തൃശൂര്‍: ശക്തന് തമ്പുരാന്റെ പ്രൗഢിയും പെരുമയുള്ള സര്വ്വൗശ്വര്യങ്ങളുടേയും സാക്ഷിയായ വടക്കുന്നാഥന്റെ സന്നിധയില്‍ വൈവിധ്യവും വിശിഷ്ടവുമായ വര്ണക്കാഴ്ചകളുടേയും വാദ്യവിശേഷങ്ങളുടേയും വിസ്മയ കാഴ്ചയൊരുക്കുന്ന പൂരത്തിന്റെ അണിയറയും സജിവം. നിറങ്ങളുടേയും നാദങ്ങളുടെയും താളത്മക സങ്കലനം , വാദ്യോപകരണങ്ങളുടെ ശബ്ദവിസ്മയവും ആനച്ചമയങ്ങളുടെ വര്‍ണ്ണപൊലിമയും, വെടിക്കെട്ടിന്റെ ആകാശം പൂക്കുന്ന നിറക്കാഴ്ച്ച… ഈ വിസ്മയദൃശ്യം തൃശൂര്‍ പൂരത്തിനു മാത്രം സ്വന്തം.
തീവെട്ടിത്തിളക്കം
പൂരത്തിനു വളരെ നാള് മുമ്പുതന്നെ അണിയറയില്‍ ഒരുക്കങ്ങള്‍ ആരംഭിക്കുന്നു. പൂരത്തിളക്കം ആസ്വദിക്കണമെങ്കില്‍ തീവെട്ടികള്‍ വേണം. രാത്രി പൂരത്തിന്റെ മനോഹാരിത നിര്ണണയിക്കുന്നത് തീവെട്ടികളാണ്. ഇതിന്റെ വെളിച്ചത്തില്‍ ഗജവീരന്മാരണിഞ്ഞ നെറ്റിപ്പട്ടങ്ങളും കോലവും ആലവട്ടങ്ങളും മിന്നിനില്ക്കും. ആനചമയത്തിന്റെ മനോഹാരിത തീവെട്ടി വെളിച്ചത്തില്‍ പൂരം കാണുമ്പോഴാണ് പൂര്‍ണമാവുക.
കൈവിളക്കില്‍ ഉറപ്പിച്ചിരിക്കുന്ന ദണ്ഡില്‍ തുണിചുറ്റിയാണ് പന്തം നിര്‍മ്മിക്കുന്നത്. മൂന്ന് കിലോ പരുത്തിത്തുണിവേണം ഒരു പന്തം നിര്‍മ്മിക്കാന്‍. തുണി നീളത്തില്‍ മുറിച്ച് കഷ്ണങ്ങളാക്കി അറ്റം കൂര്‍പ്പിച്ച മുളവടികൊണ്ട് കുത്തിയിറക്കി ദണ്ഢില്‍ ഉറപ്പിക്കുന്നു. തുടര്‍ന്ന് എണ്ണ പകര്‍ന്ന് കത്തിക്കുന്ന ഇവ അഞ്ച് മണിക്കൂര്‍ വരെമണിക്കൂര് പ്രഭ ചൊരിയും.
ചമയങ്ങളുടെ അണിയറ
തിരുവമ്പാടി,പാറമേക്കാവ് വിഭാഗങ്ങളുടെ ആനച്ചമയങ്ങള്‍ക്ക് മോടികൂട്ടുന്നതിനുള്ള പണികളും നടന്നു വരികയാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുടകളില്‍ വര്‍ണ്ണ വിസ്മയം തീര്‍ക്കാനുള്ള ഒരുക്കത്തിലാണ് ഓരോരുത്തരും.
രണ്ടുമാസത്തോളമായി ചമയത്തിന്റെ ഒരുക്കത്തിലാണ് പണിക്കാര്. സൂറത്ത്, ചെന്നെ എന്നിവിടങ്ങളില്‍ നിന്നാണ് കുടകള്‍ നിര്‍മ്മിക്കുന്നതിനുള്ള തുണികള്‍ എത്തിച്ചിരിക്കുന്നത്. അരണാട്ടുകരക്കാരനായ പുരുഷോത്തമന്റെ നേതൃത്വത്തിലാണ് തിരുവമ്പാടി വിഭാഗത്തിന്റെ ചമയങ്ങള്‍ ഒരുങ്ങുന്നത്. ഏഴുവര്‍ഷമായി തിരുവമ്പാടിക്ക്ുവേണ്ടി ഇദ്ദേഹം ചമയങ്ങള്‍ ഒരുക്കുന്നു.
വെല്‍വെറ്റ്, ഗില്‍റ്റ്, ഗോള്‍ഡന്‍ ത്രെഡ് വര്‍ക്കോടുകൂടിയ തുണിശീലകള്‍, ബ്രോക്കേഡ്, സില്‍ക്ക് തുണി എന്നങ്ങനെ വിവിധതരം തുണിത്തരങ്ങളിലാണ് ഓരോ കുടയും മെനഞ്ഞെടുക്കുന്നത്. കൈകൊണ്ട് തുന്നിപ്പിടിപ്പിക്കുന്നതാണ് ഓരോ കുടയിലെ ഡിസൈനുകളും. സ്വര്‍ണ്ണം, വെള്ളി, ചുവപ്പ് എന്നീ വിവിധ വര്‍ണ്ണങ്ങളിലുള്ള നൂലുകളില്‍ വ്യത്യസ്ത ഡിസൈനുകളാണ് ഒരുക്കുന്നത്.
കുടകള്‍ തുന്നാനായി 12 പണിക്കാരാണ് തിരുവമ്പാടി വിഭാഗത്തിലുള്ളത്. പ്ലേറ്റിംഗ് പണിക്കായി ആറും, ഫ്രെയിം വര്‍ക്ക് ചെയ്യുന്നതിനായി നാല് പണിക്കാരുമാണ് ഉള്ളത്. സ്പെഷ്യല്‍ കുടകള്‍ കൂടാതെ ഇതുവരെ 45 സെറ്റ് കുടകളാണ് നിര്മ്മിച്ചുകഴിഞ്ഞത്. സ്പോണ്‍സര്‍മാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് കുടകളുടെ എണ്ണം കൂടും.
ഓരോകുടകളിലും മോടിപിടിപ്പിക്കാനുള്ള അലുക്കുകളുടെയും നാഗപടത്തിന്റെയും പണികള്‍ പകുതിയും പൂര്‍ത്തീകരിച്ചു കഴിഞ്ഞു. സ്വര്‍ണ്ണത്തിലും വെള്ളിയിലുമായാണ് അലുക്കുകളും നാഗപടവും മകുടവും നിര്‍മ്മിക്കുന്നത്. ഓരോ കുടയിലും അലുക്കുകള്‍ക്കിടയില്‍ 12 നാഗപടം വീതമാണ്ഉണ്ടാവുക.
പാറമേക്കാവ് വിഭാഗത്തിന്റെ കുടകള്‍ ഒരുക്കുന്നത് വസന്തന് കുന്നത്തങ്ങാടിയുടെ നേതൃത്വത്തിലാണ്. 20 പണിക്കാരടങ്ങുന്ന സംഘമാണ് ഇവിടെ ചമയങ്ങള്‍ ഒരുക്കുന്നത്. വിവിധതരം സില്‍ക്ക് തുണികളും ബ്രോക്കേഡുകളും ഉപയോഗിച്ചാണ് കുടകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് പുതിയ ഡിസൈനുകള്‍ ഒരുക്കുന്നതിനുള്ള തിടുക്കത്തിലാണ് പാറമേക്കാവ് വിഭാഗത്തിലെ പണിക്കാരും. സ്പെഷ്യല്‍ കുടകള്‍ കൂടാതെ ഇതുവരെ 50 സെറ്റ് കുടകള്‍ നിര്‍മ്മിച്ചുകഴിഞ്ഞു. കൊടിയേറ്റത്തിനുമുമ്പ് കുടകളുടെ പണി പൂര്‍ത്തീകരിക്കാനുള്ള തിടുക്കത്തിലാണ് ഇരുവിഭാഗവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: