കട്ടപ്പന/ അടിമാലി: ആറ് മാസം മുന്‍പ് കാണാതായ പണിക്കന്‍കുടി ചിന്നാര്‍നിരപ്പ് മണിക്കുന്നേല്‍ ലാലി സുരേഷിന്റെ മൃതദേഹം വീടിന് സമീപത്ത് കുഴിച്ചിട്ട നിലയില്‍ പോലീസ് കണ്ടെത്തി. ഇന്നലെ രാവിലെ പോലീസിന്റെ കസ്റ്റഡിയിലുണ്ടായിരുന്ന പ്രതി പണിക്കന്‍കുടി കിളിയിക്കല്‍ ജോണിയെ (47) ലാലിയുടെ വീടിന് സമീപത്തെത്തിച്ച് തെളിവെടുത്തപ്പോഴാണ് വീടിന് പിന്‍ഭാഗത്ത് മൃതദേഹം കുഴിച്ചിട്ടതായി വെളിപ്പെടുത്തിയത്. തുടര്‍ന്ന് മണ്ണ് നീക്കി മൃതദേഹം പുറത്തെടുത്തു.
ഭര്‍ത്താവ് ഉപേക്ഷിച്ച ലാലി തനിച്ചാണ് താമസിച്ചിരുന്നത്. ഇവരെ കാണാതായതിനെ തുടര്‍ന്ന് മകന് സുനില്‍ വെള്ളത്തൂവല്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ലാലിയുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ വഴി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. പോലീസ് അന്വേഷിക്കുന്നതറിഞ്ഞ് നാട്ടില്‍ നിന്നു മുങ്ങിയ ജോണിയെ കുടകില്‍ നിന്നാണ് പിടികൂടിയത്. ചോദ്യം ചെയ്യലില്‍ ലാലിയെ കൊലപ്പെടുത്തിയെന്ന് സമ്മതിച്ചെങ്കിലും മൃതദേഹം എവിടെയാണ് കുഴിച്ചിട്ടതെന്ന് വ്യക്തമാക്കിയില്ല. പല സ്ഥലങ്ങളും പറഞ്ഞതിനാല്‍ പോലീസും വിഷമത്തിലായി. ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാത്രി നടത്തിയ ചോദ്യം ചെയ്യലിലാണ് കേസിനെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്.
ലാലിയുടെ വീടുപണിയുമായി ബന്ധപ്പെട്ട് രണ്ടുവര്‍ഷം മുന്‍പാണ് ജോണി ഇവരുമായി പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇവര്‍ അടുപ്പത്തിലായി. വീട് പണിയാന്‍ ജോണി പണം നല്‍കിയിരുന്നു. ഇടയ്ക്ക് ഇവര്‍ തമ്മില്‍ പിണങ്ങി. ജോണി ലാലിയെ ആക്രമിച്ചതിനെത്തുടര്‍ന്ന് വെള്ളത്തൂവല്‍ പോലീസില്‍ ലാലി പരാതി നല്‍കിയിരുന്നു. ഈ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായത്.
2016 നവംബര്‍ ഒന്നിന് രാത്രി ജോണി ലാലിയുടെ വീട്ടില്‍ ചെന്നു. വാക്കുതര്‍ക്കത്തിനിടെ വാക്കത്തിയുപയോഗിച്ച് ലാലിയുടെ കഴുത്തിന് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. രാത്രി എട്ടുമണിയോടെയാണ് കൊലനടത്തിയത്. വാക്കത്തിയുപയോഗിച്ച് കഴുത്തില്‍ മൂന്ന് പ്രാവശ്യം വെട്ടിയാണ് കൊന്നത്. ലാലി മരിച്ചെന്ന് ഉറപ്പായ ശേഷം മൃതദേഹം വീടിനു പുറകില്‍ കുഴിയെടുത്ത് മൂടുകയായിരുന്നു. വീടിനു പുറത്തുള്ള ഷെഡ്ഡില്‍ വച്ചായിരുന്നു കൊല നടത്തിയത് .
ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.ബി വേണുഗോപാല്‍, മൂന്നാര്‍ ഡിവൈഎസ്പി കെ.എന്‍ അനിരുദ്ധന്, അടിമാലി സിഐ ടി.ഐ യൂനസ്, വെള്ളത്തൂവല്‍ എസ്ഐ എസ് ശിവലാല്‍ ദേവികുളം തഹസില്‍ദാര്‍ പി.കെ ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്. വീടിന് പുറകില്‍ നിന്നു മൃതദേഹത്തിന്റെ അവശിഷ്ടങ്ങളും കൊലചെയ്യാന്‍ ഉപയോഗിച്ച വാക്കത്തിയും കണ്ടെടുത്തു.
കുമളി എസ് ഐ ജോബി തോമസ്, എ എസ് ഐ മാരായ സി വി ഉലഹന്നാന്, സജി എം പോള്‍, സജിമോന്‍ ജോസഫ്, സി ആര് സന്തോഷ്, ഷാജു എംഎം,സനില്‍ രവി, ഫോറന്‍സിക് സംഘാഗങ്ങളായ അശ്വതി ടി.എസ്, ശ്രീജിത്ത് തുടങ്ങിയവര്‍ സംഘത്തിനൊപ്പം ഉണ്ടായിരുന്നു. പ്രതിയെ അടിമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സുനില്‍ സോണിയ എന്നിവരാണ് ലാലിയുടെ മക്കള്‍. ശാലിനി, സന്തോഷ് എന്നിവര്‍ മരുമക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: