സിപിഎം മന്ത്രി എം.എം. മണിയുടെ അശ്ലീലഭാഷയും ആഭാസകരമായ അംഗവിക്ഷേപങ്ങളും കണ്ടും കേട്ടും നാണംകെട്ട് കേരളം തലകുനിച്ചിരിക്കുകയാണ്. സ്ത്രീകളെ എന്നും ബഹുമാനിച്ചിട്ടുള്ള, മാതൃദായക്രമം നിലനിന്നിരുന്ന കേരളം ഇന്ന് സ്ത്രീപീഡന സംസ്ഥാനമായി മാറിയതിന്റെ പശ്ചാത്തലത്തിലാണ് എം.എം.മണിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശം. ഇത് സ്ത്രീകളുടെ സുരക്ഷിതത്വത്തിന് ഹാനികരമല്ലേ? മണിയുടെ പ്രത്യേക ശൈലിയില്‍ ‘പണിയും’ ‘മറ്റേപണിയും’ എന്നൊക്കെയാണ് പറയുന്നത്.
കൊലവെറി പ്രസംഗം നടത്തി സ്വയം കുറ്റവാളിയെന്ന് പ്രഖ്യാപിച്ച മണിയെ എന്തിനാണ് പിണറായി വിജയന് മന്ത്രിസഭയിലെടുത്തത്? മന്ത്രിസഭയ്ക്ക് കണ്ണുകിട്ടാതിരിക്കാനുള്ള നോക്കുകുത്തിയായിട്ടോ?
എംഎല്എയായതുകൊണ്ടു മാത്രം ഒരാള്‍ മന്ത്രിയാകാന്‍ യോഗ്യനാകുന്നില്ല. ഉത്തരവാദിത്വമുള്ള ഒരു പദവി കൈകാര്യം ചെയ്യാനുള്ള മിനിമം വിദ്യാഭ്യാസയോഗ്യതയും അറിവും വിവേകവും വിവേചനബുദ്ധിയും മന്ത്രിയാകുന്ന ആള്‍ക്കുണ്ടാകണം. ഇല്ലെങ്കില്‍ ആ വകുപ്പ് ഭരിക്കുന്നത് ക്ലാര്‍ക്കുമാരും പ്യൂണും മറ്റും ആയിരിക്കും.
മണി തനിക്ക് ഭാര്യയും അഞ്ചു പെണ്മക്കളും ഉണ്ടെന്ന് സ്വയം പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു അമ്മയും ഉണ്ടായിരുന്നല്ലോ. എന്നിട്ടും എന്തുകൊണ്ട് സ്ത്രീകളെ അവഹേളിക്കുന്നു? മണിയുടെ വൃത്തികെട്ട ശരീരഭാഷയെ പിണറായി വിജയന് ന്യായീകരിക്കുന്നത് അത് നാടന്‍ ശൈലിയാണെന്ന് പറഞ്ഞാണ്. നാട്ടിന്‍പുറത്തുകാരിയായ എന്നെപ്പോലുള്ളവര്‍ കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത സംസാര-അംഗവിക്ഷേപ രീതികളാണ് മണിയുടേത്. വി.എസ്. അച്യുതാനന്ദന്റെ ഭരണകാലത്ത് കയ്യേറ്റം ഒഴിപ്പിക്കാന്‍ നിയോഗിച്ച സുരേഷ് കുമാറിനെക്കുറിച്ചും ‘പൂച്ച, ആ പൂച്ച’ എന്നൊക്കെ വിശേഷിപ്പിച്ച് പെമ്പിളൈ ഒരുമയ്യുമായി ബന്ധപ്പെടുത്തി വളരെ മോശമായ പരാമര്‍ശമാണ് മണി നടത്തിയത്. മന്ത്രി എന്ന നിലയിലോ വ്യക്തി എന്ന നിലയിലോ യാതൊരു ബഹുമാനവും അര്‍ഹിക്കാതെ, ഒരു വന്യജീവിയെപ്പോലെയാണ് മണി പെരുമാറുന്നത്.
കേരളത്തില്‍ സ്ത്രീപീഡനങ്ങളും ബാല-ബാലികാ പീഡനങ്ങളും വയോധിക പീഡനങ്ങളും വര്‍ധിക്കുമ്പോള്‍ അതിന് തടയിടുന്നതിന് പകരം സ്ത്രീകളെ അടച്ചാക്ഷേപിക്കുന്ന മണിയെ മന്ത്രിസഭയിലെടുത്തതുതന്നെ പിണറായിക്ക് പറ്റിയ വലിയൊരു പാൡച്ചയാണ്.
ഇതേ മണിതന്നെ മൂന്നാറിലെ കയ്യേറ്റക്കാര്‍ക്ക് ചൂട്ടുപിടിക്കുന്നുവെന്നും വാര്‍ത്തയുണ്ട്. മണിയുടെ സഹോദരന് ലംബോദരന് കോടികളുടെ ആസ്തി കയ്യേറ്റം വഴി സ്വായത്തമാക്കിയിട്ടുണ്ടത്രെ!
മൂന്നാറില്‍ കയ്യേറ്റം വ്യാപകമാണ്. മതചിഹ്നത്തിന്റെ മറവിലാണ് കയ്യേറ്റമെങ്കില്‍ അത് സുരക്ഷിതമായിരിക്കും എന്നൊരു ധാരണയുണ്ട്. കയ്യേറ്റം ഒഴിപ്പിക്കാന്‍ വി.എസ്. അച്യുതാനന്ദന് ‘പൂച്ചകളെ’ വിട്ടപ്പോള്‍ മണി കയ്യേറ്റക്കാരുടെ കൂടെനിന്ന് തടയാന്‍ വന്നവരെ എതിര്‍ത്താണ് ഹീറോ ആയത്.
ഒരു മന്ത്രിക്ക് ചേര്‍ന്ന ഭാഷയോ ശരീരഭാഷയോ അല്ല മണിയുടേതെന്ന് ഇതിനകം ആവര്‍ത്തിച്ച് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ജനസമ്മതി ഉണ്ടെന്നും മൂന്നാറില്‍ മണിയില്ക്കൂടി പാര്‍ട്ടിക്ക് കൂടുതല്‍ വേരോട്ടം ഉണ്ടാക്കാനാവും എന്നൊക്കെയുള്ള കണക്കുകൂട്ടലിലാണത്രെ മണിയെ മന്ത്രിസഭയിലെടുത്തതും വൈദ്യുതിവകുപ്പ് കൊടുത്തതും. വകുപ്പ് ഏറ്റെടുത്തശേഷം അദ്ദേഹത്തിന്റെ ആദ്യപ്രഖ്യാപനം അതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍നിന്നു വൈദ്യുതി ഉല്പ്പാദിപ്പിക്കുമെന്നായിരുന്നല്ലൊ. അത് പ്രകൃതിയെ നശിപ്പിക്കുമെന്നും അവിടത്തെ വന്യജീവികള്‍ക്കും അപൂര്‍വ ഇനം പക്ഷികള്‍ക്കും വംശനാശം വരുത്തുമെന്നും ആലോചിക്കാനുള്ള അറിവോ ബുദ്ധിയോ മണിക്കില്ല.
മൂന്നാറിലെ ജനസംഖ്യയുടെ പകുതിയോളം വരുന്ന സ്ത്രീകളുടെ കൂട്ടായ്മയായ ‘പെമ്പിളൈ ഒരുമയ്’യെ അധിക്ഷേപിക്കുന്ന മണിയെ താങ്ങിയാല്‍ പിന്തുണ കിട്ടുമോ? പറയാനുള്ളത് പറയുകതന്നെ ചെയ്യുന്നത് തന്റെ ധര്‍മമാണെന്ന് പറയുന്ന മണി, മാധ്യമപ്രവര്‍ത്തകര്‍ക്കും സുരേഷ് കുമാറിനും പെമ്പിളൈ ഒരുമയ്ക്കുമെതിരെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ആവര്‍ത്തിക്കുകയാണ്.
പെരുമ്പിളൈ ഒരുമയ് സത്യഗ്രഹമിരിക്കുന്നത് അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്ത മണി അവര്‍ക്കുനേരെ നടത്തിയ ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ കാരണമാണ്. അതിനു മാപ്പുപറയുംവരെ സമരം ചെയ്യുമെന്ന് പറയുമ്പോള്‍ ‘ഞാനോ’ എന്നാണ് മണിയുടെ മറുചോദ്യം. താന്‍ പറഞ്ഞിട്ടല്ല അവര്‍ സമരത്തിനിരുന്നതെന്നും, തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് മാധ്യമങ്ങളുടെ മുന്പില് പറഞ്ഞിട്ടുണ്ടെന്നും അവരുടെ മുന്പില് ചെന്ന് മാപ്പുപറയുന്ന പ്രശ്നമില്ലെന്നുമായിരുന്നു മണിയുടെ പ്രതികരണം.
പെമ്പിളൈ ഒരുമയ്ക്കെതിരെ നടത്തിയ അശ്ലീല പ്രസംഗത്തില്‍ ്രപതിഷേധിച്ച് ഇപ്പോള്‍ വനിതാ കമ്മീഷന് മണിക്കെതിരെ കേസെടുത്തത് ഉചിതമായി. പിണറായി സര്‍ക്കാര്‍ മണിപ്രീണനം നടത്തി മൂന്നാറില്‍ ശക്തിയാര്‍ജിക്കാന്‍ ശ്രമിക്കുമ്പോള്‍ സ്ത്രീകളുടെ മാനം കാക്കാന്‍ വനിതാ കമ്മീഷന് മുന്നോട്ടുവന്നത് അത്യന്തം ഉചിതമായി.
പിണറായി സര്‍ക്കാര്‍ ഇന്നും മണിയെയാണ് പിന്താങ്ങുന്നത്. ഇങ്ങനെയുള്ള സ്ത്രീവിരുദ്ധ സാഹചര്യത്തില്‍ എങ്ങനെ കേരളത്തില്‍ സ്ത്രീക്ക് സുരക്ഷിതമായി ജീവിക്കാന്‍ സാധിക്കും? പ്രതിപക്ഷം മണിയുടെ രാജി ആവശ്യപ്പെടുമ്പോള്‍ പിണറായി മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കാന്‍ മണിയുടെ സഹകരണം സഹായകമാകുമെന്നാണ് പറയുന്നത്!
പ്രതിപക്ഷം പിണറായിയുടെ നിലപാടിനെ ശക്തമായി വിമര്‍ശിക്കുന്നുണ്ട്. ഈ സര്‍ക്കാര്‍ സ്ത്രീവിരുദ്ധ സര്‍ക്കാരാണെന്ന പ്രതീതി വളര്‍ത്തുകയാണ്. പെമ്പിളൈ ഒരുമയ്യെ സഹായിക്കാനോ ആ പ്രശ്നം പരിഹരിക്കാനോ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. പെമ്പിളൈ ഒരുമയ്യിലെ ഗോമതിയും കൗസല്യയും നിരാഹാരം തുടങ്ങുകയാണ്.
വഴിയേ പോകുന്നവര്‍ പറഞ്ഞാല്‍ താന്‍ രാജിവയ്ക്കില്ലെന്നും പാര്‍ട്ടി പറഞ്ഞാല്‍ മാത്രം രാജിയെന്നുമാണ് മണിയുടെ നിലപാട്. പക്ഷെ സ്ത്രീകളുടെ സമരത്തിന് മൂന്നാറില്‍ പിന്തുണ കൂടുകയാണ്. കോണ്‍ഗ്രസും ബിജെപിയും അവരെ പിന്തുണച്ച് മൂന്നാറിലെത്തിയിട്ടുണ്ട്. പരിസ്ഥിതിപ്രവര്‍ത്തകന്‍ സി.ആര്. നീലകണ്ഠന്, ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് മുതലായവരും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന് പരാതി നല്‍കുമെന്നും ശോഭ സുരേന്ദ്രന് പറഞ്ഞു.
മന്ത്രിയുടെ വിവാദ പ്രസംഗത്തിനെതിരെ പോലീസില്‍ പരാതി പോയിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിച്ച് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മണിയെ പുറത്താക്കണമെന്ന് വനിതാ ലീഗും ആവശ്യപ്പെടുന്നു. മണി മൂന്നാറിലെ ഭൂമാഫിയയുടെ ആളാണെന്നുള്ള ആരോപണവും ഉയരുന്നു.
ഇനിയെങ്കിലും മന്ത്രിമാര്‍ക്ക് വേണ്ട അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത, വകുപ്പ് കൈകാര്യം ചെയ്യാനുള്ള കഴിവ്, സംസ്ഥാനത്തിന്റെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവ് തുടങ്ങിയവ ഉറപ്പാക്കണം. മൂന്നുമാസം ആ വകുപ്പ് കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനവും നല്‍കാവുന്നതാണ്. ഉപദേശകര്‍ എപ്പോഴും ശരിയായ ഉപദേശം ആകുകയില്ല നല്‍കുന്നതെന്ന് സെന്‍കുമാറിനെ തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന സുപ്രീംകോടതി വിധി സാക്ഷ്യപ്പെടുത്തുന്നില്ലേ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: