കടുത്ത സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി എം.എം. മണി മന്ത്രിയായി തുടരുന്നത് പ്രബുദ്ധ കേരളത്തിന് അപമാനമാണ്. ഒരു ഖേദപ്രകടനത്തില്‍ അവസാനിക്കുന്നതല്ല മന്ത്രിയുടെ നിലവാരമില്ലാത്ത പ്രസ്താവന ഉയര്‍ത്തിയ പ്രതിഷേധം. യാദൃച്ഛികമെന്നോ ആനുഷംഗികമെന്നോ പറഞ്ഞ് തള്ളാവുന്നതുമല്ല മണിയുടെ പ്രസ്താവന. ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന ഒരു ജനപ്രതിനിധിയില്‍നിന്ന് പ്രതീക്ഷിക്കുന്നതല്ല മന്ത്രി മണിയില്‍ നിന്നുണ്ടായത്. ഒന്നോ രണ്ടോ സന്ദര്‍ഭങ്ങളില്‍ വന്നുപോയ നാക്കുപിഴയല്ല, നിരന്തരമായ പ്രസ്താവനകളിലൂടെ മന്ത്രി തന്റെ നിലവാരമില്ലായ്മ തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
ഗതാഗത വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രന് രാജിവെക്കേണ്ടിവന്നത് അദ്ദേഹം നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ പേരിലാണ്. ശാരീരികമായ കയ്യേറ്റമോ അതിക്രമമോ അല്ല, അദ്ദേഹത്തിന്റെതായി വന്നുവെന്ന് ആരോപിക്കപ്പെട്ട വാക്കുകളാണ് മന്ത്രിക്ക് വിനയായത്. ഫോണ്‍കെണിയായാലും മറ്റെന്തായാലും ഭാര്യയല്ലാത്ത ഒരു സ്ത്രീയോട് സംസാരിച്ച രീതിയുടെ പ്രത്യാഘാതമാണ് ശശീന്ദ്രന്റെ രാജിയില്‍ കലാശിച്ചത്. മുഖ്യമന്ത്രിയുടെ പൊടുന്നനെയുള്ള ഇടപെടലാണ് ശശീന്ദ്രന്റെ രാജിയില്‍ കലാശിച്ചതെന്ന് അവകാശപ്പെടുന്നവര്‍ മണിയുടെ നടപടിയില്‍ നിശ്ശബ്ദരാവുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. സ്ത്രീകളെ ലൈംഗിക ഉപകരണങ്ങളായി മാത്രം കാണുന്ന നിലപാട് ആരുടെ ഭാഗത്തുനിന്നുണ്ടായാലും അത് ചോദ്യം ചെയ്യപ്പെടേണ്ടതാണ്. സംസ്ഥാനത്തെ ഒരു മന്ത്രിതന്നെ ഇതിന് മുതിരുമ്പോള്‍ പ്രശ്നത്തിന്റെ ഗൗരവം വര്‍ദ്ധിക്കുന്നു. ശശീന്ദ്രന് സ്വമേധയാ രാജിവച്ചെങ്കില്‍ മണി എത്രയോ മുന്‍പ് രാജിവെക്കേണ്ടതായിരുന്നു.
മണിയുടേത് ഗ്രാമീണ ശൈലി എന്നാണ് മുഖ്യമന്ത്രി സഹപ്രവര്‍ത്തകനെ നിയമസഭയില്‍ ന്യായീകരിച്ചത്. മണിയുടെ ഭാഷയും ശരീരഭാഷയും ശ്രദ്ധിച്ച് വിശകലനം ചെയ്യുന്നവര്‍ക്ക് മനസ്സിലാവുന്നതല്ല മുഖ്യമന്ത്രിയുടെ വിശദീകരണം. രാഷ്ട്രീയ എതിരാളികളെ അറപ്പുളവാക്കുന്ന വാക്കും ആംഗ്യവും കൊണ്ട് ഇത് ആദ്യമല്ല മണി അധിക്ഷേപിക്കുന്നത്. പെമ്പിളൈ ഒരുമയ്യുടെ പ്രവര്‍ത്തകര്‍ക്കെതിരെ സഭ്യേതരമായ ഭാഷയില്‍ സംസാരിച്ച മന്ത്രിയെ മുഖ്യമന്ത്രി ന്യായീകരിച്ചതാണ് ഏറെ അത്ഭുതം. മന്ത്രിയുടെ നിലവാരത്തിന് പറ്റിയ മുഖ്യമന്ത്രിയാണ് താനെന്ന് പിണറായി വിജയന് തെളിയിക്കുന്നു.
പൊതുസമൂഹത്തിന് മുന്നില്‍ അപഹാസ്യനായ മന്ത്രിയെ പാര്‍ട്ടിയും ഭരണകൂടവും സംരക്ഷിക്കുന്നത് ജനാധിപത്യത്തോടുള്ള അവഹേളനമാണ്. പാര്‍ട്ടി സെക്രട്ടേറിയറ്റിന്റെ ശാസനയല്ല ഇതിന്റെ പരിഹാരമായി വരേണ്ടത്. പാര്‍ട്ടി സ്വയം ഒരു കോടതിയായി മാറുകയല്ല, നിയമനിര്‍മ്മാണ സഭയെയും നിലവിലുള്ള നിയമ വ്യവസ്ഥയെയും മാനിക്കുക എന്നതാണ് സിപിഎമ്മിന് ചെയ്യാനുള്ളത്. പൊതുസമൂഹത്തെ ബാധിക്കുന്ന കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകുന്ന പാര്‍ട്ടി നേതാക്കന്മാരേയും പ്രവര്‍ത്തകരെയും പൊതുസമൂഹത്തില്‍ സംരക്ഷിക്കുകയും പാര്‍ട്ടി ചട്ടക്കൂടിനുള്ളില്‍ പേരിന് ശിക്ഷിക്കുകയും ചെയ്യുക എന്ന സിപിഎം സമീപനം ജനാധിപത്യ കീഴ്വഴക്കങ്ങളെ അവമതിക്കുന്നതാണ്. ഇതൊരു പാര്‍ട്ടിയുടെ ആഭ്യന്തര പ്രശ്നമല്ല എന്ന തിരിച്ചറിവ് സിപിഎം നേതൃത്വത്തിനുണ്ടാവണം.
സമരം ചെയ്യുന്നവരുടെ എണ്ണമാണ് പാര്‍ട്ടി അന്വേഷിക്കുന്നത്. ഒരാള്‍ ചെയ്ത തെറ്റിന്റെ ഗൗരവം അളക്കേണ്ടത് എത്ര പേര് അതിനെതിരെ രംഗത്ത് വരുന്നു എന്നുനോക്കിയല്ല. ആ തെറ്റ് സാമൂഹ്യ വ്യവസ്ഥയില്‍ ഏല്‍പ്പിക്കുന്ന ആഘാതമാണ് നോക്കേണ്ടത്. പെമ്പിളൈ ഒരുമയ്യുടെ സമരത്തില്‍ തോട്ടം തൊഴിലാളികളുടെ പ്രാതിനിധ്യമില്ല എന്ന് വാദിച്ച് സമരം പരാജയപ്പെട്ടു എന്ന് സമര്‍ത്ഥിക്കുന്നത് എന്ത് ഇടതുപക്ഷ സമീപനമാണെന്ന് സിപിഎം വ്യക്തമാക്കണം. തെറ്റിനെതിരെ ഒരു ചൂണ്ടുവിരലെങ്കിലും ഉയരുന്നുണ്ടെങ്കില്‍ അത് പരിഗണിക്കുമ്പോഴാണ് അവിടെ ജനാധിപത്യം പുലരുന്നുണ്ടെന്ന് അവകാശപ്പെടാനാവുക.
മൂന്നാറില്‍ നിരാഹാരം കിടക്കുന്ന പെമ്പിളൈ ഒരുമയ് പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്ന ആവശ്യം പ്രബുദ്ധ കേരളം ഉള്‍ക്കൊള്ളേണ്ടതുണ്ട്. സ്ത്രീത്വം അപമാനിക്കപ്പെടുന്നതിനെതിരെയുള്ള ചെറുത്തുനില്‍പ്പാണത്. വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും അപമാനിക്കപ്പെടുമ്പോള്‍ നിസ്സംഗമായി നോക്കി നില്‍ക്കാനോ സഹിക്കാനോ തങ്ങള്‍ തയ്യാറല്ലെന്ന വിളംബരമാണ് മൂന്നാറില്‍നിന്ന് മുഴങ്ങുന്നത്. സാമൂഹ്യ പരിവര്‍ത്തനത്തിന്റെ ഐതിഹാസികമായ ചരിത്രത്തില്‍ സ്ത്രീത്വത്തിന്റെ നിരവധി മുന്നേറ്റങ്ങള്‍ ഉണ്ടായ കേരളത്തില്‍ ഇത് ഒരു പുതിയ ഉണര്‍വ് നല്കുന്നു.
സ്ത്രീ ശാക്തീകരണം നിയമങ്ങളിലെ ജീവനില്ലാത്ത അക്ഷരങ്ങളല്ല, അനുഭവപ്പെടേണ്ട യാഥാര്‍ത്ഥ്യമാണെന്ന് മൂന്നാര്‍ സമരം കേരളത്തോട് പറയുന്നു. മന്ത്രിയുടെ രാജി സമരത്തിന്റെ ലക്ഷ്യങ്ങളിലൊന്നു മാത്രമാണ്.തങ്ങളെ അപമാനിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന സ്ത്രീത്വത്തിന്റെ ധീരമായ പ്രഖ്യാപനമാണ് മൂന്നാര്‍ സമരമുഖത്തുനിന്ന് ഉയരുന്ന ഏറ്റവും തീക്ഷ്ണമായ സന്ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: