സ്വന്തം ലേഖിക
പൊന്‍കുന്നം: അനര്‍ഹരായവര്‍ പെന്ഷന് വാങ്ങുന്നത്് തടയാന്‍ സത്യപ്രസ്താവന നല്‍കണമെന്ന നിബന്ധനയുടെ മറവില്‍ പെന്ഷന് യഥാസമയം നല്‍കാതെ ഗുണഭോക്താക്കളെ സര്‍ക്കാര്‍ ബുദ്ധിമുട്ടിക്കുന്നു. പെന്‍ഷനെ മാത്രം ആശ്രയിച്ചു കഴിയുന്ന നിര്‍ധനരായ നൂറുകണക്കിനാളുകളാണ് ഇതുമൂലം വലയുന്നത്. സത്യപ്രസ്താവനയുടെ പേരില്‍ സം സ്ഥാന സര്‍ക്കാര്‍ പുതിയ തന്ത്രം മെനയുകയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സത്യപ്രസ്താവന കിട്ടിയില്ലെന്ന പേരില്‍ പെന്ഷന് ന ല്‍കാതെ ലാഭമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് ആക്ഷേപം.
ഗുണഭോക്താക്കള്‍ പെന്ഷന് കിട്ടാതെ വലയുമ്പോള്‍ അധികൃതര്‍ പലകാരണം പറഞ്ഞ് തടിതപ്പുകയാണ്. സത്യപ്രസ്താവന അപ്ലോഡ് ചെയ്യേണ്ട സൈറ്റ് ബ്ലോക്കാക്കി കാലതാമസം വരുത്തിയാണ് സര്‍ക്കാര്‍ നേട്ടമുണ്ടാക്കുന്നത്. സത്യപ്രസ്താവന പൂരിപ്പിച്ചതില്‍ പിഴവുണ്ടെന്നും, സൈറ്റ് ബ്ലോക്കാണെന്നുമാണ് പെന്ഷന് മുടങ്ങാന്‍ കാരണമായി പഞ്ചായത്ത് അധികൃതര്‍ക്ക് പറയാനുള്ളത്. സത്യപ്രസ്താവനകള്‍ ഡിബിറ്റി സെല്ലില്‍ എത്താത്തവരുടെ ഒഴിച്ച് ബാക്കി എല്ലാ ക്ഷേമപെന്‍ഷനുകളും കൃത്യമായി വിതരണം ചെയ്യുന്നുണ്ടെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.
സത്യപ്രസ്താവന പൂരിപ്പിക്കുന്നതിനുള്ള അപേക്ഷ ഗുണഭോക്താക്കളിലെത്തിക്കാന്‍ അങ്കണവാടി ജീവനക്കാരെയാണ് നിയോഗിച്ചിരുന്നത്. അപേക്ഷ അങ്കണവാടികളിലെത്തിയപ്പോഴാണ് ഇതിനെക്കുറിച്ച് അറിയുന്നതെന്നാണ് അവരുടെ പരാതി. സത്യപ്രസ്താവന പൂരിപ്പിക്കുന്നതിനെക്കുറിച്ച് ധാരണ നല്കാന് അധികൃതര്‍ തയ്യാറായില്ലെന്ന് ആക്ഷേപവുമുണ്ട്. പ്രാഥമിക വിവരങ്ങള്‍ അനുസരിച്ചാണ് ഗുണഭോക്താക്കളില്‍ നിന്നും അപേക്ഷകള്‍ പൂരിപ്പിച്ചു വാങ്ങിയത്. അപേക്ഷ സ്വീകരിക്കുമ്പോള്‍ സത്യപ്രസ്താവന വേണ്ടവിധം പൂരിപ്പിച്ചിട്ടുണ്ടോ എന്നു പരിശോധിക്കേണ്ട ഉത്തരവാദിത്തം സാക്ഷരതാ പ്രേരകന്മാര്ക്കായിരുന്നു. ഇതില്‍ ഉദ്യോഗസ്ഥര്‍ കാണിച്ച അനാസ്ഥ പെന്ഷന് ഗുണഭോക്താക്കളെയാണ് ബാധിച്ചത്.
സത്യ പ്രസ്താവനയിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടുമ്പോള്‍ ഗുണഭോക്താക്കള്‍ പലതവണ സത്യപ്രസ്താവനകള്‍ നല്‍കുന്നത് അപേക്ഷ ഇരട്ടിക്കാന്‍ കാരണമാകുന്നുവെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു.
സത്യപ്രസ്താവനകള്‍ ഓണ്‍ലൈന്‍ വഴി ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ സെല്ലിന്റെ സൈറ്റിലേക്ക് അപ്ലോഡ് ചെയ്യണമെന്നാണ് പഞ്ചായത്തുകളില്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഡിബിറ്റി സെല്ലില്‍ നിന്നും പഞ്ചായത്ത് അധികൃതരെ അറിയിക്കുന്ന നിശ്ചിത സമയത്ത് മാത്രമേ സൈറ്റിലേക്ക് അപ്ലോഡ് ചെയ്യാന്‍ സാധിക്കൂ. എന്നാല്‍ കുറച്ചു നാളായി ഈ സൈറ്റ് ബ്ലോക്കാണെന്ന് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ പറയുന്നു. ഡിബിറ്റി സെല്ലില്‍ നിന്നും അറിയിപ്പ് കിട്ടുന്ന സമയത്തും അപ്ലോഡ് ചെയ്യാന്‍ കഴിയുന്നില്ലെന്നാണ് ഉദ്യോഗസ്ഥരുടെ പരാതി.
ദേശീയ വാര്‍ദ്ധക്യകാല പെന്ഷന്, ഇന്ദിരാഗാന്ധി വിധവാ പെന്ഷന്, കര്‍ഷകതൊഴിലാളി പെന്ഷന്, 50വയസ്സ് കഴിഞ്ഞുള്ള അവിവാഹിതര്‍ ക്കുള്ള പെന്ഷന്, ഭിന്നശേഷിക്കാര്‍ക്കുള്ള പെന്ഷന് എന്നിവയാണ് പഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ വിതരണം ചെയ്യുന്നത്. പെന്ഷന് അപേക്ഷയില്‍ വാര്ദ്ധ്യക്യകാല പെന്ഷന് ഗ്രാമസേവകനും, വിധവാ പെന്‍ഷനും 50വയസ്സുകഴിഞ്ഞ അവിവാഹിതര്‍ക്കുള്ള പെന്‍ഷനും ഐസിഡിഎസ് സൂപ്പര്‍വൈസറും, വികലാംഗ പെന്ഷന് ഹെല്‍ത്ത് ഇന്‍സ്പെക്ടറും, കര്‍ഷകതൊഴിലാളി പെന്ഷന് കൃഷിഓഫീസറും അന്വേഷണം നടത്തി റിപ്പോര്‍ട്ട് പഞ്ചായത്തില്‍ നല്‍കും. ഈ അനേഷണം ഒഴിച്ച് ആദ്യമായി പെന്ഷന് അപേക്ഷിക്കുമ്പോള്‍ നടക്കുന്ന മുഴുവന്‍ നടപടിക്രമങ്ങളും സത്യപ്രസ്താവന നല്കിയപ്പോള് ഉപഭോക്താക്കള്‍ വീണ്ടും നല്‍കിയിരുന്നു. ഈ റിപ്പോര്ട്ടിന്മേല് പഞ്ചായത്ത് കമ്മറ്റി അംഗീകാരം നല്കുന്ന അപേക്ഷകള്‍ പഞ്ചായത്ത് ഡയറക്ടറുടെ ഓഫീസിലെ ഡിബിറ്റി സെല്ലിലേക്ക് അയച്ചു കൊടുക്കും. പെന്ഷന് വിതരണത്തിനുള്ള തുടര്‍ നടപടികള്‍ ഡിബിറ്റി സെല്ലിലാണ് നിശ്ചയിക്കുന്നത്. എന്നാല്‍ സംസ്ഥാനസര്‍ക്കാരിന്റെ കീഴിലുള്ള ഡിബിറ്റി സെല്ലിന്റെ സൈറ്റ് ബ്ളോക്കാക്കി പെന്ഷന് വിതരണം മന്ദീഭവിപ്പിക്കുകയാണ് ചെയ്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: