കൊച്ചി: വിഷു കഴിഞ്ഞിട്ടും ജില്ലയില്‍ 2.29 ലക്ഷത്തിലധികം പേര്‍ക്ക് ക്ഷേമ പെന്‍ഷനുകള്‍ കിട്ടിയില്ല. കാര്‍ഷക തൊഴിലാളികള്‍, വയോധികര്‍, വിധവകള്‍ അവിവാഹിതരായ 50 വയസ്സ് കഴിഞ്ഞ സ്ത്രീകള്‍, ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവര്‍ തുടങ്ങിയവര്‍ക്കാണ് പെന്ഷന് മുടങ്ങിയത്. 68 കോടിയോളം രൂപയുടെ പെന്ഷന് തുക ജില്ലയില്‍ മാത്രം വിതരണം ചെയ്യാനുണ്ടെന്നാണ് കണക്ക്. ആധാര്‍ നമ്പര്‍ നല്‍കാത്തത്, ഇരട്ട പെന്ഷന്, വിതരണത്തിലെ പാളിച്ചകള്‍ തുടങ്ങി ഒട്ടേറെ കാരണങ്ങളാണ് പെന്ഷന് മുടങ്ങാനിടയാക്കിയത്.
ജില്ലയില്‍ 3,61,576 ക്ഷേമപെന്ഷന്കാരാണുള്ളത്. ഇതില്‍ 1,81,578 പേരും ഇന്ദിരാഗാന്ധി ദേശിയ വാര്‍ധക്യ പെന്ഷന് വാങ്ങുന്നവരാണ്. ഇവരില്‍ 46,598 പേരുടെ കയ്യില്‍ മാത്രമേ പെന്ഷന് കിട്ടിയിട്ടുള്ളൂ. 1,14, 861 പേര് ഇപ്പോഴും പെന്‍ഷനായി കാത്തിരിക്കുകയാണ്. 98541 വിധവകളില്‍ 26455 പേര്‍ക്ക് മാത്രമേ പെന്ഷന് എത്തിയിട്ടുള്ളൂ. 36333 കര്‍ഷക തൊഴിലാളികളില്‍ പെന്ഷന് കിട്ടിയവരുടെ എണ്ണം 14751 മാത്രം.
ശാരീരിക വെല്ലുവിളി നേരിടുന്ന 26,611 പേരില്‍ 9,562 പേര്‍ക്ക് മാത്രമാണ് പെന്ഷന് കിട്ടിയത്. 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ സ്ത്രീകള്‍ക്കും പെന്ഷന് കിട്ടിയിട്ടില്ല. 6,020 അവിവാഹിതരായ അന്‍പത് വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്കാണ് പെന്ഷന് അര്‍ഹതയുള്ളത്. എന്നാല്‍, 2,042 പേര്‍ക്ക് മാത്രമേ പെന്ഷന് കിട്ടിയിട്ടുള്ളൂ.
ബാങ്ക് അക്കൗണ്ടുകള്‍ വഴിയും സഹകരണ സംഘങ്ങള്‍ വഴി നേരിട്ടുമാണ് പെന്ഷന് എത്തിക്കുന്നത്. സാധാരണ വിഷുവിന് മുമ്പ് തുക എല്ലാവരുടെയും കൈകളിലെത്തേണ്ടതാണ്. എന്നാല്‍ ബാങ്കുകളുടെ അനാസ്ഥയ്ക്കുപുറമെ പണമനുവദിക്കുന്നതില്‍ സര്‍ക്കാറിനുണ്ടായ വീഴ്ചയും പെന്‍ഷന്‍കാര്‍ക്ക് തിരിച്ചടിയായി. ഇരട്ട പെന്‍ഷന്റെ പേരില്‍ ചിലരുടെ പെന്ഷന് തടഞ്ഞുവെച്ച സര്‍ക്കാര്‍ നടപടിയും തിരിച്ചടിയായി. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ലഭിച്ചുകൊണ്ടിരുന്ന പെന്ഷന് കിട്ടാതായതോടെ പെന്‍ഷന്‍കാര്‍ മരുന്നിനുപോലും പണമില്ലാതെ ബുദ്ധിമുട്ടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: