂചകമായ നീക്കമെന്ന് അണ്ണാഡിഎംകെ(പുരട്ച്ചിത്തലൈവി അമ്മ) വിഭാഗം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പനീര്‍ശെല്‍വം പ്രതികരിച്ചു.
രണ്ടില ചിഹ്നം നിലനിര്‍ത്താന്‍ തെരഞ്ഞെടുപ്പു കമ്മീഷന് പാനല്‍ സംഘത്തിന് 50 കോടി രൂപ കൈക്കൂലി നല്കാന് ശ്രമിച്ച കേസില്‍ ചൊവ്വാഴ്ച രാത്രിയാണ് ദിനകരനെ അറസ്റ്റ് ചെയ്തത്.
എഐഎഡിഎംകെയുടെ ഇരുവിഭാഗങ്ങളും ഒന്നിക്കാനുള്ള ചര്‍ച്ചകള്‍ വഴിമുട്ടി നില്ക്കുന്ന സാഹചര്യത്തിലാണ് പാര്‍ട്ടി ആസ്ഥാനത്തു നിന്ന് ശശികലയുടെ ഫ്ളക്സുകള്‍ മാറ്റിയത്. ശശികലകുടുംബത്തെ ഒന്നാകെ പാര്‍ട്ടിയില്‍ നിന്ന് ഔദ്യോഗികമായി പുറത്താക്കാതെ ചര്‍ച്ചയില്ലെന്ന് പനീര്‍ശെല്‍വം നേരത്തെ വ്യക്തമാക്കിയിരുന്നു.
ദിനകരന് കൂടി അറസ്റ്റിലായതോടെ മുഖ്യമന്ത്രി ഇ. പളനിസ്വാമി കൂടുതല്‍ യാഥാര്‍ഥ്യ ബോധത്തോടെ പ്രതികരിക്കുമെന്നാണ് പ്രതീക്ഷയെന്ന് പനീര്‍ശെല്‍വം ക്യാംപിലെ പ്രമുഖ നേതാവ് കെ. സ്വാമിനാഥന് പറഞ്ഞു. ചോദ്യം ചെയ്യലിനു ഹാജരാകാനുള്ള നോട്ടീസ് നല്കാന് ദല്‍ഹി പോലീസ് എത്തിയപ്പോള്‍ ദിനകരന്റെ വീട്ടില്‍ അരങ്ങേറിയ പ്രതിഷേധത്തിന്റെ ചെറിയ അംശം പോലും അറസ്റ്റിനു ശേഷം എങ്ങും കണ്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: