കൊച്ചി: ചെറിയ റേഷന്‍ കടകള്‍ വന്‍കിട റേഷന്‍ കടകളില്‍ ലയിപ്പിക്കുമ്പോള്‍ വനവാസി മേഖലകളെയും ഒറ്റപ്പെട്ട പ്രദേശങ്ങളെയും ഒഴിവാക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്. ഈ മേഖലകളില്‍ റേഷന്‍ വാങ്ങാനായി ആളുകള്‍ക്ക് ഒരുപാടുദൂരം സഞ്ചരിക്കേണ്ട അവസ്ഥയുണ്ടാക്കില്ലെന്നും മന്ത്രി ‘ജന്മഭൂമി’യോട് പറഞ്ഞു.
350ല്‍ താഴെ കാര്‍ഡുകളുള്ള റേഷന്‍ കടകള്‍ ലയിപ്പിക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ സിവില്‍ സപ്ലൈസ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആ റിപ്പോര്‍ട്ട് കിട്ടിയ ശേഷമേ നടപടിയുണ്ടാകൂ. റേഷന്‍ വ്യാപാരികളുടെ പ്രതിനിധികള്‍ ഉള്‍പ്പെട്ട കമ്മിറ്റി തന്നെയാണ് ചെറുകിട റേഷന്‍ കടകള്‍ ലയിപ്പിക്കണമെന്ന ശുപാര്‍ശ മുന്നോട്ടുവെച്ചത്. അത് നല്ലതാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് പഠിക്കാനായി സിവില്‍ സപ്ലൈസ് ഡയറക്ടറെ ചുമതലപ്പെടുത്തിയത്.
ചെറിയ റേഷന്‍ കടകള്‍ വലിയ റേഷന്‍ കടകളില്‍ ലയിപ്പിക്കുമ്പോള്‍ റേഷന്‍ വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടതില്ല. കാരണം, സര്‍ക്കാര്‍ ലൈസന്സിയായാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. അത് റദ്ദാക്കുക മാത്രമാണ് ചെയ്യുന്നത്. ലൈസന്‍സ് പുതുക്കുന്ന സമയത്ത് കട നഷ്ടമാകുന്നവര്‍ക്ക് വീണ്ടും അപേക്ഷിക്കാന്‍ അവസരമുണ്ടെന്നും മന്ത്രി പറഞ്ഞു.
ചെറിയ കടകള്‍ ലയിപ്പിക്കുന്നതോടെ സംസ്ഥാനത്ത് 2720 റേഷന്‍ കടകള്‍ പൂട്ടുമെന്നതിനെക്കുറിച്ച് ജന്മഭൂമി ഇന്നലെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: