കണ്ണൂര്‍: ഡോക്ടര്‍മാരുടെ മരുന്ന് കുറിപ്പടികള്‍ ജനറിക് നാമത്തിലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ബിഎംഎസ്ആര്‍എ. എന്നാല്‍ ഇതോടൊപ്പം മതിയായ ഗുണനിലവാരം ഉറപ്പ് വരുത്തണമെന്നും ബിഎംഎസ്ആര്‍എ ആവശ്യപ്പെട്ടു. മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് ഒന്നോ രണ്ടോ അനലറ്റിക്കല്‍ ലാബുകള്‍ മാത്രമാണ് സംസ്ഥാനത്തുള്ളത്. കോടിക്കണക്കിന് ബ്രാന്റ് മരുന്നുകളും ജനറിക് മരുന്നുകളും രാജ്യത്ത് നിലവില്‍ വിതരണം ചെയ്യുന്നുണ്ട്.
പലപ്പോഴും ഗുണനിലവാര പരിശോധന പരാജയപ്പെട്ട മരുന്നുകള്‍ നിരോധിക്കുമ്പോഴേക്കും മുഴുവന്‍ മരുന്നുകളും വിറ്റഴിക്കപ്പെട്ടിരിക്കും. പല പേരുകളിലായി ചാത്തന് മരുന്നുകള്‍ എന്ന വിളിപ്പേരിലുളള മരുന്നുകളുടെ സ്ഥിതിയെ കുറിച്ച് പരസ്യങ്ങളിലൂടെ ജനങ്ങള്‍ അറിഞ്ഞിട്ടുള്ളത് വസ്തുതയാണെന്നിരിക്കെ മതിയായ ഗുണനിലവാരം ഉറപ്പ് വരുത്താനുള്ള സംവിധാനം സര്‍ക്കാര്‍ ഒരുക്കണം. കുറഞ്ഞ നിരക്കില്‍ മരുന്ന് ലഭ്യമാക്കുന്നതുപോലെ തന്നെ രോഗികളുടെ ആരോഗ്യ സംരക്ഷണവും സുരക്ഷിതത്വവും കൂടി സര്‍ക്കാര്‍ ഉറപ്പ് വരുത്തണം.
മതിയായ യോഗ്യതയില്ലാത്തവരാണ് ഇന്ന് മെഡിക്കല്‍ സ്റ്റോറുകളില്‍ മരുന്നുകള്‍ കൈകാര്യം ചെയ്യുന്നത്. കൂടുതല്‍ ലാഭം ലഭിക്കുന്ന മരുന്നുകളാണ് രോഗികള്‍ക്ക് ലഭിക്കുക. ഡോക്ടര്‍മാരുടെ മരുന്ന് കുറിപ്പടികള്‍ ജിറിക് നാമത്തില്‍ നിര്‍ബന്ധമാക്കാനുള്ള തീരുമാനം സ്വാഗതം ചെയ്യുന്നതോടൊപ്പം തന്നെ ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് കൂടി പരിഹാരം കാണാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും ബിഎംഎസ്ആര് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: