ചട്ടത്തെ (നിയമങ്ങളെ) അമ്പുന്നവന്‍(അനുസരിക്കുന്നവന്) ചട്ടമ്പി. ആ അര്‍ത്ഥത്തിലും അതിലും ഉപരിയായും കാലത്തെ കീഴടക്കി വിരാജിക്കുന്നു, വിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍. ആധുനിക കേരളം അമ്പല സംസ്കാരത്തില്‍ നിന്നും ആശ്രമ സംസ്കാരത്തിലേക്ക് വഴിമാറിയൊഴുകുന്നതിന് നിശ്ശബ്ദ നേതൃത്വം നല്കിയ മഹാത്മാവായിരുന്നു ചട്ടമ്പിസ്വാമികള്‍.
ചട്ടമ്പിസ്വാമികളുടെ ഷഷ്ട്യബ്ദപൂര്ത്തിസ്മാരകമായി അദ്ദേഹത്തിന്റെ ആരാധകരും ഭക്തരും ആരംഭിച്ച എഴുമറ്റൂര്‍ വിദ്യാധിരാജ തീര്‍ത്ഥപാദ പരമഭട്ടാരകാശ്രമത്തിന്റെ ശതാബ്ദി ആഘോഷത്തിന്റെ സമാപനമാണ് സ്വാമികളുടെ 161-ാം ജയന്തി ആഘോഷവേളയില്‍ നടക്കുന്നത്. 1089 ചിങ്ങമാസം 9ന് ഭരണി നാളിലാണ് ഈ ആശ്രമം ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് ആറുമാസത്തോളം ചട്ടമ്പിസ്വാമികള്‍ ഈ ആശ്രമത്തില്‍ ശിഷ്യരോടൊത്ത് താമസിച്ചു. കേരളീയ സംസ്കാരത്തിന് അനുരൂപമായ വിധത്തില്‍ യോഗജ്ഞാനസമ്പ്രദായം പ്രചരിപ്പിക്കുന്നതിനുവേണ്ടി ‘തീര്‍ത്ഥപാദസമ്പ്രദായം’ എന്നപേരില്‍ ഒരു സന്ന്യാസി പരമ്പരയും അക്കാലത്തുതന്നെ ഈ ആശ്രമത്തെയും കേന്ദ്രമാക്കി ചട്ടമ്പിസ്വാമികള്‍ ആരംഭിക്കുകയുണ്ടായി. ആര്യവും ദ്രാവിഡവുമായ നന്മകളെ സമന്വയിപ്പിച്ച തീര്‍ത്ഥപാദസമ്പ്രദായം ഒരേ സമയം പൗരാണികവും നവീനവുമായിരുന്നു.
കേരളത്തിലെ പ്രഥമ ശ്രീരാമകൃഷ്ണമഠം ഹരിപ്പാട്(1911) ആരംഭിച്ചതിന്റെയും പെരിയാറിന്റെ തീരത്ത്(ആലുവയില്‍) സ്ഥാപിതമായ അദ്വൈതാശ്രമത്തിന്റെയും കൊളത്തൂരില്‍ ഹിന്ദുമതാശ്രമം സ്ഥാപിച്ചതിന്റെയും ശതാബ്ദിയായിരുന്നുവെന്നതിന് ഇത്തരുണത്തില്‍ പ്രസക്തിയേറുന്നു. അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ പോരാടാന്‍ (സനാതനധര്മ്മാശ്രമങ്ങള്ക്ക്) അതിന്റെ ആദ്യകാലങ്ങളില്‍ കഴിഞ്ഞിരുന്നു. ആരാധനാ സ്വാതന്ത്ര്യവും വിശ്വാസ സ്വാതന്ത്ര്യവും ഇല്ലാതിരുന്ന വലിയൊരു ജനവിഭാഗത്തെ ഉള്‍ക്കൊള്ളാനും അവരെ സനാതന ധര്മാദര്ശങ്ങളുമായി സമ്പര്ക്കത്തിലാക്കുവാനും ആശ്രമങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. അതിന് പ്രത്യക്ഷ ഉദാഹരണമാണ് എഴുമറ്റൂരിലെ പരമഭട്ടാരകാശ്രമം.
ചട്ടമ്പിസ്വാമികളുടേയും ശ്രീനാരായണഗുരുവിന്റെയും സന്യാസത്തെ ആദ്യകാലങ്ങളില്‍ യാഥാസ്ഥിതികര്‍ അംഗീകരിച്ചിരുന്നില്ല. കേരളീയനായിരുന്ന ശ്രീശങ്കരഭഗവദ്പാദരെപ്പോലെ ഇവരും സമ്പ്രദായപ്രകാരമുള്ള സന്യാസിമാരാണോ? അതായിരുന്നു ചോദ്യം
കാഷായം ധരിക്കാത്ത സന്ന്യാസി. കാടുകയറാതെ തപോസ്വാദ്ധ്യായ നിരതനായ മഹര്‍ഷി അതായിരുന്നു ചട്ടമ്പിസ്വാമികള്‍. ആശ്രമങ്ങള്‍ സ്ഥാപിച്ച്, ആരാധകവൃന്ദത്തെ ആകര്‍ഷിച്ച്, പ്രകടനോപായങ്ങള് പ്രയോഗിച്ച വ്യക്തിയായിരുന്നില്ല സ്വാമികള്‍. മറിച്ച് തത്വബോധത്തോടൊപ്പം പ്രപഞ്ചസ്നേഹവും സാമാന്യജനങ്ങളുടെ ഇടയില്‍ വ്യാപിപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്റെ വ്രതം. തന്നെ കാണാന്‍ വരുന്നവരോടും താന്‍ സന്ദര്‍ശിക്കുന്ന ഭവനങ്ങളിലുള്ളവരോടും ചെയ്തിരുന്ന സംഭാഷണമായിരുന്നു സന്ദേശപ്രചാരണത്തിന് അദ്ദേഹം സ്വീകരിച്ചിരുന്ന പ്രധാനമാര്‍ഗ്ഗം. അങ്ങനെ ഭാരതത്തിലെ ഋഷിപാരമ്പര്യത്തിന് ഒരുവിശേഷാദ്ധ്യായം കൂട്ടിച്ചേര്‍ത്ത മഹാത്മാവായിത്തീര്‍ന്നു ചട്ടമ്പിസ്വാമികള്‍. ആ പാരമ്പര്യം സാക്ഷാല്‍ ബാദരായണന്റെ അദ്വൈതമാര്‍ഗ്ഗം തന്നെയായിരുന്നു. വേദാന്തത്തെ സാമാന്യജനതയ്ക്കും സഞ്ചരിക്കാനുള്ള സരണിയാക്കിത്തീര്ത്തു എന്നതാണ് സ്വാമികളുടെ സവിശേഷത.
കാല്പനിക കാന്തി കലര്‍ന്ന ദുരന്തമായി സന്ന്യാസം മാറിക്കൊണ്ടിരുന്ന വര്‍ത്തമാനകാലത്തില്‍ സന്ന്യാസത്തിന്റെ ഉദാത്തകേരളീയമാതൃകകളായി ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുദേവനും നിലകൊള്ളുന്നു. ഈ മഹാത്മാക്കളുടെ സൗഹാര്‍ദ്ദം കേരളത്തെ നവോത്ഥാനത്തിന്റെ നവയുഗത്തിലേക്ക് നയിച്ചു. ഇവരുടെ മാര്‍ഗ്ഗദര്‍ശനമാണ് കേരളത്തില്‍ ജനാധിപത്യവ്യവസ്ഥയുടെ അടിത്തറ രൂപപ്പെടുത്തിയത്. എന്നാല്‍ സ്വയം വഞ്ചിക്കാനുള്ള സ്വാതന്ത്ര്യവും ജനാധിപത്യം അനുവദിച്ചുതരുന്നതുകൊണ്ട് ആരാണ് ഗുരു, ആരാണ് ശിഷ്യന് എന്ന വൃഥാവിവാദത്തില് രമിച്ചുകൊണ്ടിരിക്കുകയാണ് ശിഷ്യരെന്ന് അവകാശപ്പെടുന്നു, ചിലരെങ്കിലും.
‘ക്രിസ്തുമതഛേദനം’ എന്നൊരു കൃതിയേ ചട്ടമ്പിസ്വാമികളുടേതായുള്ളൂ എന്ന തരത്തില്‍ പ്രചാരണം നടത്തുന്നവരുമുണ്ട്. സ്വാമികളെ പരമതവിദ്വേഷത്തിന്റെ പ്രചാരകനാക്കുന്നതില് ഇവര്‍ക്കുള്ള പങ്ക് ചെറുതല്ല.”ക്രിസ്തുമതഛേദന’ത്തോടൊപ്പം ‘ക്രിസ്തുമതസാരം’ എന്ന കൃതിയും സ്വാമികള്‍ രചിച്ചിട്ടുണ്ടെന്ന വിവരം ഇവര്‍ക്ക് അജ്ഞാതമായിരിക്കില്ല. ‘പ്രാചീനമലയാളം’, ‘വേദാധികാരനിരൂപണം’ തുടങ്ങിയ കൃതികള്‍ മാത്രം വായിച്ച അറിവുകൊണ്ട് ചട്ടമ്പിസ്വാമികളെ ബ്രാഹ്മണവിരോധിയായും കണക്കാക്കുന്നവരുണ്ട്. ജാതികളും ജാതികള്‍ക്കുള്ളിലെ ജാതികളും തമ്മില്‍ ഉണ്ടായിരുന്ന മത്സരങ്ങളും അസൂയയും കേരളീയജീവിതത്തെ കളങ്കപ്പെടുത്തിയ കാലത്തായിരുന്നു ചട്ടമ്പിസ്വാമികളുടെ ജീവിതം എന്ന വസ്തുത വിസ്മരിച്ചുകൊണ്ടല്ലാതെ ഇത്തരം ആരോപണങ്ങള്‍ ആ മഹാത്മാവിനെതിരെ ഉന്നയിക്കാന്‍ സാധിക്കില്ല.
ചട്ടമ്പിസ്വാമികളുടെ കൃതികളില്‍ ശ്രദ്ധേയമായ പ്രാചീനമലയാളം രചിക്കപ്പെട്ടതിന്റെ 101-ാം വര്‍ഷമാണിത്. കേരളത്തിലെ സാമൂഹിക പരിഷ്കരണത്തിലും സാംസ്കാരികോദ്ധാരണത്തിലും വിലമതിക്കാനാവാത്ത സംഭാവന നല്കിയ ഗ്രന്ഥമാണ് പ്രാചീനമലയാളം. ഈ ഗ്രന്ഥത്തിലെ ചരിത്രത്തെ പിന്നീട് പലരും പൂരിപ്പിക്കാന്‍ പരിശ്രമിച്ചിട്ടുണ്ടെങ്കിലും, സ്വാമികളുടെ സുചിന്തിതമായ ചരിത്രസിദ്ധാന്തങ്ങളെ മറികടക്കാന്‍ അവയ്ക്കൊന്നും സാധിച്ചിട്ടില്ല. ബ്രാഹ്മണ്യത്തെയല്ല, മറിച്ച് കൗശലക്കാരായ കപട ബ്രാഹ്മണരുടെ കുടിലതന്ത്രങ്ങളെയാണ് സ്വാമികള്‍ പ്രസ്തുത കൃതിയിലൂടെ ചോദ്യം ചെയ്തത്. ചട്ടമ്പിസ്വാമികള്‍ക്ക് ശത്രുക്കളായി ആരും തന്നെയില്ലെന്ന് തെളിയിക്കാന്‍ അദ്ദേഹം രചിച്ച ‘ജീവകാരുണ്യ നിരൂപണം”എന്ന കൃതി മാത്രം മതി. ചരിത്രസത്യങ്ങളെ വികലമാക്കുന്നതിനെതിരെ വിമര്‍ശനം ഉയര്‍ത്തുന്നത് ശത്രുതകൊണ്ടല്ല, മറിച്ച് നിര്‍ഭയത്വം മൂലമാണ്.
സന്ന്യാസികളില്‍ സന്ന്യാസിയായ ആ ജീവന്മുക്തന്റെ ആത്മീയമഹിമ, നീണ്ടുവളര്‍ന്ന് മാറിടം മറച്ചിരുന്ന താടിമീശയില്‍ മാത്രം ഒതുക്കരുത്. അദ്വൈതവിജ്ഞാനവും ചരിത്രപാണ്ഡിത്യവും ഭാഷാശാസ്ത്ര വൈദഗ്ധ്യവും സമന്വയിക്കുന്ന സ്വാമികളുടെ ഗ്രന്ഥരത്നങ്ങള്‍ ശ്രേഷ്ഠഭാഷയായി അംഗീകരിക്കപ്പെട്ട മലയാളത്തിന്റെ വിശേഷശോഭ വര്‍ദ്ധിപ്പിക്കുമെന്നതില്‍ സന്ദേഹമില്ല. ശുദ്ധമായ ആത്മീയതയുടെ ദിവ്യപരിവേഷമണിഞ്ഞ സാമാന്യ ഭാവമാണ് ചട്ടമ്പിസ്വാമികളെ ഏകാന്തദീപ്തമാക്കി വേറിട്ട് നിലനിര്‍ത്തിക്കൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: