ആലപ്പുഴ: ചിട്ടിക്കമ്പനിയുടമയുടെ വീട്ടില്‍ ദമ്പതികള്‍ പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ചിട്ടി സ്ഥാപനഉടമ അമ്പലപ്പുഴ കോമന കൃഷ്ണാലയത്തില്‍ സുരേഷ് ഭക്തവത്സലന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് അമ്പലപ്പുഴ സിഐ സിഐ എം. വിശ്വംഭരന് അറിയിച്ചു.
മരണം നടന്ന അന്നുമുതല്‍ സുരേഷ് പോലീസ് കസ്റ്റഡിയിലാണ്. ദമ്പതികളായ ഇടുക്കി കീരിത്തോട് കുമരംകുന്നേല്‍ കുമാരന്റെ മകന് കെ.കെ. വേണു(54), സുമ(50) എന്നിവരുടെ മരണ മൊഴിയില്‍ സുരേഷ് പെട്രോളൊഴിച്ച് തീ കൊളുത്തിയതായി പറഞ്ഞിരുന്നു. എന്നാല്‍ ശാസ്ത്രീയ പരിശോധനാഫലവും സാഹചര്യ തെളിവുകളും ഇവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് വ്യക്തമാക്കുന്നത്. കൂടാതെ വേണുവിന് 30ലക്ഷത്തോളം രൂപയുടെ കടബാദ്ധ്യതയുണ്ടായിരുന്നായും അന്വേഷണത്തില്‍ തെളിഞ്ഞു.
ദമ്പതികളെ ശനിയാഴ്ച വൈകിട്ടാണ് ചിട്ടിസ്ഥാപനഉടമയുടെ വീട്ടില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടത്. തുടര്‍ന്ന് ഇരുവരും ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചു. സുരേഷ് നടത്തിയിരുന്ന ബി ആന്‍ഡ് ബി ചിട്ടിക്കമ്പനിയില്‍ നിന്ന് ചിട്ടി പിടിച്ച ഇനത്തില്‍ മൂന്നര ലക്ഷം രൂപയോളം വേണുവിന് ലഭിക്കാനുണ്ടായിരുന്നു.
ഈ തുക നല്‍കാമെന്ന് ഉറപ്പ് ലഭിച്ചതിന്റെഅടിസ്ഥാനത്തിലാണ് വേണുവും ഭാര്യയും സുരേഷിന്റെ വീട്ടിലെത്തിയത്. എന്നാല്‍ ഈയാള് പണം നല്കാന് തയ്യാറായില്ല. തുടര്‍ന്നാണ് ദമ്പതികളെ ശരീരത്തില്‍ തീ ആളിപ്പടരുന്ന നിലയില്‍ അയല്‍വാസികള്‍ കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: