മുളങ്കുന്നത്തുകാവ്: ഗജവീരന് തിരുവമ്പാടി രാമഭദ്രന്(56) ചരിഞ്ഞു. പുലര്‍ച്ചെ രണ്ടു മണിയോടെ പെരിങ്ങണ്ടൂര്‍ അമ്പലപുരത്തുള്ള തിരുവമ്പാടി ദേവസ്വത്തിന്റെ ആനത്താവളത്തിലായിരുന്നു അന്ത്യം.
രണ്ടു വര്‍ഷത്തോളമായി പ്രത്യേകതരം പാദരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന രാമഭദ്രന് ആരോഗ്യം വീണ്ടെടുത്തുവരുന്നതിനിടെ അപ്രതീക്ഷിതമായാണ് അന്ത്യം.
ജയ പാലസ് ഹോട്ടല്‍ ഉടമ ജയന് 1991 ലാണ് ആകാര സവിശേഷമുള്ള വായ്പുര ഭദ്രനെ തിരുവമ്പാടിയില്‍ നടയിരുത്തിയത്. തൃശൂര്‍പൂരത്തിലെ പ്രസിദ്ധമായ ചടങ്ങായ മഠത്തില്‍വരവിന് വര്‍ഷങ്ങളോളം തിടമ്പേറ്റിയിരുന്നത് രാമഭദ്രനാണ്.
നേരത്തേ പാദരോഗം വന്ന് തളര്‍ന്ന ആനയെ ദയാവധം ചെയ്യണമെന്ന് ചില സംഘടനകള്‍ മുറവിളി കൂട്ടിയിരുന്നു. എന്നാല്‍ ആനയെ പരിശോധിച്ച വനംവകുപ്പിന്റേയും മൃഗസംരക്ഷണ വകുപ്പിന്റെയും ഡോക്ടര്‍മാരുടെ നിലപാട് ദയാവധം ആവശ്യമില്ലെന്നായിരുന്നു.
പിന്നീട് തിരുവമ്പാടി ദേവസ്വം ബോര്‍ഡിന്റെ പരിചരണവും ശുശ്രൂഷയും കൊണ്ട് ഭദ്രന് സാധാരണ നിലയിലാവുകയും ക്ഷേത്രത്തില്‍ ശീവേലിയെടുക്കുകയും ചെയ്തിരുന്നു. ഇന്നലെ സന്ധ്യയോടെ ആന പനി അനുഭവപ്പെട്ടതുപോലെ പെട്ടെന്ന് നിലത്തു കിടക്കുകയായിരുന്നു.
തുടര്‍ന്ന് ആനരോഗ വിദഗ്ദന് ഡോ. ഗിരിദാസിന്റെ നേതൃത്വത്തിലുള്ള സംഘം ആനയെ പരിശോധിച്ച് മരുന്നുകളും മറ്റും നല്കി. എങ്കിലും പുലര്‍ച്ചെ 1.45ന് രാമഭദ്രന് ചരിഞ്ഞു.
286 സെന്റീമീറ്റര്‍ ഉയരമുള്ള രാമഭദ്രന് കേരളത്തിലെ ലക്ഷണമൊത്ത ആനകളിലൊന്നായാണ് അറിയപ്പെട്ടിരുന്നത്. രണ്ടു വര്‍ഷം മുമ്പുവരെ എഴുന്നള്ളിപ്പുകളില്‍ സജീവമായിരുന്നു.
മരണ വാര്‍ത്തയറിഞ്ഞ് നിരവധി ആനപ്രേമികളാണ് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയത്. സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഓഫീസര്‍ കെ.കെ. ഷാജികുമാര്‍, കെ.പി. വേലായുധന്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ മുഹമ്മദ് ശൈഖ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം കോടനാട് കാട്ടില്‍ സംസ്കരിച്ചു.
തിരുവമ്പാടി ദേവസ്വം ബോര്‍ഡ് സെക്രട്ടറി പ്രഫ. എം. മാധവന് കുട്ടി, പ്രസിഡന്റ് പ്രഫ. എം. ചന്ദ്രശേഖരന്, കൗണ്‍സിലര്‍ രാവുണ്ണി, ഗിരീഷ്കുമാര്‍, വ്യവസായി ഡോ. ടി.എ. സുന്ദര്മേനോന്, എംസിഎസ് മേനോന് തുടങ്ങിയവര്‍ സ്ഥലത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: