മൂന്നു വര്‍ഷം മുന്‍പാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട ആ പ്രഖ്യാപനം സുധീരം നടത്തിയത്. തെരഞ്ഞെടുക്കപ്പെട്ട ഒരാളില്‍നിന്ന് ആദ്യമായിട്ടായിരുന്നു അത്തരമൊരു പരാമര്‍ശം ഞാന്‍ കേള്‍ക്കുന്നതും. അതിന് ഇന്നും വലിയ പ്രഭാവമാണുള്ളത്.
ഇന്ത്യയുടെ സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട് രാജ്യത്തെ ആദ്യമായി അഭിസംബോധന ചെയ്യുമ്പോഴായിരുന്നു ആ പരാമര്‍ശം. മോദി പറഞ്ഞു: നാം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്. നമ്മുടെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും തുറസായ സ്ഥലത്ത് മലവിസര്‍ജ്ജനം നടത്തേണ്ടിവരുന്നുവെന്നത് നമ്മെ എന്നെങ്കിലും വേദനിപ്പിച്ചിട്ടുണ്ടോ? ഗ്രാമങ്ങളിലെ പാവം സ്ത്രീകള്‍ രാത്രി വരുന്നതുവരെ കാത്തിരിക്കും. ഇരുള്‍പരക്കാതെ അവര്‍ക്ക് മലവിസര്‍ജ്ജനം സാധ്യമല്ല. എത്ര ശാരീരിക പീഡനമാകും അവര്‍ അനുഭവിച്ചിരിക്കുക? എത്ര രോഗങ്ങളാവും അവര്‍ക്കുണ്ടാവുക? നമ്മുടെ അമ്മമാരുടേയും സഹോദരിമാരുടെയും അന്തസ് കാക്കാന്‍ നമുക്ക് ടോയ്ലറ്റുകള് ഉണ്ടാക്കിക്കൂടെ?
ഒരു ദേശീയ നേതാവ് ഇത്രയും പ്രധാനപ്പെട്ട, വൈകാരിമായ ഒരു വിഷയത്തെ ഇങ്ങനെ തുറന്ന്, പരസ്യമായി സമീപിക്കുന്നതിനെപ്പറ്റി ഇതിനുമുന്‍പ് ഞാന്‍ ചിന്തിച്ചിട്ടേയില്ല. മോദി തന്റെ വാക്കുകളെ പ്രവൃത്തികൊണ്ട് പിന്തുണച്ചിരിക്കുന്നു. പ്രസംഗം കഴിഞ്ഞ് രണ്ടു മാസത്തിനുള്ളില്‍ സ്വച്ഛ് ഭാരത് എന്ന പരിപാടി ആരംഭിച്ചു. 2019 ആകുമ്പോഴേക്കും തുറസായ സ്ഥലത്തെ മലമൂത്ര വിസര്‍ജ്ജനം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി പ്രകാരം 750 ലക്ഷം ടോയ്ലറ്റുകള്. അങ്ങനെ 750 ലക്ഷം- രാജ്യത്തൊട്ടാകെ സ്ഥാപിക്കുകയാണ് ഉദ്ദേശ്യം. അങ്ങനെ സംസ്ക്കരിക്കാത്ത മാലിന്യം പരിസരത്തേക്ക് തള്ളുന്നില്ലെന്ന് ഉറപ്പുവരുത്തുക. ഞാന്‍ അടുത്തിടെ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ഈ അത്ഭുതകരമായ ദൗത്യത്തെപ്പറ്റി ഒരു വീഡിയോ തയ്യാറാക്കിയിരുന്നു. (ഈ വീഡിയോ യൂ ട്യൂബില്‍ ലഭ്യമാണ്.)
നമ്മളില്‍ പലരും ചിന്തിക്കുകപോലും ചെയ്യാത്ത ഒരു വിഷയത്തിലേക്ക് പ്രധാനമന്ത്രി എന്തിന് ശ്രദ്ധതിരിച്ചുവിട്ടെന്ന് നിങ്ങള്‍ അത്ഭുതപ്പെടാം. നമുക്ക് ചില കണക്കിലേക്കൊന്ന് നോക്കാം.
സുരക്ഷിതമല്ലാത്ത കുടിവെള്ളം, വൃത്തിയില്ലായ്മ, അനാരോഗ്യകരമായ അന്തരീക്ഷം എന്നിവ മൂലം ലോകത്താകെ മരിക്കുന്നത് 17 ലക്ഷം പേരാണ്. ഇവരില്‍ ആറു ലക്ഷം പേരും ഇന്ത്യയിലാണ്. പഠനം പാതിവഴിക്ക് നിര്‍ത്തുന്ന പെണ്‍കുട്ടികളില്‍ കാല് ഭാഗവും അവിടങ്ങളില്‍ നല്ല ടോയ്ലറ്റില്ലാത്തതിനാലാണ് പഠനം നിര്‍ത്തുന്നത്. മരണങ്ങള്, രോഗം, അവസരനഷ്ടം എന്നിവയുടെ കാരണങ്ങള്‍ പരിശോധിച്ചുവരുമ്പോള്‍ പരിസര ശുചിത്വമില്ലാത്തതിനാല്‍ പ്രതിവര്‍ഷം ഇന്ത്യയ്ക്ക് 67 ലക്ഷം കോടിയുടെ (106 ബില്ല്യന്‍ ഡോളര്‍) നഷ്ടമാണ് ഉണ്ടാകുന്നതെന്ന് കണ്ടെത്താം.
അതായത് ഈ പ്രശ്നങ്ങള്‍ പരിഹരിച്ചാല്‍ പ്രതിവര്‍ഷം ആയിരക്കണക്കിന് ജീവനുകള്‍ രക്ഷിക്കാം. പെണ്‍കുട്ടികള്‍ക്ക് പഠനം തുടരാം, രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് കരുത്തു പകരാം. ശുചിത്വം മെച്ചപ്പെടുത്തുന്നതിലേക്ക് നമ്മുടെ ശ്രദ്ധ പതിയേണ്ടതാണ്. ഇന്ത്യന്‍ സര്‍ക്കാരിന്റെ ലക്ഷ്യം സാധിതമാക്കാന്‍ ഞങ്ങള്‍ (ബില്‍ ഗേറ്റ്സ് ഫൗണ്ടേഷന്) ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുകയാണ്.
ശുചിത്വ ഭാരതം കെട്ടിപ്പടുക്കാന്‍ രണ്ടു കാര്യങ്ങളാണ് ചെയ്യേണ്ടത്.
ഒന്ന്: ഓരോരുത്തര്‍ക്കും നല്ല ടോയ്ലറ്റ് ലഭ്യമാക്കുക. അതിന്റെ ഫലമായി മാലിന്യം, അതതു സ്ഥലങ്ങളിലോ പ്ളാന്റുകളിലോ സംസ്ക്കരിക്കപ്പെടുന്നു. അങ്ങനെ ജനങ്ങളെ രോഗികളാക്കുന്ന രോഗാണുക്കളെ നീക്കാം. ഇതിന്റെ മുഴുവന്‍ നടപടിക്രമങ്ങളും കൃത്യമാക്കേണ്ടതുണ്ട്. മാലിന്യം ടോയ്ലറ്റില് ശേഖരിക്കുന്നതു മുതല്‍ അത് മറ്റൊരിടത്തേക്ക് മാറ്റേണ്ടതുണ്ടെങ്കില്‍ അത് സംസ്ക്കരിക്കുന്നതും മറ്റും. ഈ ചങ്ങലയിലെ ഒരു കണ്ണി പാരാജയപ്പെട്ടാല്‍ ജനങ്ങള്‍ക്ക് രോഗം പിടിപെടാം. ദൗര്‍ഭാഗ്യവശാല്‍ പലയിടങ്ങളിലും മാലിന്യപൈപ്പ് ഇടാനും സംസ്ക്കരണ പ്ളാന്റുകള്‍ സ്ഥാപിക്കാനും കഴിയില്ല. അതിനാലാണ് മാലിന്യസംസ്ക്കരണ സംവിധാനം വേണ്ടാത്ത, മനുഷ്യവിസര്‍ജ്ജ്യം ആധുനിക രീതിയില്‍ സംസ്ക്കരിക്കാന്‍ കഴിയുന്ന പുതിയ ടോയ്റ്റലുകള്‍ ഇന്ത്യന്‍ ഗവേഷകര്‍ പരീക്ഷിക്കുന്നത്.
ഇതുവരെ നല്ല പുരോഗതിയാണ്. 2014ല്‍ ശുചിത്വ ഇന്ത്യ പ്രഖ്യാപിച്ച സമയത്ത് 42 ശതമാനം പേര്‍ക്കു മാത്രമാണ് മെച്ചപ്പെട്ട ശുചിത്വ സംവിധാനം (കക്കൂസുകള്‍) ലഭ്യമായിരുന്നത്. ഇന്നത് 63 ശതമാനത്തിനായി. മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിന വാര്‍ഷിക ദിനമായ 2019 ഒക്ടോബര്‍ രണ്ടിനകം ദൗത്യം പൂര്‍ത്തിയാക്കാന്‍ കേന്ദ്രം വിശദമായ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. ഏതൊക്കെ സംസ്ഥാനമാണ് ശരിയായി മുന്നേറുന്നതെന്നും, ഏതൊക്കെയാണ് പിന്നിലിഴയുന്നതെന്നും ഉദ്യോഗസ്ഥര്‍ക്ക് അറിയാം. പുതിയ ടോയ്ലറ്റുകള് എവിടെയെന്ന് കണ്ടെത്താന്‍ ഫോട്ടോയെടുക്കുക, സാമൂഹ്യ മാധ്യമങ്ങളില്‍ അവയുടെ ചിത്രം ഇടുക തുടങ്ങിയ ശക്തമായ സംവിധാനങ്ങളാണ് ഉള്ളത്. ഇത്തരം പുതിയ സംവിധാനങ്ങള്‍ക്ക് നന്ദി.
രണ്ട്: ജനങ്ങള്‍ക്ക് നല്ല ടോയ്ലറ്റുകള് നല്കിയതുകൊണ്ടു മാത്രമായില്ല. അവ ഉപയോഗിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കണം. അതാണ് രണ്ടാമത്തെ കാര്യം. നല്ല ടോയ്ലറ്റ് അവര്‍ക്ക് ലഭ്യമാക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് രണ്ടാമത്തെ കാര്യം. പഴയ ശീലങ്ങള്‍ മാറ്റാന്‍ പലര്‍ക്കും മടിയാണ്.
ആ പ്രശ്നം പരിഹരിക്കാന്‍ സ്വച്ഛ് ഭാരതത്തിന് അതിന്റേതായ വഴികളുണ്ട്. കുട്ടികളുടെ സംഘങ്ങളെ ഉപയോഗിച്ച് ടോയ്ലറ്റുകള് ഉപയോഗിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയാണ് ഒന്ന്. അടുത്ത വര്‍ഷത്തേക്ക് നീട്ടുന്ന ഒരു പൈലറ്റ് പ്രോജക്ടുണ്ട്. ഗൂഗിളും സര്‍ക്കാരും ചേര്‍ന്നുള്ളതാണിത്. 11 നഗരങ്ങളിലുള്ളവര്‍ക്ക് പൊതുടോയ്ലറ്റുകള് എവിടെയാണുള്ളതെന്ന് ഓണ്‍ലൈനില്‍ കണ്ടെത്താം. അവിടെയെത്താനുള്ള വഴിയും അറിയാം. മറ്റുള്ള ഉപയോക്താക്കളുടെ പ്രതികരണങ്ങളും അറിയാം. രാജ്യമൊട്ടാകെ വലിയ പരസ്യബോര്‍ഡുകള്‍ വഴി ദൗത്യത്തെപ്പറ്റി അറിയിക്കുകയാണ് മറ്റൊന്ന്. ബോളിവുഡ് താരങ്ങളും ക്രിക്കറ്റ് താരങ്ങളും ടിവിയിലൂടെയും റേഡിയോയിലൂടെയും ഇക്കാര്യം പറയുന്ന പരസ്യങ്ങള്‍ കാണിക്കുക, ഇന്ത്യന്‍ കറന്‍സിയില്‍പോലും സ്വച്ഛ ഭാരതമുണ്ട്.
ഈ കഠിനാധ്വാനത്തിന് ഫലമുണ്ട്. ഇന്ന് 30 ശതമാനത്തിലേറെ ഗ്രാമങ്ങള്‍ തുറസായ മലമൂത്രവിസര്‍ജ്ജന വിമുക്തമായി പ്രഖ്യാപിച്ചു കഴിഞ്ഞു. 2015ല്‍ ഇത് വെറും എട്ടു ശതമാനമായിരുന്നു. ശുചിത്വ ഭാരതത്തെ ഞാന്‍ സ്നേഹിക്കുന്നത് എന്തുകൊണ്ടന്നാല്‍ അത് വലിയൊരു പ്രശ്നമാണ് കണ്ടെത്തിയത്. അത് പരിഹരിക്കാന്‍ എല്ലാവരെയുംകൊണ്ട് പ്രവര്‍ത്തിപ്പിക്കുകയാണ്. കാര്യങ്ങള്‍ വ്യത്യസ്തമായി ചെയ്യേണ്ട സ്ഥലങ്ങള്‍ ഏതെന്ന് കണ്ടെത്താനും സാധിക്കുന്നുണ്ട്.
വലിയ വലിയ ലക്ഷ്യങ്ങള്‍ നിശ്ചയിക്കാതെ, അത് നേടാനുള്ള പ്രവര്‍ത്തനങ്ങളുടെ പുരോഗതി അറിയാതെ പോയാല്‍ എല്ലാം പഴയതുപോലെയാകും. ഇക്കാര്യത്തില്‍ എല്ലാം പഴയതുപോലെയായാല്‍ ശുചിത്വമില്ലായ്മ മൂലമുള്ള രോഗങ്ങള്‍ പിടിച്ച് പ്രതിവര്‍ഷം അഞ്ച് ലക്ഷം ഇന്ത്യാക്കാര്‍ മരിക്കുന്ന സ്ഥിതി തുടരും. ജനങ്ങള്‍ മാറ്റമാവശ്യപ്പെടുകയാണ്. അത് സംഭവിക്കാന്‍ അവര്‍ പ്രയത്നിക്കുന്നുമുണ്ട്. ഇത് മറ്റുരാജ്യങ്ങള്‍ക്ക് മഹത്തായ മാതൃകയാണ്, ഓരോ വ്യക്തിക്കും ആരോഗ്യകരവും പ്രയോജനകരവുമായ ജീവിതത്തിന് അര്‍ഹതയുണ്ടെന്ന് വിശ്വസിക്കുന്ന നമുക്ക് വലിയ പ്രചോദനമാണ്.
(മൈക്രോസോഫ്ട് സ്ഥാപകനും ഉടമയുമായ ബില്‍ ഗേറ്റ്സ് മനുഷ്യ സ്നേഹിയുമാണ്. ലോകമൊട്ടാകെ ബില്‍ ഗേറ്റ്സ് ഫൗണ്ടേഷന് അനവധി സേവന പ്രവര്‍ത്തനങ്ങളാണ് ചെയ്യുന്നത്. ലോകത്തെ എണ്ണം പറഞ്ഞ കോടീശ്വരന്മാരില് പ്രമുഖ സ്ഥാനത്തുള്ള ബില്ലിന്റെ ബില്‍ ഗേറ്റ്സ് ഫൗണ്ടേഷന് കേന്ദ്രത്തിന്റെ സ്വച്ഛ ഭാരത പദ്ധതിയില്‍ സഹകരിക്കുന്നുണ്ട്. ബില്‍ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ കുറിച്ച ലേഖനമാണിത്.)
പ്രതികരിക്കാൻ ഇവിടെ എഴുതുക: