കണ്ണൂര്‍: പിണറായിയുടെ നേതൃത്വത്തിലുള്ള ഇടതു സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങള്‍ക്ക് ബാധ്യതയായി മാറിയിരിക്കുകയാണെന്ന് ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.രാജീവന്. കണ്ണൂരില്‍ തയ്യല്‍ തൊഴിലാളി സംഘ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ട ജനങ്ങള്‍ക്ക് അരി ലഭിക്കുന്നതിന് വേണ്ടി കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ ഭക്ഷ്യസുരക്ഷാ നിയമം പോലും കേരളം അട്ടിമറിക്കുകയായിരുന്നു.
സ്വാശ്രയ മാനേജ്മെന്റിന്റെ പീഡനത്തിനരയായി മരണപ്പെട്ട ജിഷ്ണു പ്രണോയിയുടെ കൊലപാതകികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം നീതി തേടി ഡിജിപിയെ കാണാനെത്തിയ മഹിജയെ റോഡിലൂടെ വലിച്ചിഴച്ച് മര്‍ദ്ദിക്കുകയായിരുന്നു പിണറായിയുടെ പോലീസ്. പിണറായിയുടെ ധാര്‍ഷ്ട്യത്തിനേറ്റ അടിയാണ് സെന്‍കുമാര്‍ കേസില്‍ സുപ്രീംകോടതിയുടെ വിധി. ജിഷ കേസിലെയോ പുറ്റിങ്ങള്‍ വെടിക്കെട്ട് ദുരന്തത്തിലെ കേസിലെയോ അന്വേഷണത്തിലുള്ള വീഴ്ചയല്ല സെന്‍കുമാറിനെ മാറ്റിയതിന് പിന്നില്‍. മറിച്ച് ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് എളന്തോട്ടത്തില്‍ മനോജ്, അരിയില്‍ ഷുക്കൂര്‍, ടി.പിയചന്ദ്രശേഖരന് എന്നിവരുടെ വധക്കേസുമായി ബന്ധപ്പെട്ട് കര്‍ശന നിലപാടെടുത്തതാണ് സെന്‍കുമാറിനെ മാറ്റിയതിന് പിന്നില്‍.
യുപിഎ സര്‍ക്കാര്‍ ഭരണത്തിലിരുന്നപ്പോള്‍ തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്താന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല. എന്നാല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ തൊഴിലാളികളോട് അനുഭാവപൂര്‍വ്വമായ നിലപാടാണ് സ്വീകരിച്ചത്. തൊഴിലാളി സംഘടനേതാക്കളുമായി ചര്‍ച്ച നടത്തി അവ്ര് മുന്നോട്ട് വെച്ച ക്ഷേമനിര്ദ്ദേശങ്ങള് പലതും അദ്ദേഹം അംഗീകരിച്ചു. എന്നാല്‍ പ്രധാനമന്ത്രിയെയും സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കാനാണ് ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകള്‍ ചെയ്തത്. സര്‍ക്കാര്‍ ചെയ്യുന്ന നല്ലകാര്യങ്ങളെ അംഗീകരിക്കുകയാണ് തൊഴിലാളി സംഘടനകള്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് വനജാ രാഘവന് അധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ പ്രസിഡണ്ട് സി.വി.തമ്പാന്, കേരള തയ്യല്‍ മസ്ദൂര്‍ ഫെഡറേഷന് സംസ്ഥാന പ്രസിഡണ്ട് വി.വി.ബാലൃഷന് എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി എം.വേണുഗോപാല്‍ സ്വാഗതവും എം.ബാലന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: